കൊച്ചി: ഏഷ്യൻ ഗെയിംസിൽ ഇന്ത്യൻ ബാഡ്മിന്റണ്‍ വനിതാ ഡബിൾസ് ടീമിനൊപ്പം റിസർവ് ടീമിനെ ഉൾപ്പെടുത്തണമെന്ന ഇടക്കാല ആവശ്യം സിംഗിൾ ബെഞ്ച് നിരസിച്ചതിനെത്തുടർന്ന് ബാഡ്മിന്റണ്‍ താരങ്ങളായ അപർണ ബാലൻ, കെ.പി. ശ്രുതി എന്നിവർ അപ്പീൽ നൽകി. ഡബിൾസ് ടീമിനൊപ്പം റിസർവ് ടീമിനെ അയയ്ക്കാതിരിക്കുന്നത് കേട്ടുകേൾവി പോലുമില്ലാത്തതാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഇരുവരും ഡിവിഷൻ ബെഞ്ചിനെ സമീപിച്ചത്.
അടുത്തമാസം ഇന്തോനേഷ്യയിൽ നടക്കുന്ന ഏഷ്യൻ ഗെയിംസിനുള്ള ടീം സെലക്ഷനിൽ യോഗ്യത നേടിയിട്ടും ഒഴിവാക്കിയതിനെതിരേ ഇരുവരും നൽകിയ ഹർജി സിംഗിൾ ബെഞ്ചിലുണ്ട്. ഈ ഹർജിയിൽ റിസർവ് ടീമിനെക്കൂടി തെരഞ്ഞെടുത്ത് അയയ്ക്കാൻ നിർദേശിക്കണമെന്നും അപ്പോൾ തങ്ങൾക്ക് സെലക്ഷൻ കിട്ടുമെന്നും ഇടക്കാല ആവശ്യമായി ഇരുവരും ഉന്നയിച്ചെങ്കിലും സിംഗിൾ ബെഞ്ച് അനുവദിച്ചില്ല. ടീമിന്റെ പട്ടിക ഏഷ്യൻ ഗെയിംസ് അധികൃതർക്ക് കൈമാറേണ്ട അവസാന തീയതി ജൂണ്‍ 30 ആയിരുന്നെന്നും ഇനി പുതിയ പട്ടിക നൽകാനാവില്ലെന്നും ഇന്ത്യൻ ഒളിന്പിക് അസോസിയേഷനും ബാഡ്മിന്റണ്‍ ഫെഡറേഷനും അറിയിച്ചിരുന്നു. ഇതു പരിഗണിച്ച സിംഗിൾ ബെഞ്ച് ഇടക്കാല ആവശ്യം നിരസിക്കുകയായിരുന്നു.
എന്നാൽ ഏഷ്യൻ ഗെയിംസിന്റെയും ലോക ബാഡ്മിന്റണ്‍ ഫെഡറേഷന്റെയും ചട്ടം അനുസരിച്ച് ഇനിയും പട്ടിക നൽകാനാവുമെന്ന് ചൂണ്ടിക്കാട്ടിയാണ് ഇരുവരും അപ്പീൽ നൽകിയത്.
ഏഷ്യൻ ഗെയിംസ്: അപർണ ബാലനും കെ.പി. ശ്രുതിയും അപ്പീൽ നൽകി
01:43 AM Jul 13, 2018 | Deepika.com