തിരുവനന്തപുരം: എഡിജിപിയായിരുന്ന ജേക്കബ് തോമസ് സർക്കാരിന്റെ അനുമതിയില്ലാതെ ടികെഎസ്റ്റ എൻജിനിയറിംഗ് കോളജിൽ ക്ലാസെടുത്തത് അഖിലേന്ത്യാ സർവീസ് ചട്ടങ്ങളുടെ ലംഘനമായതിനാൽ അദ്ദേഹത്തിനെതിരേ അച്ചടക്ക നടപടി സ്വീകരിക്കണമെന്ന് കേന്ദ്ര സർക്കാർ ആവർത്തിച്ച് ആവശ്യപ്പെട്ടിരുന്നു.
എന്നാൽ, കേന്ദ്ര നിർദേശാനുസരണം നടപടിയെടുക്കാതെയും മറുപടി നൽകാതെയും ഫയൽ പൂഴ്ത്തി ആഭ്യന്തര വകുപ്പ് മനഃപൂർവം ഒളിച്ചു കളിച്ചുവെന്ന് വിവരാവകാശനിയമ പ്രകാരമുള്ള അന്വേഷണത്തിൽ വ്യക്തമായി. മുഖ്യ വിവരാവകാശ കമ്മീഷണർ വിൻസൻ എം. പോളിന്റെ ഉത്തരവു പ്രകാരം കേരള കോണ്ഗ്രസ്- എം ജനറൽ സെക്രട്ടറി ജോസഫ് എം. പുതുശേരിക്കു പൊതുഭരണ വകുപ്പു നൽകിയ മറുപടിയിലാണ് ഇക്കാര്യം ചൂണ്ടിക്കാട്ടുന്നത്.
ജേക്കബ് തോമസിനെതിരേ നടപടിയെടുക്കണമെന്നു നിർദേശിച്ചു കൊണ്ടുള്ള ഫയൽ ചീഫ്സെക്രട്ടറി, നിയമസെക്രട്ടറി എന്നിവർ കണ്ട ഫയൽ ആഭ്യന്തര വകുപ്പിൽ വച്ചു താമസിപ്പിച്ചു. പ്രതിഫലം തിരിച്ചടച്ചതിനാലും വിജിലൻസ് നടപടി ശിപാർശ ചെയ്തിട്ടില്ലാത്തതിനാലും അനന്തര നടപടി വേണ്ടെന്നു ചൂണ്ടിക്കാട്ടി കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിനു കത്തു നൽകി. എന്നാൽ, ഇതു നിരസിച്ച കേന്ദ്ര സർക്കാർ ചട്ടലംഘനത്തിന് അച്ചടക്ക നടപടി എടുക്കണമെന്നാവശ്യപ്പെട്ടു സംസ്ഥാന സർക്കാരിനു വീണ്ടും നിർദേശം നൽകി.
ചട്ടലംഘനത്തിന് അച്ചടക്ക നടപടി സ്വീകരിക്കാതിരുന്നതിൽ വിശദീകരണം തേടിക്കൊണ്ട് 2016 ജനുവരി ആറിന് കേന്ദ്ര സർക്കാർ ചീഫ് സെക്രട്ടറിക്ക് നോട്ടീസ് അയച്ചു. എന്നിട്ടും നടപടി സ്വീകരിക്കാത്തതിനാൽ സെപ്റ്റംബർ 29നു കേന്ദ്ര ആഭ്യന്തര മന്ത്രാലയം വീണ്ടും കത്തു നൽകി. നവംബർ ഏഴിന് വീണ്ടും റിമൈൻഡർ അയച്ചു. എന്നിട്ടും മറുപടി പോലും നൽകാതെ സംസ്ഥാനം ഒളിച്ചു കളിച്ചുവെന്നും വിവരാവകാശ രേഖ വ്യക്തമാക്കുന്നു.
ഇതുസംബന്ധിച്ചു ജോസഫ് എം. പുതുശേരി പലപ്പോഴായി വിവരാവകാശ നിയമ പ്രകാരം മറുപടി നൽകണമെന്ന് ആവശ്യപ്പെട്ടിരുന്നെങ്കിലും മറുപടി നൽകിയില്ല. വിവരാവകാശ കമ്മീഷനു നൽകിയ അപ്പീൽ ഹർജിയെ ത്തുടർന്ന് ഇതു സംബന്ധിച്ച മുഴുവൻ വിവരാവകാശ രേഖകളും 10 ദിവസത്തിനകം നൽകാൻ മുഖ്യ വിവരാവകാശ കമ്മീഷണർ ഉത്തരവിടുകയായിരുന്നു. മറുപടി നൽകാതിരുന്ന പൊതുഭരണ വകുപ്പ് അണ്ടർ സെക്രട്ടറി എൽ.ടി. സന്തോഷ്കുമാറിനെതിരേ ശിക്ഷാ നടപടി സ്വീകരിക്കാനും ഉത്തരവിട്ടിരുന്നു.
ജേക്കബ് തോമസിനെതിരേ കേന്ദ്രം അച്ചടക്കനടപടി ആവശ്യപ്പെട്ടിരുന്നു
01:31 AM Jul 13, 2018 | Deepika.com