കൊച്ചി: അമ്മയുടെ യോഗത്തിനു മാധ്യമങ്ങളെ വിളിക്കാത്തതു തെറ്റായിപ്പോയെന്ന് അമ്മ പ്രസിഡന്റ് മോഹൻലാൽ. അതു സംഘടനയെടുത്ത തീരുമാനമായിരുന്നു. അത്തരമൊരു സംഭവത്തിൽ ഖേദിക്കുന്നു. ഇനി എന്റെ ഭാഗത്തുനിന്ന് അങ്ങനെയൊരു വീഴ്ച ഉണ്ടാകില്ല. അതിനു വ്യക്തിപരമായി ഞാൻ മാപ്പു ചോദിക്കുന്നുവെന്നും മോഹൻലാൽ മീറ്റ് ദ പ്രസിൽ പറഞ്ഞു.
അമ്മയുടെ യോഗം കഴിഞ്ഞശേഷം വിദേശത്തായിരുന്നു. അതുകൊണ്ടാണു മാധ്യമങ്ങളെ കാണാൻ വൈകിയത്. ഞായറാഴ്ചയാണു നാട്ടിലെത്തിയത്. ഉടൻ തന്നെ മാധ്യമങ്ങളെ നേരിൽ കണ്ടു കാര്യങ്ങൾ വിശദീകരിക്കണമെന്ന് ആഗ്രഹിച്ചു. സിനിമാക്കാരും മാധ്യമങ്ങളും രണ്ടുതട്ടിൽ പോകേണ്ടവരല്ല. കൂട്ടായ സഹകരണമാണു വേണ്ടതെന്നും അദ്ദേഹം പറഞ്ഞു. ഇന്നലെ രാവിലെ സ്ഥലത്തുണ്ടായിരുന്ന എക്സിക്യൂട്ടീവ് അംഗങ്ങളുമായി നിലവിലുള്ള പ്രശ്നങ്ങൾ ചോദിച്ചറിഞ്ഞു. ഈ മാസം അവസാനമോ അടുത്ത മാസം ആദ്യമോ ഔദ്യോഗികമായ എക്സിക്യൂട്ടീവ് ചേരും. വിമെൻ ഇൻ സിനിമ കളക്ടീവ് (ഡബ്ല്യൂസിസി) അംഗങ്ങൾ ഉന്നയിച്ച പ്രശ്നങ്ങൾ ചർച്ച ചെയ്യും.
ഇനിയും കാര്യങ്ങൾ പറയാനുണ്ടെങ്കിൽ അതും ചർച്ച ചെയ്യാൻ സന്നദ്ധമാണെന്നും മോഹൻലാൽ പറഞ്ഞു. ഒട്ടേറെ കാരുണ്യ പ്രവർത്തനങ്ങൾ അമ്മ ചെയ്യുന്നുണ്ട്. നിർധനരായവർക്ക് അമ്മ വീട്, അക്ഷരവീട് എന്നീ പദ്ധതികളും നടത്തിവരുന്നു. സംഘടനയെ പിരിച്ചുവിടണമെന്നു പറയുന്നതു ശരിയല്ല. അമ്മയ്ക്കു സമാന്തരമായി സംഘടനകൾ ഉണ്ടാകുന്നെങ്കിൽ അതിനെ സ്വാഗതം ചെയ്യുന്നുവെന്നും മോഹൻലാൽ പറഞ്ഞു.
മാധ്യമങ്ങളെ വിളിക്കാത്തതു തെറ്റായി; മാപ്പുപറഞ്ഞ് മോഹൻലാൽ
01:33 AM Jul 10, 2018 | Deepika.com