കൊച്ചി: ജലവിഭവ മന്ത്രി മാത്യു ടി. തോമസിന്റെ മന്ത്രിപദം സംബന്ധിച്ചു ജനതാദൾ-എസ് സംസ്ഥാന ഘടകത്തിലുണ്ടായ അഭിപ്രായഭിന്നതകളിൽ തീരുമാനം അഖിലേന്ത്യാ നേതൃത്വത്തിനു വിട്ടു.
മന്ത്രിസ്ഥാനം, സംസ്ഥാന പ്രസിഡന്റ് പദവി എന്നിവയെച്ചൊല്ലി സംസ്ഥാന കൗണ്‍സിലിലും എക്സിക്യൂട്ടീവിലുമുണ്ടായ അഭിപ്രായങ്ങൾ ദേശീയ നേതൃത്വത്തെ അറിയിക്കുമെന്നു സംസ്ഥാന കൗണ്‍സിൽ യോഗത്തിനുശേഷം അഖിലേന്ത്യാ സെക്രട്ടറി ഡാനിഷ് അലി അറിയിച്ചു.
മാത്യു ടി. തോമസിനെ മന്ത്രി സ്ഥാനത്തുനിന്നു നീക്കണോ എന്ന കാര്യത്തിൽ അന്തിമതീരുമാനമെടുക്കേണ്ടത് കേന്ദ്രനേതൃത്വമാണ്. മന്ത്രിക്കെതിരേ യോഗങ്ങളിലുണ്ടായ രൂക്ഷവിമർശനം ശരിവയ്ക്കാൻ തയാറായില്ലെങ്കിലും പല പ്രശ്നങ്ങളും യോഗത്തിൽ ചർച്ച ചെയ്തിട്ടുണ്ടെന്നും അതെല്ലാം വെളിപ്പെടുത്താനാവില്ലെന്നും ഡാനിഷ് അലി പറഞ്ഞു.
കർണാടക മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമി ഈ മാസം 28 നു കേരളം സന്ദർശിക്കും. പാർട്ടിയെയും സംസ്ഥാനത്തെ എൽഡിഎഫ് സർക്കാരിനെയും ശക്തിപ്പെടുത്താൻ നടപടി സ്വീകരിക്കും. കൂടുതൽ പ്രതിപക്ഷ പാർട്ടികളെ ദേശീയതലത്തിൽ ബിജെപിക്കെതിരേ അണിനിരത്തുന്നതിനു മുൻകൈയെടുക്കാൻ ദേശീയ അധ്യക്ഷൻ എച്ച്.ഡി. ദേവഗൗഡയോട് സംസ്ഥാന ഘടകം അഭ്യർഥിച്ചു.
കേന്ദ്ര സർക്കാരിന്റെ ജനവിരുദ്ധ നയങ്ങൾക്കെതിരേ എല്ലാ ജില്ലാ ആസ്ഥാനങ്ങളിലും ധർണ നടത്താനും സെപ്റ്റംബർ ആദ്യവാരം പാലക്കാട്ട് കർഷകറാലി നടത്താനും തീരുമാനിച്ചതായും ഡാനിഷ് അലി പറഞ്ഞു. ഡാനിഷ് അലിക്കൊപ്പം വേദിയിലുണ്ടായ മന്ത്രി മാത്യു ടി. തോമസും സംസ്ഥാന പ്രസിഡന്റ് കെ. കൃഷ്ണൻകുട്ടിയും സംസ്ഥാന ഘടകത്തിലെ പ്രശ്നങ്ങളേക്കുറിച്ച് അഭിപ്രായം പറയാൻ തയാറായില്ല.
ദേശീയ സെക്രട്ടറി ജനറൽ പറഞ്ഞതിൽ കൂടുതലൊന്നും തനിക്കു പറയാനില്ലെന്നായിരുന്നു കൃഷ്ണൻകുട്ടിയുടെ പ്രതികരണം. മാത്യു ടി. തോമസിനു പകരം കൃഷ്ണൻകുട്ടിയെ മന്ത്രിയാക്കണമെന്നാണു പാർട്ടിയിൽ ഒരു വിഭാഗം ആവശ്യപ്പെടുന്നത്.
ജനതാദളിലെ തർക്കം: തീരുമാനം കേന്ദ്ര നേതൃത്വത്തിനു വിട്ടു
01:07 AM Jul 15, 2018 | Deepika.com