ചേര്‍ത്തല: വ്യാജ മുക്ത്യാര്‍ ചമച്ചു യുവതിയുടെ വസ്തുക്കള്‍ തട്ടിയെടുത്ത കേസിനു പിന്നാലെ വ്യാജ വില്പ്പത്രമാണെന്ന സഹോദരന്റെ പരാതിയിലും പോലീസ് അന്വേഷണം തുടങ്ങി.
ബിന്ദുവിനു സ്വത്തുക്കള്‍ മുഴുവന്‍ നല്‍കുന്നതായി പിതാവ് പത്മനാഭ പിള്ളയുടേതായി ഹാജരാക്കിയ വില്‍പ്പത്രം വ്യാജമാണെന്നും ഇതില്‍ സാക്ഷിയായി ഒപ്പിട്ടയാള്‍ക്ക് ഇതുസംബന്ധിച്ച് അറിവില്ലെന്നുമാണു സഹോദരന്റെ പരാതി. ഇതിന്റെയടിസ്ഥാനത്തില്‍ സഹോദരന് പ്രവീണ്‍കുമാറിന്റെ മൊഴി രേഖപ്പെടുത്തി.
ഇതില്‍ ഒപ്പിട്ടിരിക്കുന്നയാള് ഇത്തരമൊരു വില്‍പ്പത്രത്തിനു സാക്ഷിയായിട്ടില്ലെന്നു മൊഴി നല്‍കിയതായും പോലീസ് പറഞ്ഞു.
ഇതിന്റെ ആധികാരികത പരിശോധിച്ചശേഷം തുടര്‍നടപടി സ്വീകരിക്കുമെന്നും പോലീസ് പറഞ്ഞു. അതേസമയം, വ്യാജ മുക്ത്യാര്‍ രജിസ്റ്റര്‍ ചെയ്യുന്നതിനു തിരിച്ചറിയല്‍ രേഖയായി നല്കിയ വ്യാജ ഡ്രൈവിംഗ് ലൈസന്‍സ് നിര്‍മിച്ചതു സംബന്ധിച്ചു തെളിവെടുപ്പിനു കേസിലെ പ്രതി തമിഴ്നാട് സ്വദേശി ഷണ്മുഖവുമായി കുത്തിയതോട് സിഐയുടെ നേതൃത്വത്തിലുള്ള സംഘം ഇന്നലെ മേട്ടുപാളയത്തേക്കു പോയി.
പോലീസ് കസ്റ്റഡിയിലുള്ള മുഖ്യപ്രതി സെബാസ്റ്റ്യനില്‍ നിന്ന് ഇന്നലെ മൊഴിയെടുത്തു. വ്യാജ എസ്എസ്എല്‍സി ബുക്കിന്റെ പകര്‍പ്പ് നിര്‍മിച്ചതുമായി ബന്ധപ്പെട്ട് ഏതാനും പേരെ കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്തു.
സെബാസ്റ്റ്യനെയും ഷണ്മുഖത്തെയും 17 വരെയാണ് കോടതി പോലീസ് കസ്റ്റഡിയില്‍ വിട്ടയച്ചത്.
വ്യാജ വിൽപ്പത്ര കേസിലും അന്വേഷണം
12:41 AM Jul 15, 2018 | Deepika.com