തിരുവനന്തപുരം: സോഷ്യൽ മീഡിയയിലൂടെ മദ്യപാനത്തിനും മദ്യപിക്കുന്നവർക്കും പ്രോത്സാഹനം നൽകുന്ന ജിഎൻപിസി (ഗ്ലാസിലെ നുരയും പ്ലേറ്റിലെ കറിയും) ഫേസ്ബുക്ക് ഗ്രൂപ്പിനെതിരേ അതതു പോലീസ് സ്റ്റേഷനുകളിൽ കേസെടുക്കാൻ സിറ്റി പോലീസ് കമ്മീഷണർ നിർദേശം നൽകി. ഫേസ് ബുക്ക് ഗ്രൂപ്പ് അഡ്മിനെതിരെ എക്സൈസ് നേരത്തെ തെളിവു ശേഖരിച്ചിരുന്നു. ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം അഡ്മിൻ അജിത്കുമാറിനെതിരേ ശനിയാഴ്ച കേസെടുത്തു.
കേസിലെ കൂടുതൽ വിവരശേഖരണത്തിനു പോലീസ് ഹൈടെക് സെല്ലിന്റെ സഹായം തേടി എക്സൈസ് കമ്മീഷണർ ഋഷിരാജ് സിംഗ് ഡിജിപി ലോക് നാഥ് ബെഹ്റയ്ക്കു കത്തു നൽകിയിട്ടുണ്ട്. ഏത് ഫേസ്ബുക്ക് അക്കൗണ്ട് വഴിയാണ് ഗ്രൂപ്പിന്റെ നിയന്ത്രണം എന്നതടക്കമുള്ള കാര്യങ്ങൾ അറിയാനാണ് ഹൈടെക് സെല്ലിന്റെ സേവനം തേടിയത്. ഗ്രൂപ്പ് ഡിലീറ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് കമ്മീഷണർ ഫേസ്ബുക്ക് അധികൃതർക്കും കത്തയച്ചിട്ടുണ്ട്.
ഇതുവരെ ലഭിച്ച തെളിവുകളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിൽ ക്രിമിനൽ കേസ് എടുക്കേണ്ട കുറ്റങ്ങൾ സംബന്ധിച്ച വിശദാംശങ്ങൾ എക്സൈസ് പോലീസിന് കൈമാറി. ഇവ വിശദമായി പരിശോധിച്ച് പോലീസും നടപടികളിലേക്കു കടക്കും. കഴിഞ്ഞ ശനിയാഴ്ച കേസ് രജിസ്റ്റർ ചെയ്തശേഷം അജിത്കുമാറും ഭാര്യയും ഒളിവിലാണ്.
കൂട്ടായ്മയിൽ 36 അഡ്മിൻമാർ ഉണ്ടെന്ന് എക്സൈസ് നടത്തിയ അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. അഡ്മിൻമാരുടെ ഐഡന്റിറ്റി ഉൾപ്പെടെ അറിയാൻ സൈബർ സെല്ലിന്റെ സഹായവും തേടിയിട്ടുണ്ടെന്ന് എക്സൈസ് അധികൃതർ വ്യക്തമാക്കി. പിന്നാലെ കൂടുതൽ അഡ്മിൻമാർക്കെതിരെ കൂടി അബ്കാരി നിയമ പ്രകാരം എക്സൈസ് കേസ് രജിസ്റ്റർ ചെയ്യുമെന്നും അധികൃതർ പറഞ്ഞു.
1400 രൂപയുടെ കൂപ്പണ്‍ തങ്ങളിൽ നിന്നു വാങ്ങുന്നവർക്കു മുന്തിയ ബ്രാൻഡിന്റെ മദ്യവും ഭക്ഷണവും ബാർ ഹോട്ടലുകളിൽ നിന്നു കഴിക്കാമെന്നു പ്രലോഭിപ്പിച്ചായിരുന്നു അജിത്കുമാറിന്റെ പദ്ധതി. 2017 മേയ് ഒന്നിന് തുടങ്ങിയ ഗ്രൂപ്പില്‍ 23 വയസിനു മുകളിലുള്ളവരെ മാത്രമേ ആഡ് ചെയ്യൂവെന്നു പറയുന്നുണ്ടെങ്കിലും വിദ്യാർഥികൾ തന്നെയാണു ഗ്രൂപ്പിൽ ഭൂരിഭാഗവും.
ജിഎൻപിസി ഗ്രൂപ്പിനെതിരേ അതതു സ്റ്റേഷനുകളിൽ കേസെടുക്കാൻ നിർദേശം നൽകി
01:18 AM Jul 10, 2018 | Deepika.com