തിരുവനന്തപുരം: ഈ വർഷം സംസ്ഥാനത്ത് അര ലക്ഷം പേർക്കുകൂടി പട്ടയം നൽകാനുള്ള നടപടികൾ സ്വീകരിക്കാൻ ജില്ലാ കളക്ടർമാർക്കു റവന്യു മന്ത്രിയുടെ നിർദേശം. 11725.89 ഹെക്ടർ വനഭൂമിയിലും സമയബന്ധിതമായി പട്ടയം നൽകും. ഇതിൽ 9867.31 ഹെക്ടർ ഭൂമി ഇടുക്കി ജില്ലയിലും 1523.39 ഹെക്ടർ തൃശൂരിലും 326.42 ഹെക്ടർ എറണാകുളത്തുമാണ്. കേന്ദ്ര സർക്കാരിന്റെയും സുപ്രീംകോടതിയുടെയും അനുവാദം ലഭിച്ചതും ഇനിയും വിതരണം ചെയ്യാത്തതുമായ ഭൂമിയാണിത്.
വനം- റവന്യു വകുപ്പുകളുടെ സംയുക്ത പരിശോധന ആവശ്യമുള്ള തിരുവനന്തപുരം ജില്ലയിലെ 250.269 ഹെക്ടറും കോട്ടയത്തെ 1454.2 ഹെക്ടറും പാലക്കാട്ടെ 151.77 ഹെക്ടറും വനഭൂമിയിൽ പരിശോധന പൂർത്തിയാക്കണം. ഇതു കേന്ദ്രസർക്കാരിന്റെ അനുമതിക്കായി സമർപ്പിക്കേണ്ടതുണ്ട്. ലാൻഡ് ട്രൈബ്യൂണൽ പട്ടയങ്ങളുടെ വിതരണത്തിൽ ചില ട്രൈബ്യൂണലുകളുടെ മെല്ലെ പ്പോക്ക് പരിശോധിച്ച് എൽടി പട്ടയങ്ങൾ, ദേവസ്വം പട്ടയങ്ങൾ, കാണം പട്ടയങ്ങൾ എന്നിവ സമയബന്ധിതമായി നൽകും. മൂവാറ്റുപുഴ കുട്ടമ്പുഴ പഞ്ചായത്തിലെ ഏകദേശം 2000 വനഭൂമി പട്ടയങ്ങൾ കൈവശക്കാർക്കു വേഗത്തിൽ നൽകും.
ഭൂമി വിതരണം ചെയ്യുന്നതിന് ആവശ്യമായ സ്ഥലങ്ങളിൽ സർവേ നടത്താൻ ജില്ലാ അടിസ്ഥാനത്തിൽ സർവേയർമാരെ മാറ്റി നിയമിക്കാൻ കളക്ടർമാർക്ക് അധികാരം നൽകി. സ്വകാര്യ ഭൂമിയിലെ റീസർവേ നടപടികൾ തുടങ്ങുന്നതിനു മുൻപു നേരത്തെ നടത്തിയ റീ സർവേയിലെ അപാകതയുമായി ബന്ധപ്പെട്ട കേസുകൾ പരിഹരിക്കും. ആറു മാസത്തിനകം എൽആർഎം കേസുകളിൽ തീർപ്പാക്കാനാണു നിർദേശം.
സംസ്ഥാനത്തെ 1664 വില്ലേജുകളിൽ 889 എണ്ണത്തിൽ റീ സർവേ നടപടികൾ പൂർത്തിയായിരുന്നു. 1.23 ലക്ഷം പരാതികളാണു നിലവിലുള്ളത്. ഇതിനു പ്രത്യേക അദാലത്ത് സംഘടിപ്പിക്കും. അവിടെവച്ചു തീർപ്പാക്കാവുന്നത് അപ്പോൾ തന്നെ തീർക്കും. ഫീൽഡ് പരിശോധന ആവശ്യമെങ്കിൽ മൂന്നു ദിവസത്തിനകം തീർപ്പാക്കണം.
എല്ലാ വില്ലേജ് ഓഫീസുകളിലും കുടിവെള്ളവും ശുചിമുറിയും മൂന്നു മാസത്തിനകം സ്ഥാപിക്കണം. ഇതിനാവശ്യമായ തുക 2018- 19 വർഷത്തെ ഫണ്ടിൽ നിന്നു വിനിയോഗിക്കാൻ കളക്ടർമാർക്ക് അനുമതി നൽകി. വില്ലേജ് ഓഫീസുകളിലെ ജീവനക്കാരെ ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ താലൂക്ക് ഓഫിസിലോ മറ്റിടങ്ങളിലോ നിയമിക്കരുതെന്നും കളക്ടർമാർക്കു നിർദേശം നൽകി.
ഈ വർഷം അരലക്ഷം പട്ടയംകൂടി
01:33 AM Jul 10, 2018 | Deepika.com