കണ്ണൂർ: സിപിഎമ്മിന്റേത് ഹിംസയുടെ രാഷ്ട്രീയമാണെന്നും ഇതിനാലാണ് പശ്ചിമബംഗാളിലും ത്രിപുരയിലും അവർക്ക് അധികാരം നഷ്ടപ്പെട്ടതെന്നും യൂത്ത് കോൺഗ്രസ് അഖിലേന്ത്യാ പ്രസിഡന്റ് കേശവ്ചന്ദ് യാദവ്. യൂത്ത് കോൺഗ്രസ് ദേശീയ കമ്മിറ്റിയുടെ നേതൃത്വത്തിൽ സമാഹരിച്ച ശുഹൈബ് രക്തസാക്ഷി ഫണ്ട് കൈമാറുന്ന ചടങ്ങ് ജവഹർ ലൈബ്രറി ഹാളിൽ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ഹിംസയുടെ നയം തുടരുന്ന സിപിഎം കേരളത്തിലും സമീപഭാവിയിൽ തകരുമെന്ന കാര്യത്തിൽ സംശയം വേണ്ടെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്രസർക്കാർ ജനങ്ങളിൽ വിദ്വേഷം പടർത്തുകയാണ്. എന്നാൽ കോൺഗ്രസിന്റേത് സ്നേഹത്തിന്റെയും ആർദ്രതയുടെയും സംസ്കാരമാണ്. കേന്ദ്രസർക്കാർ കോർപറേറ്റുകളുടെ കാര്യങ്ങൾക്കു മുൻഗണന നൽകുമ്പോൾ കോൺഗ്രസ് മുൻഗണന നൽകുന്നത് കർഷകരുടെയും പാവപ്പെട്ടവരുടെയും ഉന്നമനത്തിനാണ്. രാഹുൽഗാന്ധിയുടെ നേതൃത്വത്തിൽ കോൺഗ്രസ് പാർട്ടി തിരിച്ചുവരവിന്റെ പാതയിലാണെന്നും അദ്ദേഹംപറഞ്ഞു. ശുഹൈബിന്റെ പിതാവ് ഫണ്ട് ഏറ്റുവാങ്ങി. ജില്ലയിൽ പ്ലസ് ടു പരീക്ഷയിൽ എല്ലാ വിഷയത്തിലും എ പ്ലസ് വാങ്ങി വിജയിച്ച കുട്ടികൾക്കുള്ള ഉപഹാരങ്ങൾ ചടങ്ങിൽ വിതരണം ചെയ്തു.
കണ്ണൂർ ലോക്സഭാ മണ്ഡലം പ്രസിഡന്റ് റിജിൽ മാക്കുറ്റി അധ്യക്ഷത വഹിച്ചു. അഖിലേന്ത്യാ വൈസ് പ്രസിഡന്റ് ശ്രീനിവാസ് ബി. വെങ്കിടേഷ്, ഷാഫി പറമ്പിൽ എംഎൽഎ, സംസ്ഥാന പ്രസിഡന്റ് ഡീൻ കുര്യാക്കോസ്, രവീന്ദ്ര ദാസ്, ഡിസിസി പ്രസിഡന്റ് സതീശൻ പാച്ചേനി എന്നിവർ പ്രസംഗിച്ചു.
സിപിഎമ്മിന്റേത് ഹിംസയുടെ രാഷ്ട്രീയം: കേശവ്ചന്ദ് യാദവ്
12:55 AM Jul 15, 2018 | Deepika.com