വൈക്കം: വൈക്കം ഗവണ്മെന്റ് ബോയ്സ് ഹൈസ്കൂളിലെ ലാബുകൾ പ്രവർത്തിക്കുന്ന കെട്ടിടം മഴയെത്തുടർന്നു തകർന്നുവീണു. ഒരു മുറി പൂർണമായി നശിക്കുകയും രണ്ട് മുറികൾക്കു ഭാഗികമായി കേടു സംഭവിക്കുകയും ചെയ്തു. വിദ്യാർഥികൾ വെള്ളിയാഴ്ചയും ഈ ലാബുകൾ ഉപയോഗിച്ചിരുന്നു. സംഭവസമയം ലാബിൽ കുട്ടികൾ ഇല്ലാതിരുന്നതിനാൽ വൻദുരന്തം ഒഴിവായി. ഇന്നലെ രാവിലെ 8.30നായിരുന്നു കെട്ടിടത്തിന്റെ ഒരു ഭാഗം തകർന്നു വീണത്. 40 വർഷത്തിലധികം പഴക്കമുള്ള കെട്ടിടമാണിത്.
മുറികളിൽ സീലിംഗുള്ളതിനാൽ കെട്ടിടത്തിന്റെ മേൽക്കൂര പഴകി ജീർണിച്ചു മഴവെള്ളം കിനിഞ്ഞിറങ്ങി അപകട സ്ഥിതിയിലായിരുന്നത് അറിയാൻ കഴിഞ്ഞില്ല. ഈ കെട്ടിടത്തിലെ ഒരു മുറിയിൽ പുതുതായി നിർമിച്ച ഡസ്കും ബഞ്ചുകളും സൂക്ഷിച്ചിരുന്നതും കെട്ടിടം തകർന്നതോടെ നനയുകയാണ്. വൈക്കം ഗവണ്മെന്റ് ബോയിസ് ഹയർ സെക്കൻഡറി സ്കൂൾ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തുന്നതിന്റെ ഭാഗമായി അഞ്ചുകോടി രൂപവിനിയോഗിച്ചു പുതിയ കെട്ടിടം നിർമിക്കുന്നതിനായി ഈ തകർന്ന കെട്ടിടമടക്കം കാലപ്പഴക്കത്താൽ ജീർണിച്ച നാലു കെട്ടിടങ്ങൾ പൊളിച്ചുനീക്കാൻ തീരുമാനിച്ചിരിക്കുകയാണ്.
നഗരസഭ അധികൃതരുടെ അനുമതി ലഭിച്ചശേഷം കെട്ടിടങ്ങൾ പൊളിക്കും. നാലു ലാബുകൾ പ്രവർത്തിച്ചിരുന്ന കെട്ടിടം തകർന്നതോടെ സ്കൂളിലെ പരിമിതമായ സൗകര്യങ്ങളിലേക്കു ലാബിന്റെ പ്രവർത്തനം ഒതുക്കേണ്ടി വരുമെന്ന് സ്കൂൾ പ്രിൻസിപ്പൽ കെ. ശശികല അറിയിച്ചു.
വൈക്കം സ്കൂളിലെ ലാബ് കെട്ടിടം തകർന്നു വീണു
12:34 AM Jul 10, 2018 | Deepika.com