തിരുവനന്തപുരം: കേരളത്തിലെ റേഷൻ ഉപഭോക്താക്കൾക്ക് പുതിയ റേഷൻ കാർഡിന് അപേക്ഷിക്കുന്നതിനും നിലവിലുള്ള കാർഡുകളിൽ തിരുത്തൽ വരുത്തുന്നതിനും കാർഡുകൾ മറ്റിടങ്ങളിലേക്ക് മാറ്റുന്നതിനും സറണ്ടർ ചെയ്യുന്നതിനും ഭക്ഷ്യ-പൊതുവിതരണ വകുപ്പിന്റെ വെബ് സൈറ്റിൽ സാങ്കേതിക സംവിധാനം ജൂലൈ 16ന് ആരംഭിക്കും.
സ്വന്തമായി ഇന്റർനെറ്റ് സൗകര്യമുള്ള ഉപഭോക്താക്കൾക്ക് അതിലൂടെയും അല്ലാത്തവർക്ക് അക്ഷയ കേന്ദ്രം പോലുള്ള സ്ഥാപനങ്ങളിലൂടെയും ഈ സൗകര്യം ലഭ്യമാകും. സ്വന്തമായി ഇന്റർനെറ്റ് സൗകര്യമുള്ളവർക്കു സൗജന്യമായി ഈ അപേക്ഷകൾ സമർപ്പിക്കാം. അക്ഷയ കേന്ദ്രങ്ങൾ വഴി അപേക്ഷ നൽകുന്നവർ സർക്കാർ നിശ്ചയിക്കുന്ന നിശ്ചിത ഫീസ് നൽകേണ്ടിവരും.
നിലവിൽ മേൽപറഞ്ഞ റേഷൻകാർഡ് സംബന്ധിച്ച അപേക്ഷകൾ വെബ്സൈറ്റിൽനിന്നും സൗജന്യമായി പ്രിന്റ് എടുത്ത് ബന്ധപ്പെട്ട താലൂക്ക് സപ്ലൈ ഓഫീസുകളിൽ നേരിൽ ചെന്ന് അപേക്ഷ നൽകുന്നതിനുള്ള സൗകര്യം ഇന്നലെ മുതൽ ലഭ്യമാണ്. ഈ സേവനങ്ങൾ തികച്ചും സൗജന്യമാണ്. മുൻകാലങ്ങളിൽ അക്ഷയ കേന്ദ്രങ്ങൾ സർക്കാർ നിശ്ചയിച്ച ഫീസിനു പുറമെ അധികം തുക ജനങ്ങളിൽനിന്നും ഈടാക്കിയെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് നേരിട്ട് അപേക്ഷകൾ സ്വീകരിക്കുവാൻ ആദ്യം തീരുമാനിച്ചത്. ഓണ്‍ലൈൻ സംവിധാനം അട്ടിമറിച്ചുവെന്നുള്ള ആരോപണങ്ങൾ വസ്തുതകൾക്കു വിരുദ്ധമാണ്.
റേഷൻ കാർഡ് ഉള്ളവർ മറ്റ് താലൂക്കുകളിൽനിന്നുനീക്കം ചെയ്യുന്നതിനും കൂട്ടിച്ചേർക്കുന്നതിനും അതാത് ഓഫീസുകളിൽ നേരിട്ട് ഹാജരാകേണ്ട സാഹചര്യം ഓണ്‍ലൈൻ സംവിധാനം വരുന്നതോടുകൂടി ഇല്ലാതാകും. ഉപഭോക്താക്കൾക്ക് അവരവരുടെ റേഷൻകാർഡുകൾ സ്വന്തമായി പ്രിന്റ് എടുക്കുന്നതിനും ഈ സംവിധാനത്തിൽ സാധിക്കും. ഇപ്രകാരം ലഭിക്കുന്ന ഇലക്ട്രോണിക് റേഷൻ കാർഡുകൾ ഉപയോഗിച്ച് റേഷൻ വാങ്ങുന്നതിന് സാധിക്കും. ആധാർ നമ്പരും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ നൽകിയ താമസ സർട്ടിഫിക്കറ്റും, വരുമാന സർട്ടിഫിക്കറ്റും ഉണ്ടെ ങ്കിൽ ഓണ്‍ലൈൻ ആയി റേഷൻ കാർഡ് ലഭ്യമാകും.
അപേക്ഷിച്ചാൽ രണ്ടു ദിവസങ്ങൾക്കകം റേഷൻ കാർഡ് ലഭ്യമാകും വിധമുള്ള സാങ്കേതിക സംവിധാനമാണ് നാഷണൽ ഇൻഫർമാറ്റിക് സെന്റർ കേരള ഘടകം തയാറാക്കിയിട്ടുള്ളത്.
റേഷൻ കാർഡ്: ഓണ്‍ലൈൻ അപേക്ഷ 16 മുതൽ
12:51 AM Jun 26, 2018 | Deepika.com