തിരുവനന്തപുരം: രാമായണമാസം ആചരിക്കാനുള്ള കോണ്ഗ്രസ് തീരുമാനത്തിനെതിരേ കെ. മുരളീധരൻ എംഎൽഎ. നാലു വോട്ടു കിട്ടാൻ ദൈവങ്ങളെ ഉപയോഗിക്കുന്ന രീതി ശരിയല്ലെന്നും ബിജെപിയെ നേരിടാൻ ഇതല്ല മാർഗമെന്നും മുരളീധരൻ തിരുവനന്തപുരത്തു മാധ്യമപ്രവർത്തകരോടു പ്രതികരിച്ചു.
രാഷ്ട്രീയകാര്യ സമിതിയിലോ നിർവാഹക സമിതിയിലോ ഇതു സംബന്ധിച്ചു തീരുമാനം എടുത്തിട്ടില്ല. വിശ്വാസികളും അവിശ്വാസികളും പാർട്ടിയിൽ ഉണ്ടെന്നും മുരളീധരൻ കൂട്ടിച്ചേർത്തു. രാമായണമാസാചരണത്തിനു ബിജെപിയും സിപിഎമ്മും തുടക്കമിട്ടതിനു പിന്നാലെ കെപിസിസി വിചാർ വിഭാഗത്തിന്റെ നേതൃത്വത്തിൽ രാമായണം നമ്മുടേതാണ്, നാടിന്റെ നന്മയാണ് എന്ന പേരിൽ പരിപാടി സംഘടിപ്പിക്കാനൊരുങ്ങുന്നതിനിടെയാണ് കോണ്ഗ്രസ് എംഎൽഎയുടെ പ്രതികരണം. കർക്കിടക മാസം ഒന്നാം തീയതിയായ 17 ന് തൈക്കാട് ഗാന്ധിഭവനിലാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യുന്ന ചടങ്ങിൽ ശശി തരൂർ എംപിയാണ് മുഖ്യപ്രഭാഷണം നടത്തുന്നത്.
രാമായണത്തിന്റെ രാഷ്ട്രീയവും സാഹിത്യപരവുമായ പ്രാധാന്യത്തിന് ഊന്നൽ നൽകിക്കൊണ്ടുള്ള പരിപാടി സംഘടിപ്പിക്കാനാണു വിചാർ വിഭാഗം ലക്ഷ്യമിടുന്നത്. ഇതിനെതിരേയാണ് കോണ്ഗ്രസ് എംഎൽഎ തന്നെ രംഗത്തെത്തിയിരിക്കുന്നത്.
കോണ്ഗ്രസ് പാർട്ടിയുടെ രാമായണ മാസാചരണത്തിനെതിരേ കെ. മുരളീധരൻ
12:55 AM Jul 15, 2018 | Deepika.com