കാസര്‍ഗോഡ്: ഉപ്പളയിൽ ഫോഴ്സ് തൂഫാന് ജീപ്പും ലോറിയും കൂട്ടിയിടിച്ച് ഒരു കുടുംബത്തിലെ അഞ്ചുപേര്‍ മരിച്ചു. 13 പേർക്കു പരിക്കേറ്റു. കുട്ടികളടക്കം 18 പേരാണ് ജീപ്പിലുണ്ടായിരുന്നത്. ഇന്നലെ രാവിലെ ആറോടെ ദേശീയപാതയിൽ ഉപ്പള നയാബസാറിലാണ് അപകടമുണ്ടായത്.
കര്‍ണാടക തലപ്പാടി അജ്ജിനടുക്കയിലെ പരേതനായ മുഹമ്മദ്കുഞ്ഞിയുടെ ഭാര്യ ബീഫാത്തുമ്മ (72), മക്കളായ നസീമ(30), അസ്മ (28), അസ്മയുടെ ഭര്‍ത്താവ് ഇംതിയാസ് (38), ബീഫാത്തുമ്മയുടെ മറ്റൊരു മകളായ സൗദയുടെ ഭര്‍ത്താവ് മുഷ്താഖ്(38) എന്നിവരാണ് മരിച്ചത്.
അസ്മയുടെ മക്കളായ സല്മാന് (16), അബ്ദുള്‍ റഹ്മാന് (12), മാഷിദ(10), അമല്‍ (ആറ്), ആബിദ് (എട്ടു മാസം), നസീമയുടെ മക്കളായ ഷാഹിദ്(16), ആഫിയ (ഒമ്പത്), ഫാത്തിമ(ഒന്ന്), മുഷ്താഖിന്റെ ഭാര്യ സൗദ (33), മക്കളായ സവാദ്(12), ഫാത്തിമ (10), അമര്‍ (അഞ്ച്), സുമയ്യ (മൂന്ന്) എന്നിവര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരെ മംഗളുരു യൂണിറ്റി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മരിച്ച ഇംതിയാസും മുഷ്താഖും ഉള്ളാള്‍ മുക്കച്ചേരി സ്വദേശികളാണ്.
ബീഫാത്തുമ്മയുടെ പാലക്കാട് മംഗലംഡാമിനു സമീപത്തു താമസിക്കുന്ന മകള്‍ റുഖിയയുടെ ഗൃഹപ്രവേശ ചടങ്ങ് ഞായറാഴ്ചയായിരുന്നു. ചടങ്ങ് കഴിഞ്ഞ് വീട്ടിലേക്കു മടങ്ങുംവഴി വീടിന് 15 കിലോമീറ്റർ അകലെയായിരുന്നു അപകടം.
ഉപ്പളയിൽ ജീപ്പും ലോറിയും കൂട്ടിയിടിച്ച് ഒരു കുടുംബത്തിലെ അഞ്ചുപേര്‍ മരിച്ചു
01:18 AM Jul 10, 2018 | Deepika.com