കൊച്ചി: വരാപ്പുഴ സ്വദേശി ശ്രീജിത്ത് പോലീസ് കസ്റ്റഡിയിൽ മരിച്ച കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഭാര്യ അഖില നൽകിയ ഹർജി ഹൈക്കോടതി തള്ളി. കേസ് അന്വേഷണം ശരിയായ ദിശയിലാണെന്നു വിലയിരുത്തിയ സിംഗിൾ ബെഞ്ച് സിബിഐ അന്വേഷണം അനിവാര്യമല്ലെന്നു വ്യക്തമാക്കി.
വരാപ്പുഴയിൽ വാസുദേവന്റെ വീടാക്രമിച്ചെന്ന കേസിലാണ് ശ്രീജിത്തിനെ അറസ്റ്റ് ചെയ്തത്. ഇതിൽ ചില രാഷ്ട്രീയ ഇടപെടലുണ്ടായെന്നും രാഷ്ട്രീയ നേതാക്കൾ അന്നത്തെ റൂറൽ എസ്പിയെ സ്വാധീനിച്ചെന്നുമായിരുന്നു ഹർജിക്കാരിയുടെ വാദം. സിഐ, എസ്ഐ തുടങ്ങിയവർ ഗൂഢാലോചന നടത്തിയെന്നും ഹർജിക്കാരി ആരോപിച്ചിരുന്നു
സിപിഎമ്മിനു വിരുദ്ധമായ ഏതെങ്കിലും രാഷ്ട്രീയ പാർട്ടിയുടെ അംഗത്വമോ അനുഭാവമോ കൊല്ലപ്പെട്ട ശ്രീജിത്തിനുണ്ടായിരുന്നെന്നു ഹർജിക്കാരി പറയുന്നില്ലെന്നു കോടതി ചൂണ്ടിക്കാട്ടി. ഏതെങ്കിലും രാഷ്ട്രീയ പാർട്ടിയുടെ അനുഭാവിയായിരുന്നില്ല ശ്രീജിത്ത് എന്നു കരുതാനാവും. ആ നിലയ്ക്കു ശ്രീജിത്തിനെ അറസ്റ്റ് ചെയ്തതിനു പിന്നിൽ രാഷ്ട്രീയ താല്പര്യമുണ്ടെന്നു പറയാനാവില്ല. അതുകൊണ്ടുതന്നെ റൂറൽ എസ്പി രാഷ്ട്രീയ നേതാക്കളുമായി ഗൂഢാലോചന നടത്തി ശ്രീജിത്തിനെ തെറ്റായി പ്രതി ചേർക്കാൻ സാധ്യതയില്ല.
പോലീസ് അന്വേഷണം അനുചിതമെന്നോ പക്ഷപാതപരമെന്നോ പറയാനാവില്ല. കുറ്റക്കാരായാവരെ ന്യായമായ വേഗത്തിൽ അറസ്റ്റ് ചെയ്തിട്ടുണ്ട്. റൂറൽ ടൈഗർ ഫോഴ്സ്(ആർടിഎഫ്) അംഗങ്ങൾ മർദിച്ചതിന് കുടുംബാംഗങ്ങളും സ്റ്റേഷനിൽ വച്ച് എസ്ഐ മർദിച്ചതിന് ശ്രീജിത്തിനൊപ്പം അറസ്റ്റിലായവരും സാക്ഷികളാണ്. ഇവരല്ലാതെ മറ്റാരെങ്കിലും മർദിച്ചതായി ഹർജിക്കാരിക്ക് പരാതിയില്ല. കുടുംബാംഗങ്ങളുടെ മൊഴികളാണു കേസിന്റെ ബലമെന്നതിനാൽ പോലീസ് തെളിവു നശിപ്പിക്കുമെന്നും സാക്ഷികളെ സ്വാധീനിക്കുമെന്നും പറയാനാവില്ലെന്നും കോടതി വ്യക്തമാക്കി.
വരാപ്പുഴ കസ്റ്റഡി മരണം: സിബിഐ അന്വേഷണം വേണ്ടെന്നു ഹൈക്കോടതി
01:18 AM Jul 10, 2018 | Deepika.com