കരുളായി: നിലമ്പൂർ മൂത്തേടം വട്ടപ്പാടത്ത് ജനവാസകേന്ദ്രത്തിലിറങ്ങിയ കാട്ടാന മധ്യവയസ്കനെ ചവിട്ടിക്കൊന്നു. ഏനാന്തി കരുവാംകുഴി സ്വദേശി പുത്തൻപുരയ്ക്കൽ തോമസിന്റെ മക ൻ മത്തായി(55)യെയാണ് ഇന്നലെ പുലർച്ചെ രണ്ടോടെ ആന കൊലപ്പെടുത്തിയത്. കരുളായി വനത്തിൽനിന്നു വട്ടപ്പാടം കോളനി ഭാഗത്തെത്തിയ ആന കോളനിയോടു ചേർന്നുള്ള പൂന്തുരുത്തി അബ്ദുറഹിമാന്റെ സ്ഥലത്തെത്തി തുടർച്ചയായി ചിന്നംവിളിച്ചു. അസ്വാഭാവികമായ ചിന്നംവിളികേട്ട് കോളനിയിലുള്ളവർ ആ ഭാഗത്ത് തെരച്ചിൽ നടത്തിയപ്പോഴാണ് ശരീരമാസകലം പരിക്കുകളോടെ മരിച്ചനിലയിൽ മത്തായിയെ കണ്ടത്.
അബ്ദുറഹിമാന്റെ വീട്ടിൽ വാടകയ്ക്കു താമസിക്കുകയായിരുന്നു മത്തായി. കഴിഞ്ഞ ദിവസം ഇവിടെയെത്തിയ മത്തായി ഏറെ വൈകിയതിനാൽ, തന്റെ ജീപ്പിനുള്ളിൽതന്നെ കിടക്കുകയായിരുന്നു. വളർത്തു നായകൾ കുരയ്ക്കുന്നതു കേട്ട് ജീപ്പിൽനിന്ന് ഇറങ്ങി താഴ്ഭാഗത്തേക്കു പോയപ്പോൾ ആന ആക്രമിക്കുകയായിരുന്നു എന്നാണ് നിഗമനം.
പടുക്ക ഫോറസ്റ്റ് സ്റ്റേഷനിലെ ജീവനക്കാരും പൂക്കോട്ടുംപാടം പോലീസും പരിശോധനപൂർത്തിയാക്കി പോസ്റ്റ്മോർട്ടത്തിനായി മൃതദേഹം നിലമ്പൂർ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. പിന്നീട് പുല്ലഞ്ചേരി മാർതോമ്മാ പള്ളിയിൽ സംസ്കരിച്ചു. ശങ്കരേങ്കാടിലെ സ്വകാര്യ വ്യക്തിയുടെ തോട്ടത്തിലെ കാവൽക്കാരനായ മത്തായി അവിവാഹിതനാണ്.
അമ്മ: ശോശാമ്മ, സഹോദരങ്ങൾ: സണ്ണി, ജോയി, കുഞ്ഞുമോൾ, ലില്ലി, ലിസി, മിനി.
നിലന്പൂരിൽ തോട്ടം കാവൽക്കാരനെ ആന ചവിട്ടിക്കൊന്നു
12:41 AM Jul 15, 2018 | Deepika.com