കോട്ടയം: ജലന്ധർ ബിഷപ്പിനെതിരേ നൽകിയ പരാതിയിൽ ഉറച്ചുനിൽക്കുന്നതായി പരാതിക്കാരിയായ കന്യാസ്ത്രീ. സഭയ്ക്കുള്ളിൽത്തന്നെ ഈ പ്രശ്നം തീർപ്പാക്കാൻ എല്ലാ ശ്രമങ്ങളും നടത്തിയിരുന്നെങ്കിലും അനൂകൂല നിലപാടുകൾ ഉണ്ടായില്ല. സന്യാസ സഭാധികാരികളിൽനിന്നു മാനസികമായി തളർത്തുന്ന നിലപാടുകളാണ് ഉണ്ടായതെന്ന കന്യാസ്ത്രീ ആരോപിച്ചു. അപ്പസ്തോലിക് ന്യുണ്ഷോയ്ക്കു കഴിഞ്ഞ ജനുവരി 21ന് പരാതി നൽകിയിരുന്നു. മറുപടി ലഭിക്കാതിരുന്ന സാഹചര്യത്തിൽ റോമിലേക്ക് ഇ മെയിലായി പരാതി അയച്ചിരുന്നു.
തന്റെയും കുടുംബാംഗങ്ങളുടെയും തനിക്കൊപ്പമുള്ള കന്യാസ്ത്രീകളുടെയും അവരുടെ കുടുംബാംഗങ്ങളുടെയും പേരിൽ ബിഷപ്പിനെതിരേ വധഭീഷണി മുഴക്കിയതായി പോലീസിൽ പരാതി നൽകിയ സാഹചര്യത്തിലാണ് പരാതിയുമായി പോലീസിനെ സമീപിക്കാൻ നിർബന്ധിതയായത്.
2017 ജനുവരിയിൽ ശക്തമായി പ്രതികരിച്ചതോടെ പ്രതികാര നടപടി ആരംഭിക്കുകയായിരുന്നു. 2017 ഫെബ്രുവരിയിൽ ഫോണിൽ വിളിച്ചു കേരളത്തിന്റെ ചുമതലയും പിന്നീട് സുപ്പീരിയർ പദവിയും തിരിച്ചെടുത്ത് അതേസമൂഹത്തിൽ സാധാരണ കന്യാസ്ത്രീയായി നിർത്തുകയായിരുന്നു.
മദർ സുപ്പീരിയറിനെ ശാരീരികമായി ഉപദ്രവിച്ചുവെന്ന് പറഞ്ഞു പഞ്ചാബിലേക്കു വിളിപ്പിച്ച സമയത്ത് പഞ്ചാബിൽ തനിക്കും മറ്റൊരു കന്യാസ്ത്രീക്കുമെതിരേ കേസ് കൊടുത്തിരുന്നു. കേസിനെക്കുറിച്ചുള്ള വിവരങ്ങൾ പഞ്ചാബ് പോലീസ് കമ്മീഷണറുടെ ഓഫീസിൽനിന്നാണ് അറിയാൻ കഴിഞ്ഞത്. രേഖാമൂലം ചോദിച്ചിട്ടുപോലും പരാതി സംബന്ധിച്ച വിവരങ്ങൾ സന്യാസസഭയിൽനിന്നു ലഭിച്ചില്ലെന്നും കന്യാസ്ത്രീ ആരോപിക്കുന്നു.
പരാതിയിൽ ഉറച്ചുനിൽക്കുന്നു: കന്യാസ്ത്രീ
01:31 AM Jul 13, 2018 | Deepika.com