ചേർത്തല: വ്യാജ മുക്ത്യാർ ചമച്ചു ബിന്ദു പത്മനാഭന്റെ വസ്തു തട്ടിയെടുത്ത കേസുമായി ബന്ധപ്പെട്ടു തമിഴ്നാട് സ്വദേശിയെകൂടി പോലീസ് അറസ്റ്റ് ചെയ്തു. ബിന്ദുവിന്റെ പേരിൽ വ്യാജ ഡ്രൈവിംഗ് ലൈസൻസ് നിർമിച്ച മേട്ടുപാളയം മഹാദേവർ പോസ്റ്റ് രാമസ്വാമി ബിൽഡിംഗിൽ സി. ഷണ്മുഖ(68)മാണ് പിടിയിലായത്. ഇയാളെ ഇന്നു കോടതിയിൽ ഹാജരാക്കും. മുക്ത്യാർ രജിസ്റ്റർ ചെയ്യുന്നതിനു ബിന്ദുവിന്റെ പേരിൽ സെബാസ്റ്റ്യൻ ഹാജരാക്കിയ വ്യാജ ഡ്രൈവിംഗ് ലൈസൻസ് നിർമിച്ചതു ഷണ്മുഖമാണ്. നേരത്തെ പിടിയിലായ തങ്കച്ചനിൽനിന്നുമാണ് ഷണ്മുഖത്തെക്കുറിച്ചു പോലീസിനു സൂചന ലഭിച്ചത്. തുടർന്ന് ഇയാളെ തന്ത്രപൂർവം ചേർത്തലയിൽ എത്തിച്ച് അറസ്റ്റ് ചെയ്യുകയായിരുന്നു.
കേസിലെ മുഖ്യപ്രതി സെബാസ്റ്റ്യനെയും ഇന്നു കോടതിയിൽ ഹാജരാക്കും. വ്യാജ ഡ്രൈവിംഗ് ലൈസൻസ്, വ്യാജ എസ്എസ്എൽസി ബുക്കിന്റെ പകർപ്പ് എന്നിവയുമായി ബന്ധപ്പെട്ടു പട്ടണക്കാട് പോലീസ് രജിസ്റ്റർ ചെയ്ത കേസിലേക്കു സെബാസ്റ്റ്യനെ കസ്റ്റഡിയിൽ കിട്ടുന്നതിന് ഇന്നു കോടതിയിൽ അപേക്ഷ നൽകും.
വ്യാജ ഡ്രൈവിംഗ് ലൈസൻസിന് ഇടനിലക്കാരനായി പ്രവർത്തിച്ചതിനു പിടിയിലായ, ഇപ്പോൾ റിമാൻഡിലുമുള്ള ചേർത്തല കെആർ പുരം പടിഞ്ഞാറെവെളി സി. തങ്കച്ച നെ (54) കസ്റ്റഡിയിൽ കിട്ടാനും പോലീസ് ഇന്നു കോടതിയിൽ അപേക്ഷ നൽകും.
യുവതിയുടെ തിരോധാനം: തമിഴ്നാട് സ്വദേശികൂടി അറസ്റ്റിൽ
01:31 AM Jul 13, 2018 | Deepika.com