മുളങ്കുന്നത്തുകാവ്: ഗവ. എൻജിനിയറിംഗ് കോളജിൽ പ്രവേശന ഫീസിനത്തിൽ ലഭിച്ച 37 ലക്ഷം രൂപ കവർച്ച ചെയ്യപ്പെട്ട സംഭവത്തിൽ പോലീസ് അന്വേഷണം ഉൗർജിതമാക്കി. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചാണ് അന്വേഷണം. പ്രിൻസിപ്പലിന്റെ മുറിയിലെ ചെസ്റ്റിലായിരുന്നു പണം. മുറിയോ പണം സൂക്ഷിച്ചിരുന്ന ചെസ്റ്റോ കുത്തിതുറന്ന ലക്ഷണമില്ല. ചെസ്റ്റ് പൂട്ടിയിരുന്നതായി കോളജ് അധികൃതർ പറയുന്നുണ്ടെങ്കിലും ഇതിന് സ്ഥിരീകരണമില്ല. ഇതോടെ ജീവനക്കാരുടെ അറിവോടെയാണോ മോഷണമെന്ന സംശയത്തിലാണ് പോലീസ്.
പ്രിൻസിപ്പലിന്റെയും അക്കൗണ്ടന്റിന്റെയും മുറിയിലെയും കോളജിലെ മറ്റിടങ്ങളിലെയും സിസിടിവി ദൃശ്യങ്ങളാണ് പോലീസ് പരിശോധിക്കുന്നത്. ഇതിൽ ഹെൽമറ്റ് ധരിച്ച ഒരാൾ കടന്നുവരുന്നതായി കണ്ടെത്തിയിട്ടുണ്ട്. ഇയാൾ ആരാണെന്നും പോലീസ് പരിശോധിക്കുന്നുണ്ട്.
പ്രവേശന നടപടികൾ ഉണ്ടായിരുന്നതിനാൽ വെള്ളിയാഴ്ച രാത്രി എട്ടുവരെ കോളജിൽ ആളുണ്ടായിരുന്നു. പണം സൂക്ഷിച്ചിരുന്ന ചെസ്റ്റിന്റെ താക്കോൽ പ്രധാന അക്കൗണ്ടന്റിന്റെ ചുതലയിലായിരുന്നു. അക്കൗണ്ടന്റും സഹായിയുമാണ് മുറിയിലുണ്ടായിരുന്നത്. ജീവനക്കാർ ചായകുടിക്കാൻ മാത്രമാണ് പുറത്തുപോയിരുന്നതെന്നു പറയുന്നു. ശനിയാഴ്ചയും കോളജിൽ പ്രവേശനനടപടികൾ നടന്നിരുന്നു.
വിദ്യാർഥികളിൽനിന്നു ലഭിച്ച തുക പ്രിൻസിപ്പലിന്റെ മുറിയിലെ ചെസ്റ്റിൽ വയ്ക്കാനായി ചെന്നപ്പോഴാണ് അവിടെ ഉണ്ടായിരുന്ന തുക കവർന്നതായി അറിയുന്നത്.കോളജ് അധികൃതർ രാവിലെ മുതൽ പ്രവേശനനടപടികൾ നടക്കുന്ന ഹാളിലായിരുന്നു. പ്രവേശനനടപടികൾ അവസാനിച്ചതിനുശേഷം പണം ബാങ്കിൽ നിക്ഷേപിക്കാനിരിക്കുകയായിരുന്നു. വിദ്യാർഥികളുടെ കോഷൻ ഡെപ്പോസിറ്റ് തിരികെ നൽകാനായി സൂക്ഷിച്ചിരുന്ന ഒമ്പതു ലക്ഷം രൂപയും നഷ്ടപ്പെട്ടതിൽ ഉൾപ്പെടുന്നു. ശനിയാഴ്ച ബാങ്ക് അവധിയായതിനാലാണ് പണം ബാങ്കിൽ നിക്ഷേപിക്കാൻ കഴിയാതിരുന്നതെന്ന് കോളജ് അധികൃതർ വിശദീകരിച്ചു.
സിറ്റി പോലീസ് കമ്മീഷണറുടെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷണം നടത്തുന്നത്. കോളജ് അധികൃതരുടെ പരാതിയനുസരിച്ച് പോലീസ് ശനിയാഴ്ച തന്നെ കോളജിലെത്തിയിരുന്നു. ഡോഗ്സ്ക്വാഡും വിരലടയാളവിദഗ്ധരും കോളജിൽ പരിശോധന നടത്തി.
എൻജിനിയറിംഗ് കോളജ് കവർച്ച: ഹെൽമറ്റ്ധാരി ദൃശ്യത്തിൽ
01:51 AM Jul 16, 2018 | Deepika.com