പത്തനംതിട്ട: പുനരൈക്യ ശിൽപിയും മലങ്കര സുറിയാനി കത്തോലിക്കാ സഭയുടെ പ്രഥമ മെത്രാപ്പോലീത്തയുമായ ദൈവദാസൻ ആർച്ച്ബിഷപ് ഗീവർഗീസ് മാർ ഈവാനിയോസിന്റെ 65-ാമത് ഓർമപ്പെരുന്നാളിനോടനുബന്ധിച്ച തീർഥാടന പദയാത്രയ്ക്ക് റാന്നി - പെരുനാട്ടിൽനിന്നു തുടക്കമായി.
പുനരൈക്യത്തിന്റെ ഈറ്റില്ലമായ പെരുനാട്ടിലെ കുരിശുമല സെന്റ് മേരീസ് തീർഥാടന ദേവാലയത്തിൽ ഇന്നലെ രാവിലെ നടന്ന വിശുദ്ധ കുർബാനയെതുടർന്ന് മേജർ ആർച്ച് ബിഷപ് കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ പദയാത്ര ഉദ്ഘാടനം ചെയ്തു. മലങ്കര കത്തോലിക്കാ യുവജനപ്രസ്ഥാന (എംസിവൈഎം)മാണ് പദയാത്രയ്ക്കു നേതൃത്വം നൽകുന്നത്. നിലയ്ക്കൽ വനത്തിൽനിന്നു വെട്ടിയെടുത്ത വള്ളിക്കുരിശ് ആശിർവദിച്ചു പത്തനംതിട്ട ഭദ്രാസന എംസിവൈഎം പ്രസിഡന്റ് ജോബിൻ ഈനോസും എംസിവൈഎം പതാക ജനറൽ സെക്രട്ടറി ജിഫിൻ സാമും കാതോലിക്കാ പതാക സഭാതല പ്രസിഡന്റ് ടിനു കുര്യോക്കാസും കാതോലിക്കാ ബാവയിൽനിന്ന് ഏറ്റുവാങ്ങി.
പത്തനംതിട്ട രൂപതാധ്യക്ഷൻ യൂഹാനോൻ മാർ ക്രിസോസ്റ്റം, പുനെ - കട്കി എക്സാർക്കേറ്റ് അധ്യക്ഷൻ തോമസ് മാർ അന്തോണിയോസ്, ഡൽഹി - ഗുഡ്ഗാവ് രൂപതാധ്യക്ഷൻ ജേക്കബ് മാർ ബർണബാസ്, പത്തനംതിട്ട രൂപത കോ അഡ്ജത്തൂർ ബിഷപ് സാമുവേൽ മാർ ഐറേനിയോസ് എന്നിവരും സന്നിഹിതരായിരുന്നു.
വടശേരിക്കര, മണ്ണാരക്കുളഞ്ഞി, മൈലപ്ര ദേവാലയങ്ങളിലൂടെ കുന്പഴയിലെത്തിയ പദയാത്രയോടൊപ്പം കോന്നി വൈദികജില്ലയിൽ നിന്നുള്ള പദയാത്രാ സംഘം സംഗമിച്ചു. പത്തനംതിട്ട സെന്റ് പീറ്റേഴ്സ് കത്തീഡ്രലിൽ പത്തനംതിട്ട വൈദികജില്ലയിലെ പദയാത്രികരും സംഗമിച്ചു.
തിരുവല്ല അതിരൂപതയിൽ നിന്നുള്ള പദയാത്ര ഇന്നലെ സെന്റ് ജോണ്സ് കത്തീഡ്രലിൽ നിന്ന് ആർച്ച് ബിഷപ് ഡോ.തോമസ് മാർ കൂറിലോസ് മെത്രാപ്പോലീത്തയുടെ നേതൃത്വത്തിൽ ആരംഭിച്ചു. മൂവാറ്റുപുഴ രൂപതയിൽ നിന്നുള്ള പദയാത്രയും ഞായറാഴ്ച തിരുവല്ലയിലെത്തി അതിരൂപത പദയാത്രയൊടൊപ്പം ചേർന്നു.
ഇന്ന് അടൂർ പുതുശേരിഭാഗത്താണ് തീർഥാടകരുടെ വിശ്രമം. നാളെ ആയൂർ, നാലാംദിവസം പിരപ്പൻകോട് എന്നിവിടങ്ങളിൽ വിശ്രമിക്കും. 13നു വൈകുന്നേരം തീർഥാടന പദയാത്ര തിരുവനന്തപുരത്തെത്തും. പട്ടം സെന്റ് മേരീസ് കത്തീഡ്രലിലേക്ക് പദയാത്രാ സംഘത്തെ സ്വീകരിക്കും. തുടർന്ന് മാർ ഈവാനിയോസ് മെത്രാപ്പോലീത്തയുടെ ഓർമപ്പെരുന്നാൾ ശുശ്രൂഷകളിലും തീർഥാടകർ പങ്കെടുക്കും. 41-ാമത് പദയാത്രയാണ് ഇത്തവണ പെരുന്നാട്ടിൽനിന്ന് തിരുവനന്തപുരത്തേക്കു നടക്കുന്നത്.
ദൈവദാസൻ മാർ ഈവാനിയോസ് അനുസ്മരണ തീർഥാടന പദയാത്രയ്ക്കു തുടക്കമായി
12:34 AM Jul 10, 2018 | Deepika.com