തിരുവനന്തപുരം: ഭൂമിയുടെ ആധാരങ്ങൾ ഇ- രേഖയാക്കുന്നത് അടക്കമുള്ള രജിസ്ട്രേഷൻ വകുപ്പിന്റെ ഡിജിറ്റൽവത്കരണത്തിന് 10 കോടി അനുവദിച്ചു.
ആധാരം രജിസ്ട്രേഷൻ ഓണ്‍ലൈൻ സംവിധാനത്തിലേക്കു മാറ്റിയ ശേഷം ഇടയ്ക്കിടെയുണ്ടാകുന്ന സാങ്കേതിക തകരാറുകൾ പരിഹരിക്കാൻ കൂടുതൽ സെർവറുകളും സ്ഥാപിച്ചു.
മൂന്നു സെർവറുകളാണു പുതുതായി എത്തിച്ചത്. 512 ടിബി വീതം ശേഷിയുള്ള രണ്ടു സർവറുകളും 656 ടിബി ശേഷിയുള്ള ഒരു സെർവറും സ്ഥാപിച്ചു. സെർവർശേഷി കൂട്ടാതെ ഓണ്‍ലൈൻ സംവിധാനത്തിലേക്കു കടന്നതിനാൽ ഇടയ്ക്കിടെ സൈറ്റ് തടസപ്പെടുന്നതു പതിവായതോടെയാണു പരിഷ്കാരം. കെൽട്രോണിനെ ആയിരുന്നു ഇത് ഏല്പിച്ചിരുന്നത്. ഭൂമിയുടെ ആധാരങ്ങൾ ഇ- ഫയലിലേക്കു മാറ്റുന്നത് അടക്കമുള്ള രണ്ടാംഘട്ട നടപടികളുടെ പ്രാഥമിക പ്രവർത്തനങ്ങൾക്കായി 10 കോടി രൂപ അനുവദിച്ചതായി രജിസ്ട്രേഷൻ മന്ത്രി ജി. സുധാകരൻ പറഞ്ഞു.
രജിസ്ട്രേഷൻ വകുപ്പിന്റെ ഡിജിറ്റൽവത്കരണ ജോലികൾ സർക്കാർ സ്ഥാപനമായ സി-ഡിറ്റിനെയാണ് ഏൽപിച്ചിട്ടുള്ളത്. ഡിജിറ്റൽവത്കരണ നടപടി പൂർത്തിയാകുന്നതോടെ ആധാരങ്ങളുടെ നന്പർ നൽകിയാൽ ഇവ ഇ- ഫയൽ വഴി വായിക്കാനാകും. എന്നാൽ, ഓണ്‍ലൈനായി ഇവയുടെ പകർപ്പ് എടുക്കാൻ കഴിയില്ല. പ്രത്യേക തുകയടച്ചാൽ ആധാരങ്ങളുടെ പകർപ്പും എടുക്കാൻ കഴിയും. കൂടാതെ ലക്ഷക്കണക്കിനു വരുന്ന ആധാരങ്ങൾ ഡിജിറ്റലായി സൂക്ഷിക്കാൻ കഴിയുമെന്ന പ്രത്യേകതയുമുണ്ട്.
നിലവിൽ സബ് രജിസ്ട്രാർ ഓഫിസുകളിൽ സൂക്ഷിച്ചിട്ടുള്ള ആധാരങ്ങളുടെ ഫോട്ടോ എടുത്താണ് ഡിജിറ്റലായി സൂക്ഷിക്കുന്നത്. സംസ്ഥാനത്തെ 10 സബ് രജിസ്ട്രാർ ഓഫിസുകളിൽ പരീക്ഷണാടിസ്ഥാനത്തിൽ ഡിജിറ്റൽവത്കരണ നടപടി സ്വീകരിച്ചിരുന്നു.
രജിസ്ട്രേഷൻ വകുപ്പിന്റെ സെർവർ ശേഷി കൂട്ടി
02:05 AM Jul 16, 2018 | Deepika.com