കൊച്ചി: മഹാരാജാസ് കോളജിലെ ബിരുദ വിദ്യാർഥിയായിരുന്ന അഭിമന്യുവിനെ കൊലപ്പെടുത്തിയ കേസിൽ പോപ്പുലർ ഫ്രണ്ട് കൊച്ചി ഏരിയ പ്രസിഡന്റ് മട്ടാഞ്ചേരി സ്വദേശി അനസ് അറസ്റ്റിൽ. ഗൂഢാലോചനയിലും ആസൂത്രണത്തിലും ഇയാൾക്കു പങ്കുണ്ടെന്നു പോലീസ് പറഞ്ഞു. ഇതോടെ കേസിൽ പിടിയിലായവരുടെ എണ്ണം ഏഴായി.
ഹാദിയ വിഷയത്തിൽ വിവിധ സംഘടനകളുടെ നേതൃത്വത്തിൽ ഹൈക്കോടതിയിലേക്കു നടത്തിയ മാർച്ചിനെത്തുടർന്നുണ്ടായ സംഘർഷവുമായി ബന്ധപ്പെട്ട കേസിൽ കഴിഞ്ഞദിവസം അറസ്റ്റ് ചെയ്തു റിമാൻഡ് ചെയ്തിരുന്ന അനസിനെ ഇന്നലെ കസ്റ്റഡിയിൽ വാങ്ങി ചോദ്യംചെയ്തപ്പോഴാണു കൊലക്കേസിലെ പങ്ക് തെളിഞ്ഞത്.
കേസിലെ മുഖ്യപ്രതിയെന്നു സംശയിക്കുന്ന മഹാരാജാസ് കോളജിലെ മൂന്നാം വർഷ വിദ്യാർഥി മുഹമ്മദിനെ ഫോണിൽ ബന്ധപ്പെട്ട ഒരാളെ ആലപ്പുഴയിൽനിന്നു കസ്റ്റഡിയിലെടുത്തതായി സൂചനയുണ്ട്. അഭിമന്യുവിനൊപ്പം കുത്തേറ്റ് ചികിത്സയിലുള്ള അർജുനന്റെ മൊഴി കഴിഞ്ഞദിവസം ആശുപത്രിയിലെത്തി പോലീസ് രേഖപ്പെടുത്തി. ഇതിന്റെ വിശദാംശങ്ങൾ അന്വേഷണസംഘം പുറത്തുവിട്ടിട്ടില്ല.
അധ്യാപകന്റെ കൈവെട്ടിയ കേസിലെ പ്രതികളെക്കുറിച്ച് ദേശീയ അന്വേഷണ ഏജൻസിയിൽനിന്ന് (എൻഐഎ) പോലീസ് വിവരങ്ങൾ ശേഖരിച്ചതായും സൂചനയുണ്ട്. ഈ കേസിലെ പ്രതികൾക്ക് അഭിമന്യുവിന്റെ കൊലപാതകത്തിൽ പങ്കുണ്ടെന്ന കണ്ടെത്തലുകളുടെ അടിസ്ഥാനത്തിലാണു നടപടിയെന്നാണു വിവരം. കേസിന്റെ അന്വേഷണ പുരോഗതി കൊച്ചി റേഞ്ച് ഐജി വിജയ് സാഖറെയുടെ സാന്നിധ്യത്തിൽ അന്വേഷണസംഘം ഇന്നലെ വിലയിരുത്തി.
അഭിമന്യു വധം: പോപ്പുലർ ഫ്രണ്ട് നേതാവ് അറസ്റ്റിൽ
01:18 AM Jul 10, 2018 | Deepika.com