കൊച്ചി: പാചകവാതകം പൈപ്പുകൾ വഴി വീടുകളിലെത്തിക്കുന്ന സിറ്റി ഗ്യാസ് പദ്ധതി സംസ്ഥാനത്തെ ഏഴു ജില്ലകളിൽ കൂടി നടപ്പാക്കുമെന്നു പെട്രോളിയം ആൻഡ് നാച്ചുറൽ ഗ്യാസ് റെഗുലേറ്ററി ബോർഡ് (പിഎൻജിആർബി) ചെയർമാൻ ഡി.കെ. സറഫ്. സിറ്റി ഗ്യാസ് ഡിസ്ട്രിബ്യൂഷൻ (സിജിഡി) ബിഡ് ഡിംഗ് റൗണ്ടിനു വേണ്ടിയുള്ള പതിനഞ്ചാമത് റോഡ് ഷോയുടെ ഭാഗമായി കൊച്ചിയിലെത്തിയ അദ്ദേഹം മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു.
കൊച്ചി-മംഗളൂരു പ്രകൃതിവാതക പൈപ്പ് ലൈൻ കടന്നുപോകുന്ന തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ്, വയനാട് എന്നീ ജില്ലകളിലേക്കാണു പദ്ധതി വ്യാപിപ്പിക്കുക. മാഹിയിലും പദ്ധതി നടപ്പാക്കും. ഇതിനുള്ള ടെൻഡർ നടപടികൾ ജൂലൈ പത്തിനു പൂർത്തിയാക്കും.
കൊച്ചി-മംഗളൂരു വരെ 505 കിലോമീറ്റർ നീളത്തിൽ ഗെയിൽ പൈപ്പ് ലൈൻ സ്ഥാപിക്കുകയാണു പദ്ധതിയുടെ ആദ്യഘട്ടം. ഇതിന്റെ നിർമാണ പ്രവൃത്തികൾ ഡിസംബറിൽ പൂർത്തിയാക്കും. ജനുവരിയിൽ കമ്മീഷൻ ചെയ്യും. പൈപ്പ് ലൈൻ കമ്മീഷൻ ചെയ്യുന്നതിനൊപ്പം പാചകവാതകവിതരണവും തുടങ്ങാനാകും.
എറണാകുളം ജില്ലയിൽ 32 കിലോമീറ്റർ ദൂരത്തിൽ സ്റ്റീൽ പൈപ്പ് ലൈനും 74 കിലോമീറ്ററിൽ എംഡിപിഇ( മീഡിയം ഡെൻസിറ്റി പോളി എത്തിലിൻ) പൈപ്പ് ലൈനും സ്ഥാപിക്കുന്ന ജോലികൾ പൂർത്തിയായി. നാല് എൽഎൻജി സ്റ്റേഷനുകളും പ്രവർത്തിക്കുന്നുണ്ട്. പദ്ധതി വ്യാപിപ്പിക്കുന്നതിനൊപ്പം 14 എൽഎൻജി സ്റ്റേഷനുകൾ കൂടി സ്ഥാപിക്കും.
തെക്കൻ ജില്ലകളിലേക്കും പദ്ധതി വ്യാപിപ്പിക്കാൻ ഉദ്ദേശ്യമുണ്ടെന്നും സറഫ് പറഞ്ഞു. ഇതിനായി പൈപ്പ് സ്ഥാപിക്കണം. ഏറെ വൈകാതെ സംസ്ഥാനം പൂർണമായും സിറ്റി ഗ്യാസ് പദ്ധതിയുടെ ഗുണഭോക്താക്കളായി മാറും. കേന്ദ്രസർക്കാരിന്റെ ഊർജസ്വയംപര്യാപ്ത നയത്തിന്റെ ഭാഗമായി 2022ഓടെ അസംസ്കൃത എണ്ണ ഇറക്കുമതി പത്തു ശതമാനം കുറയ്ക്കാനാണു ശ്രമമെന്നും ഡി.കെ. സറഫ് പറഞ്ഞു.
ഏഴു ജില്ലകളിൽകൂടി സിറ്റി ഗ്യാസ് പദ്ധതി
12:51 AM Jun 26, 2018 | Deepika.com