തിരുവനന്തപുരം: സർക്കാർ ഭൂമിയിൽ സ്ഥിതി ചെയ്യുന്ന ആരാധനാലയങ്ങൾ, സാംസ്കാരിക സ്ഥാപനങ്ങൾ, യുവജന ക്ലബ്ബുകൾ, ശ്മശാനങ്ങൾ എന്നിവ യ്ക്ക് ആ ഭൂമി മാർക്കറ്റ് വില ഈടാക്കി പതിച്ചു നൽകാൻ തീരുമാനം. മാർക്കറ്റ് വില നൽകാൻ കഴിയാത്തവർക്ക് ഭൂമി നിശ്ചിതവർഷത്തേക്കു പാട്ടത്തിനു നൽകും. റവന്യു മന്ത്രി ഇ. ചന്ദ്രശേഖരൻ വിളിച്ചു ചേർത്ത ജില്ലാ കളക്ടർമാരുടെ യോഗത്തിലാണു തീരുമാനം.
ഇത്തരം സ്ഥാപനങ്ങളുടെ പ്രവർത്തനങ്ങൾക്ക് ആവശ്യമായ ഭൂമി മാത്രമാകും നൽകുകയെന്നും കൈവശം വച്ചിരിക്കുന്ന ബാക്കി ഭൂമി സർക്കാരിലേക്കു തിരിച്ചെടുക്കുമെന്നും യോഗതീരുമാനങ്ങൾ വിശദീകരിച്ച റവന്യു മന്ത്രി അറിയിച്ചു. ആവശ്യമെങ്കിൽ ഇത്തരം നടപടികൾക്കായി ചട്ടങ്ങളിൽ ഭേദഗതി വരുത്തും. കാലാവധി കഴിഞ്ഞിട്ടും പാട്ടക്കുടിശിക വരുത്തുന്ന ഭൂമി തിരിച്ചെടുക്കും. പാട്ടത്തുക അടച്ചാൽ ഇവർ കൈവശം വച്ചിരിക്കുന്ന ഭൂമിയുടെ പാട്ടക്കാലാവധി നീട്ടിനൽകും.
പാട്ടത്തുക അടയ്ക്കാൻ നോട്ടീസ് നൽകുമ്പോൾ കോടതിയിൽ നിന്നു സ്റ്റേ വാങ്ങുന്ന കേസുകളിൽ പ്രത്യേക സംവിധാനം ഏർപ്പെടുത്തി ഭൂമി തിരികെയെടുക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കാൻ അഡ്വക്കറ്റ് ജനറലിനും അഡീഷണൽ അഡ്വക്കറ്റ് ജനറലിനും നിർദേശം നൽകുമെന്നും മന്ത്രി അറിയിച്ചു.
അമേരിക്കൻ സന്ദർശനത്തിനു പോയ മുഖ്യമന്ത്രി പിണറായി വിജയൻ സ്ഥലത്ത് ഇല്ലാതിരിക്കേയാണു റവന്യു വകുപ്പിന്റെ സുപ്രധാന തീരുമാനം. മുഖ്യമന്ത്രിയുമായി ചർച്ച ചെയ്ത ശേഷമാണു തീരുമാനമെന്നാണു സൂചന.
പാട്വ്യവസ്ഥാരേഖകൾ കാ ലോചിതമാക്കും. കുടിശിക വരുത്തിയവർക്കും പാട്ടത്തുക അടയ്ക്കാത്തവർക്കുമെതിരേ കർശന നടപടി സ്വീകരിക്കും. വേണ്ടിവന്നാൽ അത്തരം ഭൂമി തിരിച്ചെടുക്കാൻ ആവശ്യമായ നടപടി സ്വീകരിക്കാൻ ജില്ലാ കളക്ടർമാർക്കു നിർദേശം നൽകി. കണ്ണായ സ്ഥലങ്ങളിലാണ് ഇത്തരം ഭൂമി സ്ഥിതി ചെയ്യുന്നത്. സ്ഥലം നൽകുമ്പോൾ സർക്കാർ നിശ്ചയിച്ചിട്ടുള്ള ന്യായവിലയേക്കാൾ ഉയർന്നതാണു മാർക്കറ്റ് വില എങ്കിൽ ഇതാകും ഈടാക്കുക.
സംസ്ഥാനത്തു പരിധിയിലധികം ഭൂമി കൈവശം വച്ചിരിക്കുന്നതു കണ്ടെത്തി അധികഭൂമിക്കു ഭൂ പരിധി നിയമപ്രകാരം കേസുകൾ രജിസ്റ്റർ ചെയ്യും. മിച്ച ഭൂമിയായി ഏറ്റെടുക്കുന്ന ഭൂമിയിൽ വീണ്ടും കൈയേറ്റമുണ്ടാകാതെ സൂക്ഷിക്കും.
ആരാധനാലയങ്ങളും ക്ലബ്ബുകളും സ്ഥിതിചെയ്യുന്ന ഭൂമി മാർക്കറ്റുവില ഈടാക്കി പതിച്ചു നൽകും
01:33 AM Jul 10, 2018 | Deepika.com