മറയൂർ: ചന്ദനതൈല ഉല്പാദനത്തിന് ആവശ്യത്തിനു ചന്ദനം വാങ്ങുന്നതിൽ വീഴ്ച വന്നതോടെ മറയൂർ ചന്ദനതൈല ഫാക്ടറി അടച്ചുപൂട്ടൽ ഭീഷണിയിൽ. ഇന്ത്യയിൽ പൊതുമേഖലയിലുള്ള ഏക ചന്ദന ഫാക്ടറിയാണു മറയൂരിലേത്. ഉത്പാദിപ്പിച്ച മുഴുവൻ ചന്ദനതൈലവും വിറ്റഴിച്ചു കഴിഞ്ഞിട്ടും ഉത്പാദനത്തിന് ആവശ്യമായ ചന്ദനം വാങ്ങാനുള്ള ഒരു നടപടിയും കെഎഫ്ഡിസി അധികൃതർ സ്വീകരിച്ചിട്ടില്ല. ഒരു മതിലിനകത്താണ് ചന്ദന ഗോഡൗണും ചന്ദനതൈല ഫാക്ടറിയും സ്ഥിതിചെയ്യുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ നടന്ന ചന്ദന ഇ- ലേലത്തിൽ കെഎഫ്ഡിസി പങ്കെടുത്തുമില്ല. ചന്ദനവേരുകളിൽനിന്നു കൂടുതൽ തൈലം ലഭിക്കുമെന്നതിനാൽ തൈല ഉല്പാദനത്തിനു ചന്ദനവേരുകളാണ് ഉപയോഗിച്ചു വരുന്നത്.
ചന്ദനവേരുകൾ
ലേലത്തിൽ വച്ചിരുന്ന മൂന്നു വിഭാഗത്തിൽപ്പെടുന്ന 9.5 ടണ്‍ ചന്ദന വേരുകൾ മുഴുവനും കർണാടക സോപ്സ് ആൻഡ് ഡിറ്റർജന്റ് കന്പനി ലേലത്തിൽ പിടിച്ചു. നികുതിയടക്കം ശരാശരി കിലോക്ക് 14,660 രൂപയ്ക്കാണ് കന്പനി ലേലത്തിൽ പിടിച്ചത്. ലേലം നടന്നതിനു ശേഷമാണ് ചന്ദന ആവശ്യമായി കന്പനിയധികൃതർ മറയൂർ ഡിഎഫ്ഒയെ സമീപിച്ചത്. എന്നാൽ, ഉത്പാദനത്തിനാവശ്യമായ ചന്ദനവേരുകൾ ഇല്ലാത്തതിനാൽ ക്ലാസ്ആറിൽപ്പെട്ട ബഗ് റദാദ് ചന്ദനത്തടികൾ നല്‍കാമെന്ന് കന്പനിയധികൃതരെ അറിയിച്ചിട്ടുള്ളതായി മറയൂർ റേഞ്ച് ഓഫീസർ ജോബ് ജെ. നര്യാംപറന്പിൽ പറഞ്ഞു.
തൈലം ഉത്പാദനം
2011 ഓഗസ്റ്റ്19-നാണ് ഫാക്ടറിയുടെ പ്രവർത്തനം ആരംഭിച്ചത്. അഞ്ചു ടണ്‍ ചന്ദനം ഗോഡൗണിൽനിന്നു വിപണിവില നല്കി വാങ്ങിയാണ് തൈല ഉല്പാദനം ആരംഭിച്ചത്. വർഷം തോറും ലേലത്തിൽ പങ്കെടുക്കാതെ തന്നെ 10 ടണ്‍ ചന്ദനം നല്‍കാമെന്ന ധാരണയുണ്ടായിരുന്നു. എന്നാൽ, ഏഴു വർഷത്തിനിടയിൽ വെറും ഏഴു ടണ്‍ ചന്ദനമാണ് കെഎഫ് ഡിസി വാങ്ങിയത്.പിന്നിട് നടന്ന ലേലങ്ങളിൽ ഒന്നും കന്പനി അധികൃതർ പങ്കെടുക്കുകയോ നേരിട്ടു ചന്ദനം വാങ്ങുകയോ ചെയ്തിട്ടില്ല. അതിനാൽ ഗോഡൗണിൽ എത്തുന്ന ചന്ദനം മുഴുവൻ പൊതുലേലത്തിൽ വച്ചു വരുന്നു. ഗുരുവായൂർ ദേവസ്വത്തിനു മാത്രമാണ് സർക്കാരിന്റെ പ്രത്യേക ഉത്തരവ് പ്രകാരം വർഷംതോറും അഞ്ചു ടണ്‍ ചന്ദനം വിപണി വിലയിൽ നല്‍കിവരുന്നത്. ചന്ദനതൈലത്തിനു ഡിമാൻഡില്ലാത്തതിനാൽ ഉല്പാദനം വർധിപ്പിക്കുവാൻ കഴിഞ്ഞില്ല എന്നതാണ് കന്പനി അധികൃതരുടെ വിശദികരണം. ഒരു കിലോ തൈലത്തിനു മൂന്നു ലക്ഷം രൂപയും ഒരു കിലോ കൂടുതൽ തൈലം വാങ്ങിയാൽ അധികം വാങ്ങുന്ന തൈലത്തിന് രണ്ടു ലക്ഷം രൂപയുമായിരുന്നു വില്പന വില.
