കൊച്ചി: ആഭ്യന്തര റബർ വിപണിയിൽ വിലത്തകർച്ച തുടരുന്പോഴും അനിയന്ത്രിത റബർ ഇറക്കുമതിക്ക് ഒത്താശ ചെയ്യുന്നവർ കർഷകരക്ഷ പ്രസംഗിക്കുന്നതും പ്രഖ്യാപിക്കുന്നതു വിചിത്രവും കർഷകവഞ്ചനയുമാണെന്ന് ഇൻഫാം ദേശീയ സെക്രട്ടറി ജനറൽ ഷെവ. വി.സി. സെബാസ്റ്റ്യൻ പറഞ്ഞു.
കാലാവസ്ഥാ വ്യതിയാനവും വിലയിടിവും നിമിത്തം റബർ ടാപ്പിംഗ് നിർത്തി കർഷകർ ഉല്പാദനം കുറഞ്ഞിട്ടും വില ഉയരാത്തതിനു കാരണം അഡ്വാൻസ് ലൈസൻസ് സ്കീമിലൂടെയുള്ള നികുതിരഹിതവും അനിയന്ത്രിതവുമായ ഇറക്കുമതിയാണ്. കഴിഞ്ഞ ആറു മാസത്തിനുള്ളിൽ 25,4797 ടണ്‍ റബർ ഇറക്കുമതി ചെയ്തുകഴിഞ്ഞു. ഇതു തുടരുന്നതിനാലാണ് ആഭ്യന്തര വിപണിയിൽ വില ഉയരാനുള്ള സാധ്യതകൾ മങ്ങുന്നത്. രാജ്യാന്തര കർഷകവിരുദ്ധ കരാറുകളുടെ ബാക്കിപത്രമായി കേന്ദ്രസർക്കാർ റബർ ആക്ട് പോലും റദ്ദ് ചെയ്യാനൊരുങ്ങുകയാണെന്നും അദ്ദേഹം പറഞ്ഞു.
ജനറൽ ലൈസൻസ് പ്രകാരം നിലവിലുള്ള 25 ഇറക്കുമതി തീരുവ കൂടി റദ്ദ് ചെയ്യാനുള്ള വാണിജ്യമന്ത്രാലയത്തിന്റെ ഒരുക്കം സംസ്ഥാനത്തു നിന്നുള്ള എംപിമാർപോലും കണ്ടില്ലെന്നു നടിക്കുന്നത് ദുഃഖകരമാണ്. നടപടികളുമില്ലാതെ നിരന്തരം പ്രഖ്യാപനങ്ങൾ നടത്തി കർഷകരെ വിഡ്ഢികളാക്കുന്നതിൽനിന്ന് കേന്ദ്രസർക്കാർ പിന്മാറണമെന്നും വി.സി.സെബാസ്റ്റ്യൻ പറഞ്ഞു. വരാനിരിക്കുന്ന പൊതുതെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടുള്ള കുതന്ത്രങ്ങളും പാക്കേജുകളും ഇനിയും വിലപ്പോവില്ലെന്നും പൊതുതെരഞ്ഞെടുപ്പിലെ സമീപനം കർഷകരും കർഷകപ്രസ്ഥാനങ്ങളും വ്യാപാരികളും കൂട്ടായി തീരുമാനിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
റബർ വിപണി തകർത്തിട്ട് കർഷകരക്ഷ പ്രഖ്യാപിക്കുന്നതു വിചിത്രം: ഇൻഫാം
02:21 AM Jul 16, 2018 | Deepika.com