കുറവിലങ്ങാട്: ജലന്ധർ ബിഷപ്പിനെതിരേ കന്യാസ്ത്രീ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ അന്വേഷണ സംഘം കൂടുതൽപ്പേരിൽനിന്നു വിവരങ്ങൾ ശേഖരിക്കുന്നു.
അന്വേഷണത്തിന്റെ ഭാഗമായി പാലാ രൂപത ബിഷപ്പിനെയും കുറവിലങ്ങാട് പള്ളി വികാരിയെയും പോലീസ് സംഘം നേരിട്ടു കണ്ടു വിവരങ്ങൾ ശേഖരിച്ചു.
വൈക്കം ഡിവൈഎസ്പി കെ.സുഭാഷിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പാലാ ബിഷപ്സ് ഹൗസിലെത്തി മാർ ജോസഫ് കല്ലറങ്ങാട്ടിനെ കണ്ടത്. ബിഷപ്പിന്റെ മൊഴിയും പോലീസ് രേഖപ്പെടുത്തി. ജലന്ധർ ബിഷപ്പിനെതിരേ പലർക്കും പരാതി നൽകിയതിനൊപ്പം പാലാ ബിഷപ്പിനെയും പരാതി അറിയിച്ചിരുന്നുവെന്ന കന്യാസ്ത്രീയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് പോലീസ് വിവരം ശേഖരിച്ചത്.
കുറവിലങ്ങാട് പള്ളി വികാരിയിൽനിന്നും പോലീസ് മൊഴി രേഖപ്പെടുത്തി. ജലന്ധർ ബിഷപ്പുമായും സന്യാസസഭാ അധികൃതരുമായും ചില പ്രശ്നങ്ങളുണ്ടെന്നു കന്യാസ്ത്രീ പറഞ്ഞിട്ടുള്ളതായാണ് വികാരി മൊഴി നൽകിയതെന്ന് അന്വേഷണത്തിനു നേതൃത്വം നൽകുന്ന വൈക്കം ഡിവൈഎസ്പി പറഞ്ഞു.
കന്യാസ്ത്രീയുടെ പരാതി: അന്വേഷണം തുടരുന്നു
12:41 AM Jul 15, 2018 | Deepika.com