കൊച്ചി: ബാങ്ക് വായ്പാ കുടിശികയുടെ പേരിൽ ജാമ്യക്കാരന്റെ 18.5 സെന്റ് വരുന്ന കിടപ്പാടം ഒഴിപ്പിക്കാനുള്ള നടപടികൾ ആത്മഹത്യാ ഭീഷണിയുൾപ്പെടെയുള്ള പ്രതിഷേധത്തെത്തുടർന്നു നിർത്തിവച്ചു. എറണാകുളം പത്തടിപ്പാലം സ്വദേശി ഷാജിയുടെ കുടുംബത്തെ ഒഴിപ്പിക്കാൻ ഹൈക്കോടതി നിർദേശപ്രകാരമായിരുന്നു അധികൃതരെത്തിയത്. വൻ പോലീസ് സന്നാഹത്തോടെയുള്ള ഒഴിപ്പിക്കൽ നീക്കം സംഘർഷത്തിൽ കലാശിച്ചതോടെ അധികൃതർ പിൻവാങ്ങുകയായിരുന്നു.
മാനാത്തുപാടം പാർപ്പിട സംരക്ഷണസമിതിയും സർഫാസി വിരുദ്ധ ജനകീയസമിതിയും നാട്ടുകാരും സംയുക്തമായാണു പ്രതിരോധം തീർത്തത്. കോടതി വിധിയുമായി രാവിലെ 8.30ന് അധികൃതർ എത്തുംമുന്പേ സമരാനുകൂലികൾ വീടിനു മുന്നിലും പറന്പിലും കയറുകൾ കെട്ടി ആരെയും അകത്തു പ്രവേശിക്കാനാകാത്ത തരത്തിലാക്കിയിരുന്നു.
ആർഡിഒ എസ്. ഷാജഹാൻ, തൃക്കാക്കര എസിപി ഷംസ്, അഭിഭാഷക കമ്മീഷൻ ടി.ഡി. ടോമി എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണു ഭൂമിയേറ്റെടുക്കാനെത്തിയത്. വൻ പോലീസ് സന്നാഹവും അഗ്നിസുരക്ഷാസേനയും ഇവർക്കൊപ്പമെത്തി. അധികാരികൾ വീട്ടുവളപ്പിൽ പ്രവേശിച്ചാൽ ആത്മഹത്യ ചെയ്യുമെന്നു ഭീഷണിമുഴക്കി ഗൃഹനാഥനായ ഷാജിയും ഭാര്യ പ്രീത, മകൻ അഖിൽ, മകന്റെ ഭാര്യ അനു എന്നിവരും വീടിനുള്ളിൽ നിലയുറപ്പിച്ചു. അഖിലിന്റെ ഏഴു മാസം പ്രായമായ മകളും ഇവർക്കൊപ്പമുണ്ടായിരുന്നു.
വീടിന്റെ വരാന്തയിൽ സമരാനുകൂലികൾ പരസ്പരം തുണിയുപയോഗിച്ചു ബന്ധിച്ചു മതിൽ തീർത്തിരുന്നു. അഗ്നിസുരക്ഷാസേന വെള്ളം പന്പുചെയ്യുന്നതിനായി ഹോസ് ഘടിപ്പിക്കാൻ തുടങ്ങിയതോടെ സമരക്കാർ രോഷാകുലരായി. വീടിനു മുന്നിലെ സമരപ്പന്തലിലുണ്ടായിരുന്ന സി.എസ്. മുരളി, പി.ജെ. മാനുവൽ, വി.സി. ജെന്നി, വി.കെ. വിജയൻ, കെ.വി. റെജു മോൻ എന്നിവർ റോഡിലേക്കിറങ്ങി ദേഹത്തു മണ്ണെണ്ണയൊഴിച്ചു തീ കൊളുത്താൻ ശ്രമിച്ചു.
ഉടൻതന്നെ അഗ്നിസുരക്ഷാസേന യന്ത്രസംവിധാനം ഉപയോഗിച്ചു ഫോം സ്പ്രേ ചെയ്തും വെള്ളം പന്പ് ചെയ്തും ഈ ശ്രമം പരാജയപ്പെടുത്തി. റോഡിൽ തീയിടാനുള്ള സമരക്കാരുടെ ശ്രമം സമീപത്തു പാർക്ക് ചെയ്തിരുന്ന കാറിലേക്കു പടർന്നതും അഗ്നിസുരക്ഷാസേന കെടുത്തി.
സമരക്കാരിൽ ചിലർ പോലീസിനുനേരേയും മണ്ണെണ്ണയൊഴിച്ചു. സംഘർഷം രൂക്ഷമായതോടെ എസിപി ഷംസിന്റെ നിർദേശപ്രകാരം നടപടികൾ പൂർത്തിയാക്കാതെ അഭിഭാഷക കമ്മീഷനും ആർഡിഒയും പിൻവാങ്ങി.
സംഭവവുമായി ബന്ധപ്പെട്ടു നാലുപേരെ പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. സംഘർഷത്തിനിടെ തിരക്കിൽപ്പെട്ടു സമരസമിതിയംഗമായ തൃക്കാക്കര സ്വദേശിനി അമ്മിണി ബാബുവിന്റെ തലയ്ക്കു പരിക്കേറ്റു. ആശുപത്രിയിലെത്തിച്ച് ഇവർക്കു പ്രഥമശുശ്രൂഷ നൽകി. രക്ഷാപ്രവർത്തനത്തിനിടെ അഗ്നിസുരക്ഷാസേനയുടെ ഹോസ് മുറിഞ്ഞതോടെ പ്രദേശമാകെ വെള്ളം ചിതറി.
ഭൂമി ഏറ്റെടുക്കൽ നടപടി തടസപ്പെട്ടതു സംബന്ധിച്ചു ജില്ലാ കളക്ടർ മുഹമ്മദ് സഫീറുള്ളക്ക് റിപ്പോർട്ട് നൽകുമെന്ന് ആർഡിഒ പറഞ്ഞു. വീടിനു സമീപം ഇടുങ്ങിയ സ്ഥലമായതിനാൽ ഇവിടെനിന്ന് ആളുകളെ നീക്കംചെയ്യാൻ ബുദ്ധിമുട്ടാണെന്നും അനിഷ്ട സംഭവങ്ങളുണ്ടാകാൻ സാധ്യതയുണ്ടെന്നും പോലീസ് പറഞ്ഞതിന്റെ അടിസ്ഥാനത്തിലാണു പിന്തിരിഞ്ഞതെന്നും അദ്ദേഹം പറഞ്ഞു.
വായ്പ കുടിശിക: ജാമ്യക്കാരന്റെ കിടപ്പാടം ഒഴിപ്പിക്കാനുള്ള നടപടിയിൽ സംഘർഷം
01:18 AM Jul 10, 2018 | Deepika.com