പന്തളം/കൊല്ലം: വീട്ടമ്മയായ യുവതിയെ മാനഭംഗപ്പെടുത്തിയെന്ന പരാതിയിൽ കീഴടങ്ങിയ ഓർത്തഡോക്സ് സഭാ വൈദികനെ റിമാൻഡ് ചെയ്തു. ഇന്നലെ രാവിലെ കൊല്ലം ക്രൈംബ്രാഞ്ച് ഡിവൈഎസ്പി മുന്പാകെ കീഴടങ്ങിയ ഫാ. ജോബ് മാത്യുവിനെയാണ് തിരുവല്ല ജുഡീഷൽ ഒന്നാംക്ലാസ് മജിസ്ട്രേറ്റ് കോടതി 14 ദിവസത്തേക്കു റിമാൻഡ് ചെയ്തത്. വൈദികനെ പത്തനംതിട്ട ജില്ലാ ജയിലിലേക്കയച്ചു. മജിസ്ട്രേറ്റ് എ.ആർ. കാർത്തികയുടെ വീട്ടിൽ ഇന്നലെ രാത്രിയാണു വൈദികനെ എത്തിച്ചത്.
കേസിൽ പ്രതിചേർക്കപ്പെട്ട മൂന്നു വൈദികരുടെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയ സാഹചര്യത്തിലാണ് ഫാ.ജോബ് മാത്യു കീഴടങ്ങിയത്. തുടർന്ന് ഉദ്യോഗസ്ഥർ അദ്ദേഹത്തിന്റെ അറസ്റ്റ് രേഖപ്പെടുത്തി ഐജി ശ്രീജിത്തിന്റെ നേതൃത്വത്തിൽ ചോദ്യംചെയ്തു. എസ്ഐ അലക്സാണ്ടർ തങ്കച്ചന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് മജിസ്ട്രേറ്റിന്റെ വീട്ടിൽ വൈദികനെ എത്തിച്ചത്.
ആരോപണവിധേയനായ വൈദികനെ സംഭവസ്ഥലങ്ങളിൽ കൊണ്ടുപോയി തെളിവെടുക്കേണ്ടതുള്ളതിനാൽ കസ്റ്റഡിയിൽ വാങ്ങാൻ കോടതിയിൽ അപേക്ഷ നൽകുമെന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു.
കേസിലെ രണ്ടാംപ്രതിയാണ് ഫാ.ജോബ് മാത്യു. പരാതിക്കാരിയായ വീട്ടമ്മ അംഗമായിരിക്കുന്ന പള്ളിയിൽ വികാരിയായിരിക്കെ സ്ഥാപിച്ചെടുത്ത ബന്ധം ഉപയോഗിച്ചു ലൈംഗിക ചൂഷണത്തിനു വിധേയമാക്കിയെന്നാണ് കേസ്. കറുകച്ചാൽ കരുണഗിരി എംജിഡി ബാലഭവൻ ഡയറക്ടറായും ഫാ.ജോബ് പ്രവർത്തിച്ചിട്ടുണ്ട്. കേസിലെ രണ്ടാംപ്രതിയാണ്.
പ്രതിചേർക്കപ്പെട്ടിട്ടുള്ള മറ്റു വൈദികർക്കായി അന്വേഷണം ശക്തമാക്കിയിട്ടുണ്ട്. ഇന്നലെ രാവിലെ പതിനൊന്നൊടെ കൊല്ലം പോലീസ് അസിസ്റ്റന്റ് കമ്മീഷണർ ഓഫീസിലാണ് ഫാ. ജോബ് മാത്യു കീഴടങ്ങിയത്. ഉച്ചയോടെ ഇദ്ദേഹത്തെ വൈദ്യപരിശോധനയ്ക്കായി ജില്ലാ ആശുപത്രിയിലെത്തിച്ചു.
അറസ്റ്റിലായ വൈദികൻ റിമാൻഡിൽ
01:31 AM Jul 13, 2018 | Deepika.com