കോട്ടയം: ടയർ വ്യവസായികളും കേന്ദ്ര വാണിജ്യമന്ത്രാലയവും തമ്മിലുള്ള വ്യാപാര ധാരണയുടെ പിൻബലത്തിൽ നിയന്ത്രണമില്ലാതെ റബർ ഇറക്കുമതി തുടരുന്നു. അതേസമയം, വില കുത്തനെ താഴ്ന്നിട്ടും കഴിഞ്ഞ മാസം ഒരു കിലോഗ്രാം റബർ പോലും കയറ്റുമതി ചെയ്തിട്ടില്ല.
മഴക്കെടുതിയെത്തുടർന്ന് ആഭ്യന്തര ഉത്പാദനം മൂന്നു മാസമായി നാമമാത്രമായിട്ടും വ്യവസായികൾ കിഴക്കനേഷ്യൻ രാജ്യങ്ങളിൽനിന്ന് ഇറക്കുമതി തുടരുകയാണ്. കഴിഞ്ഞമാസം 38,367 ടണ്ണിന്റെ ഇറക്കുമതി നടന്നിരിക്കെ ഒരു കിലോഗ്രാം പോലും ഇന്ത്യൻ റബർ വിദേശത്തു വിൽക്കാനായില്ല. ഇവിടെ ഉത്പാദിപ്പിക്കുന്ന റബർ തുച്ഛവിലയ്ക്കു വാങ്ങി ഉപയോഗിച്ചിട്ടും തികയാത്ത സാഹചര്യത്തിലാണ് മാസം ശരാശരി നാൽപതിനായിരം ടണ്‍ വീതം വ്യവസായികൾ വിദേശത്തുനിന്നു കൊണ്ടുവരുന്നത്. ഈ സാഹചര്യത്തിലും റബർ വില 125 രൂപയിൽനിന്ന് ഉയർന്നില്ല. പെരുത്ത നഷ്ടത്തിൽ ഉത്പാദിപ്പിച്ചു പെരുത്ത നഷ്ടത്തിൽ വിൽക്കാൻ നിർബന്ധിതരാവുകയാണ് റെയിൻ ഗാർഡിട്ട് ടാപ്പിംഗ് നടത്തുന്ന ചെറുകിട കർഷകർ. ആറു മാസമായി ആഭ്യന്തര വില 130 രൂപയിൽ താഴ്ന്നു നിൽക്കുകയാണ്.
2018 ലെ റബർ ഇറക്കുമതി- കയറ്റുമതി നിരക്ക് ഇങ്ങനെ: ജനുവരി 42018 ടണ്‍- ഇറക്കുമതി 28 ടണ്‍ കയറ്റുമതി, ഫെബ്രുവരി 45722 : 33, മാർച്ച് 48699: 19, ഏപ്രിൽ 38603: 329, മേയ് 41385: 24.
ഇക്കൊല്ലം ആദ്യ ആറു മാസത്തിനുള്ളിൽ ആകെ നടത്തിയ കയറ്റുമതി 433 ടണ്‍ മാത്രം. അതായത് കേരളത്തിലെ ഒരു മുൻനിര ഡീലർ ഒരു മാസം നടത്തുന്ന വ്യാപാരത്തെക്കാൾ കുറവാണ് രാജ്യത്ത് ആകെ നടന്നിരിക്കുന്ന കയറ്റുമതി.
അന്താരാഷ്ട്ര വിപണിയിൽ വില താഴ്ന്നു നിൽക്കുന്ന സാഹചര്യത്തിൽ വരുംമാസങ്ങളിലും ഇറക്കുമതി അനിയന്ത്രിതമായി തുടരാനേ ഇടയുള്ളു. നിലവിൽ ശരാശരി മാസ ആഭ്യന്തര ഉത്പാദനം നാൽപതിനായിരം ടണ്ണിൽ താഴെയാണ്. ആഭ്യന്തര ഉപഭോഗമാകട്ടെ ഒരു ലക്ഷം ടണ്ണും.
മേയ് മുതൽ മഴക്കെടുതി തുടങ്ങിയതിനാൽ ആഭ്യന്തര ഉത്പാദനം മുൻവർഷത്തേക്കാൾ കുറവാണ്. ഉത്പാദനം പരിമിതമായിരിക്കെ ആഭ്യന്തരവില താരതമ്യേന മെച്ചപ്പെടേണ്ടതാണ്.
ആഭ്യന്തര, അന്താരാഷ്ട്ര വിലകൾ തമ്മിൽ കാര്യമായ വ്യത്യാസമില്ലാതിരുന്നിട്ടും കർഷകരോട് അനുഭാവം കാണിക്കാൻ ടയർ വ്യവസായികൾ മനസു കാണിക്കുന്നുമില്ല.
റെജി ജോസഫ്
ജൂണിൽ ഒരു കിലോയുടെ പോലും റബർ കയറ്റുമതിയില്ല; ഇറക്കുമതി 40,000 ടണ്‍
01:50 AM Jul 13, 2018 | Deepika.com