ജീവനക്കാർ പ്രതിസന്ധയിൽ
ചന്ദനത്തൈലം വില്പന സാധാരണ രീതിയിൽ നടക്കാതെ വന്നതോടെ കന്പനി ഇ ലേലത്തിലേക്കു കടന്നു. വനം വകുപ്പിന്റെ എക്കോ ഷോപ്പുകളിലും കെഎഫ്ഡിസി യുടെ കീഴിലുള്ള സ്ഥാപനങ്ങളിലൂടെയും രണ്ടു ഗ്രാം (650 രൂപ),അഞ്ചു ഗ്രാം ( 1500 രൂപ ), 10 ഗ്രാം ( 3000 രൂപ ) എന്നീ അളവിൽ വില്പന നടത്തി വരുന്നു. ബാക്കിയുള്ള ചന്ദനത്തൈലം അവസാനം ജൂണ്‍ 21ന് നടന്ന ഇ ലേലത്തിലൂടെ 27 കിലോ തൈലം വിറ്റഴിച്ചു. കോഴിക്കോട് കേരള സോപ്സ് കന്പനി 2.51 ലക്ഷം രൂപയ്ക്ക് ഒരു കിലോ തൈലവും കർണ്ണാടക ഹാൻഡി ക്രാഫ്റ്റ് സ് കന്പനി 26 കിലോ തൈലം 2.3 ലക്ഷം രൂ പയ്ക്കും ലേലത്തിൽ പിടിച്ചു. ഇനി കന്പനിയിൽ അവശേഷിക്കുന്നത് ഒരു കിലോ തൈലം മാത്രമാണ്. തൈലം മുഴുവൻ വിറ്റു തീർന്നപ്പോൾ മാത്രമാണ് കന്പനിയധികൃതർ ചന്ദനം വാങ്ങുന്നതിനുള്ള ശ്രമം ആരംഭിച്ചത്. എന്നാൽ, രേഖാമൂലം ഇതു വരെ ആവശ്യപ്പെട്ടിട്ടുമില്ല.
ബാഗ്റദാദ് ചന്ദനത്തിൽ ചന്ദനവേരുകളെ അപേക്ഷിച്ച് തൈലത്തിന്റെ അംശം കുറവായിരിക്കും എന്നാണ് കന്പനി അധികൃതർ പറയുന്നത്. ചന്ദന ഗോഡൗണിൽ 23 ടണ്‍ ബഗ് റദാദ് ചന്ദനം നിലവിലുണ്ട്. ഇനി വനമേഖലയിൽനിന്നു കാറ്റത്തും മഴയത്തും ഒടിഞ്ഞു വീഴുന്നതും വന്യമൃഗങ്ങൾ മറിച്ചിടുന്നതും ഉണങ്ങിയ ചന്ദനവും ശേഖരിച്ചു ചെത്തിയൊരുക്കി ലേലത്തിൽ വയ്ക്കണമെങ്കിൽ ആറു മാസമെങ്കിലും കഴിയും. അടുത്ത ചന്ദന ഇ ലേലം ജനുവരിയിലായിരിയ്ക്കും നടക്കുക എന്ന് വനം വകുപ്പ് അധികൃതരും പറയുന്നു.അതുവരെ ഫാക്ടറിയുടെ പ്രവർത്തനം നടക്കുകയില്ല. ഇതോടെ ഇവിടെ ജോലി ചെയ്തുവരുന്ന ജീവനക്കാരുടെ കാര്യവും ബുദ്ധിമുട്ടിലാകും. മുൻപ് ചന്ദനതൈലത്തിനു ഡിമാൻഡ് ഇല്ലായിരുന്നു. എന്നാൽ, ചന്ദനതൈല ഇ ലേലം വന്നതോടെ തൈലം വാങ്ങാൻ ആവശ്യക്കാരും വന്ന സാഹചര്യത്തിലാണ് ഫാക്ടറിയുടെ പ്രവർത്തനം നിലയ്ക്കുന്നത്.
ജിതേഷ് ചെറുവള്ളിൽ
ചന്ദനം വാങ്ങിയില്ല; മറയൂർ ചന്ദനതൈല ഫാക്ടറി അടച്ചുപൂട്ടൽ ഭീഷണിയിൽ
01:51 AM Jul 16, 2018 | Deepika.com