ചേര്‍ത്തല: ബിന്ദു എന്ന യുവതിയുടെ പേരിൽ വ്യാജ മുക്ത്യാർ ചമച്ച കേസിലെ മുഖ്യപ്രതി സി.എം. സെബാസ്റ്റ്യനെ ഇന്നു പള്ളിപ്പുറത്തെ വീട്ടിലെത്തിച്ചു തെളിവെടുക്കും. വ്യാജ എസ്എസ്എൽസി ബുക്ക് നിർമിച്ചതുമായി ബന്ധപ്പെട്ട അന്വേഷണത്തിന്റെ ഭാഗമായാണിത്.
അതേസമയം, ബിന്ദുവിന്റെ വ്യാജഡ്രൈവിംഗ് ലൈസൻസ് നിർമിച്ചതുമായി ബന്ധപ്പെട്ട പ്രതി ഷൺമുഖത്തെ മേട്ടുപ്പാളയത്ത് എത്തിച്ചു തെളിവെടുപ്പ് പൂർത്തിയാക്കി. ഇയാൾ നേരത്തെ നടത്തിയിരുന്ന ഡ്രൈവിംഗ് സ്കൂളിലും വീട്ടിലുമാണു പരിശോധന നടത്തിയത്. വർഷങ്ങൾക്ക് മുമ്പേ ഡ്രൈവിംഗ് സ്കൂൾ നിർത്തിയതിനാൽ രേഖകളൊന്നും കിട്ടിയില്ല. കസ്റ്റഡിയിലുള്ള രണ്ട് പ്രതികളെയും നാളെ കോടതിയിൽ തിരികെ ഏൽപ്പിക്കും.
ഇതിനിടെ, സ്വത്തുക്കൾ ബിന്ദുവിന്റെ പേരിലേക്കു മാറ്റിയുള്ള വിൽപ്പത്രം വ്യാജമാണെന്ന സഹോദരൻ പ്രവീൺ കുമാറിന്റെ പരാതിയിലും പോലീസ് അന്വേഷണം തുടങ്ങി. ചേർത്തല, പട്ടണക്കാട് സബ് രജിസ്ട്രാർ ഓഫിസുകളിൽ നിന്നു ഇതിന്റെ രേഖകൾ ശേഖരിച്ചു. വിൽപത്രം പ്രകാരം വിറ്റ വസ്തുക്കൾ വാങ്ങിയവരെ ഇന്നു പോലീസ് ചോദ്യം ചെയ്യും. ബിന്ദുവിന്റെ തിരോധാനം അന്വേഷിക്കുന്ന നർകോട്ടിക് ഡിവൈഎസ്പിയുടെ മൂന്നംഗ സംഘം ഇന്നലെ വൈകുന്നേരം ചെന്നൈയ്ക്കു തിരിച്ചു. ബിന്ദു എംബിഎ പഠിച്ച ഭാരത് കോളജിൽ സംഘം അന്വേഷണം നടത്തും.
വ്യാജ മുക്ത്യാർ കേസ്: ഇന്നു പള്ളിപ്പുറത്തു തെളിവെടുപ്പ്
01:51 AM Jul 16, 2018 | Deepika.com