കൊച്ചി: ഓഖി ദുരന്തത്തിൽ കേന്ദ്രസർക്കാർ കേരളത്തോടു വിവേചനപരമായ നിലപാടാണു കൈക്കൊണ്ടതെന്നു കേരള റീജണൽ ലാറ്റിൻ കാത്തലിക് കൗണ്‍സിൽ (കെആർഎൽസിസി) ജനറൽ അസംബ്ലി കുറ്റപ്പെടുത്തി. തീരദേശത്തെ മനുഷ്യർക്കുണ്ടായ ദുരിതങ്ങൾ ഇപ്പോഴും നിലനിൽക്കുന്പോൾ പ്രധാനമന്ത്രി ഉറപ്പുനല്‍കിയ സഹായങ്ങളൊന്നും ആവശ്യമായ രീതിയിൽ കേരളത്തിനു ലഭിച്ചിട്ടില്ല. കേരളത്തോടു കാണിച്ച വിവേചനം തിരുത്തുകയും കേരളത്തിന് ആവശ്യമായ സഹായം എത്രയും വേഗം ലഭ്യമാക്കുകയും ചെയ്യണമെന്നും ജനറൽ അസംബ്ലി പ്രമേയത്തിലൂടെ കേന്ദ്രസർക്കാരിനോട് ആവശ്യപ്പെട്ടു.
സംസ്ഥാന സർക്കാർ ആവശ്യപ്പെട്ട ഏഴായിരം കോടി രൂപയുടെ പദ്ധതിക്കു ക്രിയാത്മകമായ മറുപടി നല്‍കാതെ 173 കോടി രൂപ മാത്രമാണു കേന്ദ്രസർക്കാർ അനുവദിച്ചത്. ദുരന്തനിവാരണത്തിനും മത്സ്യത്തൊഴിലാളി സുരക്ഷയ്ക്കുംവേണ്ടിയുള്ള സൗകര്യങ്ങളൊക്കെ പ്രഖ്യാപിച്ചിരുന്നെങ്കിലും ഒന്നും നടപ്പാക്കിയില്ല. തീരസംരക്ഷണത്തിനും കടലാക്രമണം തടയാനും ദീർഘകാല പദ്ധതികൾ പ്രാവർത്തികമാക്കണമെന്നും പ്രമേയത്തിൽ പറയുന്നു.
ട്രോളിംഗ് നിരോധനം സംബന്ധിച്ച ഹൈക്കോടതിവിധിയിലെ ആശങ്ക അകറ്റാൻ നടപടി സ്വീകരിക്കുക, തോട്ടംമേഖലയിലെ പ്രശ്നങ്ങൾ പരിഹരിക്കുക, വിലക്കയറ്റം നിയന്ത്രിക്കുക, ദളിത് ക്രൈസ്തവർക്കു നീതി ലഭ്യമാക്കുക, സാന്പത്തികസംവരണത്തിന്റെ മറവിൽ മുന്നോക്കവിഭാഗങ്ങൾക്കു ഉദ്യോഗസംവരണം ഏർപ്പെടുത്താനുള്ള സംസ്ഥാനസർക്കാരിന്റെ നീക്കം ഉപേക്ഷിക്കുക, കെവിന്റെ കൊലപാതകം സിബിഐയെക്കൊണ്ട് അന്വേഷിപ്പിക്കുക, യുജിസി പിരിച്ചുവിട്ട് ഉന്നത വിദ്യാഭ്യാസകമ്മീഷൻ രൂപീകരിക്കാനുള്ള കേന്ദ്രനീക്കം ഉപേക്ഷിക്കുക, തൊഴിൽരംഗത്തെ അസ്വസ്ഥത പരിഹരിക്കുക തുടങ്ങിയ ആവശ്യങ്ങളും ഉന്നയിച്ചു.
സമ്മേളനത്തിന്റെ രണ്ടാം ദിനമായ ഇന്നലെ ചേർത്തല സെന്റ് മൈക്കിൾസ് കോളജ് പ്രഫസർ ഡോ. ഫ്ളോറൻസ്, കെആർഎൽസിസി അസോസിയേറ്റ് സെക്രട്ടറി ഫാ. തോമസ് തറയിൽ, ഭാരത പെട്രോളിയം കോർപറേഷൻ ലിമിറ്റഡിലെ എം. രാജൻ, എറണാകുളം സെന്റ് ആൽബർട്സ് കോളജ് മാനേജർ ഫാ. ആന്റണി അറയ്ക്കൽ എന്നിവർ പ്രബന്ധങ്ങളും കെആർഎൽസിസി സെക്രട്ടറി സ്മിത ബിജോയ് രൂപതാതല പഠനറിപ്പോർട്ടും അവതരിപ്പിച്ചു.
റിപ്പോർട്ട് അവതരണത്തിൽ മോണ്‍. ജയിംസ് കുലാസും ഓപ്പണ്‍ഫോറത്തിൽ റവ. ഡോ. അഗസ്റ്റിൻ മുള്ളൂർ ഒസിഡിയും മോഡറേറ്ററായിരുന്നു. ഇന്നു രാവിലെ 6.45ന് കെആർഎൽസിബിസി സെക്രട്ടറി ജനറൽ ബിഷപ് ഡോ. വർഗീസ് ചക്കാലക്കലിന്റെ മുഖ്യകാർമികത്വത്തിൽ ദിവ്യബലി. ബിഷപ് ഡോ. ജയിംസ് ആനാപറന്പിൽ വചനപ്രഘോഷണം നടത്തും. ഒൻപതിന് സമുദായവികസനപദ്ധതിയുടെ അവതരണവും ഡ്രാഫ്റ്റിംഗ് കമ്മിറ്റിയും. ഫാ. തോമസ് തറയിൽ കമ്മീഷനുകളുടെ വാർഷിക റിപ്പോർട്ട് അവതരിപ്പിക്കും.
10.45ന് ബിസിനസ് സെഷനിൽ ബിഷപ് ഡോ. ജോസഫ് കരിയിൽ അധ്യക്ഷനായിരിക്കും. കെആർഎൽസിസി സെക്രട്ടറി ആന്റണി ആൽബർട്ട് 31-ാമത് ജനറൽ അസംബ്ലി റിപ്പോർട്ടും ജനറൽ സെക്രട്ടറി ഫാ. ഫ്രാൻസിസ് സേവ്യർ താന്നിക്കാപ്പറന്പിൽ പ്രവർത്തനറിപ്പോർട്ടും ട്രഷറർ ആന്റണി നൊറോണ സാന്പത്തിക റിപ്പോർട്ടും രാഷ്ട്രീയകാര്യസമിതി ജോയിന്റ് കണ്‍വീനർ ബെന്നി പാപ്പച്ചൻ രാഷ്ട്രീയകാര്യസമിതി റിപ്പോർട്ടും അവതരിപ്പിക്കും.
11.45ന് നടക്കുന്ന സമാപനസമ്മേളനത്തിൽ ബിഷപ് ഡോ. വർഗീസ് ചക്കാലക്കൽ കർമപദ്ധതി പ്രഖ്യാപിക്കും. ബിഷപ് ഡോ. ജോസഫ് കരിയിൽ മതബോധനസ്കോളർഷിപ് വിതരണം ചെയ്യും.
ഓഖി ദുരന്തത്തിൽ കേരളത്തോടു കേന്ദ്രം വിവേചനം കാട്ടി: കെആർഎൽസിസി
12:55 AM Jul 15, 2018 | Deepika.com