തിരുവനന്തപുരം: റേഷൻ സംവിധാനം, റെയിൽവേ വികസനം, റബർ ഇറക്കുമതി തുടങ്ങിയ വിഷയങ്ങളിൽ സംസ്ഥാനത്തോടു കേന്ദ്ര സർക്കാർ സ്വീകരിക്കുന്ന തെറ്റായ സമീപനത്തിൽ പ്രതിഷേധിച്ച് അടുത്ത മാസം 17-നു രാജ്ഭവനു മുന്നിൽ പ്രതിഷേധ ധർണ സംഘടിപ്പിക്കാൻ ഇന്നലെ ചേർന്ന യുഡിഎഫ് യോഗം തീരുമാനിച്ചതായി കണ്‍വീനർ പി.പി. തങ്കച്ചൻ പറഞ്ഞു.
കേരളത്തോടു കടുത്ത അവഗണനയാണു കേന്ദ്ര സർക്കാർ സ്വീകരിക്കുന്നത്. പ്രധാനമന്ത്രിയെ കാണാൻ സർവകക്ഷിസംഘം അഞ്ചുതവണ സമയം ചോദിച്ചിട്ടും അനുവദിച്ചില്ല. ഇതു ഫെഡറൽ സംവിധാനത്തോടുള്ള വെല്ലുവിളിയാണ്. എന്നാൽ കേരളത്തിന്റെ ആവശ്യങ്ങൾ നേടിയെടുക്കാൻ സംസ്ഥാന സർക്കാർ ഒരു ശ്രമവും നടത്തുന്നില്ലെന്നും കിഫ്ബി മൂലം എന്തെങ്കിലും ഗുണം ലഭിക്കുന്നുണ്ടെങ്കിൽ അതു ഭരണകക്ഷി അംഗങ്ങൾക്കു മാത്രമാണെന്നും തങ്കച്ചൻ പറഞ്ഞു.
കേരള കോണ്‍ഗ്രസ്-എം യുഡിഎഫിന്റെ ഭാഗമായി വന്നതോടെ മുന്നണി സംവിധാനത്തിൽ മാറ്റം അനിവാര്യമാണ്. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിൽ ഉൾപ്പെടെ അധികാര കൈമാറ്റമടക്കമുള്ള വിഷയങ്ങളിൽ തീരുമാനമെടുക്കേണ്ടതുണ്ട്. ഇക്കാര്യത്തിൽ മുന്നണിയിലെ പാർട്ടികൾക്കു നൽകിയ നിർദേശങ്ങൾ കൃത്യമായി പാലിക്കണം. ഉഭയകക്ഷി ചർച്ചയ്ക്കായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയേയും കെപിസിസി പ്രസിഡന്റ് എം.എം.ഹസനേയും യുഡിഎഫ് യോഗം ചുമതലപ്പെടുത്തിയതായി പി.പി.തങ്കച്ചൻ പറഞ്ഞു.
ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങൾക്കായി ഓഗസ്റ്റ് ഏഴിനു സമ്പൂർണ യുഡിഎഫ് യോഗം ചേരും. ഇടതുസർക്കാർ സമ്പൂർണ പരാജയമാണ്. സംസ്ഥാനം സാമ്പത്തികമായി തകർന്നു തരിപ്പണമായി. നെൽവയൽ നീർത്തട നിയമത്തിൽ സർക്കാർ കൊണ്ടുവന്ന ഭേദഗതിയോടു യുഡിഎഫ് യോജിക്കുന്നില്ല. ഭൂമാഫിയയെ സഹായിക്കാനാണ് ഇങ്ങനെയൊരു ഭേദഗതി കൊണ്ടുവന്നതെന്നും കണ്‍വീനർ പി.പി.തങ്കച്ചൻ പറഞ്ഞു.
കേന്ദ്രസർക്കാർ നയങ്ങൾക്കെതിരേ 17നു രാജ്ഭവനു മുന്നിൽ യുഡിഎഫ് ധർണ
12:51 AM Jun 26, 2018 | Deepika.com