തൊടുപുഴ: എല്ലാ സംസ്ഥാന സർക്കാർ സ്ഥാപനങ്ങളിലും സർക്കാർ ഗ്രാന്റിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങളിലും ജീവനക്കാർക്കു പഞ്ചിംഗ് സംവിധാനം ഏർപ്പെടുത്താൻ സർക്കാർ തീരുമാനം. സ്പാർക് ബന്ധിത ബയോ മെട്രിക് പഞ്ചിംഗ് സംവിധാനം കർശനമായി നടപ്പിലാക്കാനാണു തീരുമാനം.
ജനുവരി ഒന്നുമുതൽ സെക്രട്ടറിയേറ്റിൽ പഞ്ചിംഗ് സിസ്റ്റം കർശനമാക്കിയതു പോലെ ചില സർക്കാർ സ്ഥാപനങ്ങളിൽ പഞ്ചിംഗ് സംവിധാനം നടപ്പിലാക്കി വരുന്നുണ്ടായിരുന്നു. എന്നാൽ, ഇതിൽ പാളിച്ച കണ്ടെത്തിയതോടെ കുറ്റമറ്റനിലയിൽ പഞ്ചിംഗ് നടപ്പിലാക്കാനാണ് തീരുമാനം.
ഒക്ടോബർ ഒന്നുമുതൽ എല്ലാ സർക്കാർ ഓഫീസുകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ബയോമെട്രിക് പഞ്ചിംഗ് സിസ്റ്റം ഹാജർ സ്പാർക്കുമായി ബന്ധിച്ചിരിക്കും. ഇതിനെത്തുടർന്നു അഥോറിറ്റികൾ, സ്വയംഭരണസ്ഥാപനങ്ങൾ, കമ്മീഷനുകൾ തുടങ്ങി വകുപ്പിനു കീഴിൽ സർക്കാർ ഗ്രാന്റോടു കൂടി പ്രവർത്തിക്കുന്ന എല്ലാ സ്ഥാപനങ്ങളിലും ഈ സംവിധാനം ഡിസംബർ 31നകം നടപ്പിൽ വരുത്തും. ഇതിനാവശ്യമായ ചെലവ് കണക്കാക്കി വരികയാണ്. പഞ്ചിംഗ് മെഷീനുകൾ ഭാവിയിൽ ആധാറുമായി ബന്ധപ്പെടുത്താൻ കഴിയുന്ന തരത്തിലുള്ളതാണ്. നിലവിലെ പഞ്ചിംഗ് മെഷീൻ സ്പാർക്കുമായി ബന്ധപ്പെടുത്താൻ സാധിക്കുന്നതാണോ എന്നു പരിശോധിക്കും. അല്ലെങ്കിൽ പുതിയ മെഷീൻ സ്ഥാപിക്കണം.
ജോണ്സണ് വേങ്ങത്തടം
സർക്കാർ ജീവനക്കാർക്കു പഞ്ചിംഗ് കർശനമാക്കുന്നു
12:41 AM Jul 15, 2018 | Deepika.com