കൊച്ചി: സ്വകാര്യ ചാനലിലെ ‘ഉപ്പും മുളകും’ ജനപ്രിയ പരന്പരയിലെ നീലു എന്ന കഥാപാത്രമായി നിഷാ സാരംഗ് തുടരും. ചാനൽ അധികൃതർ തന്നെ വിളിച്ചിരുന്നെന്നും സീരിയലിന്റെ സംവിധായകനെ മാറ്റാമെന്ന് ഉറപ്പു നൽകിയെന്നും നിഷാ സാരംഗ് ദീപികയോട് പറഞ്ഞു. അഞ്ചു മുതൽ ഷൂട്ടിംഗ് ലൊക്കേഷനിൽ എത്തുമെന്നും ഇവർ അറിയിച്ചു.
കഴിഞ്ഞ ദിവസമാണ് പരന്പരയുടെ സംവിധായകൻ ആർ. ഉണ്ണികൃഷ്ണനെതിരേ പരാതിയുമായി നിഷാ സാരംഗ് രംഗത്തെത്തിയത്. സംവിധായകൻ മാനസികമായി പീഡിപ്പിക്കുകയാണെന്നും സീരിയൽ ചിത്രീകരണത്തിനിടെ മോശമായി പെരുമാറിയെന്നും അവർ പറഞ്ഞിരുന്നു. മോശമായി സംസാരിക്കുകയും മെസേജ് അയയ്ക്കുകയും ചെയ്തു. പലപ്പോഴും കരഞ്ഞുകൊണ്ടാണ് അഭിനയിച്ചത്. വ്യക്തിഹത്യ നടത്തുകയും മനഃപൂർവം പരന്പരയിൽനിന്ന് ഒഴിവാക്കുകയും ചെയ്തുവെന്ന് അവർ വെളിപ്പെടുത്തിയിരുന്നു.
ഇതിനു പിന്നാലെ സിനിമാ-സീരിയൽ മേഖലയിൽനിന്ന് വലിയ പിന്തുണയാണ് നിഷാ സാരംഗിനു ലഭിച്ചത്. നടൻ മമ്മൂട്ടി, സിദ്ദിഖ്, ബാബുരാജ്, സുരേഷ് ഗോപി എംപി എന്നിവർ ഫോണിൽ വിളിച്ച് പിന്തുണ അറിയിച്ചുവെന്ന് അവർ പറഞ്ഞു. ഡബ്യുസിസി അംഗങ്ങളായ സജിത മഠത്തിൽ, അഞ്ജലി മേനോൻ എന്നിവർ നേരിട്ടെത്തിയും പിന്തുണ അറിയിച്ചു. കഴിഞ്ഞ ദിവസം ഡബ്യുസിസി നടിയെ പിന്തുണച്ചുകൊണ്ട് തങ്ങളുടെ ഫേസ്ബുക്ക് പേജിൽ കുറിപ്പ് ഇട്ടിരുന്നു. നടിയുടെ ആരോപണം പുറത്തുവന്നതിനു പിന്നാലെ പ്രേക്ഷകരിൽനിന്ന് വലിയ തോതിയിലുള്ള പിന്തുണയാണ് ഇവർക്കു ലഭിച്ചത്.
അതേസമയം, ഉപ്പും മുളകും സീരിയലിൽനിന്നു നിഷയെ മാറ്റിയെന്ന വാർത്ത സത്യമെല്ലെന്നും നിഷ തന്നെ നീലുവായി സീരിയലിൽ തുടരുമെന്നും ചാനൽ അധികൃതർ അറിയിച്ചിരുന്നു. നിഷയുമായി നടത്തിയ ചർച്ചയ്ക്കൊടുവിലാണ് ഈ തീരുമാനമെന്നും പരമ്പരയുടെ തുടർന്നുള്ള എപ്പിസോഡുകൾ കൊച്ചിയിൽ ചിത്രീകരിക്കുമെന്നും ചാനൽ അറിയിച്ചു. നിഷ ഉന്നയിച്ച പരാതികൾ അനുഭാവപൂർവം പരിഗണിക്കുമെന്നും ചാനൽ ഉറപ്പുനൽകി.
ഞാനും ഇര: രചന നാരായണൻകുട്ടി
കൊച്ചി: സീരിയൽ സംവിധായകൻ ആർ. ഉണ്ണികൃഷ്ണന്റെ ഈഗോയുടെ ഇരയാണ് താനെന്ന് രചന നാരായണൻകുട്ടി. മറ്റൊരു ചാനലിലെ ആക്ഷേപഹാസ്യ പരന്പരയുടെ സംവിധായകനായിരുന്ന സമയത്താണു താനും സംവിധായകനും തമ്മിൽ പ്രശ്നങ്ങൾ ഉണ്ടായതെന്നു രചന പറഞ്ഞു.
സിരീയലിനൊപ്പം തന്നെ സിനിമയിൽ അഭിനയിക്കാൻ തുടങ്ങിയപ്പോൾ സംവിധായകന് ചില ഈഗോ പ്രശ്നങ്ങൾ ഉണ്ടായിരുന്നു, അതിനാൽ പരന്പരയുടെ അടുത്ത ഷെഡ്യൂൾ തൊട്ട് വരേണ്ടന്ന് അദ്ദേഹം വിളിച്ചുപറഞ്ഞുവെന്നു രചന പറഞ്ഞു.
സംവിധായകനെ മാറ്റും; നീലു വീണ്ടും കുടുംബസദസിനു മുന്നിലെത്തും
01:33 AM Jul 10, 2018 | Deepika.com