തിരുവനന്തപുരം: കേരള നെൽവയൽ തണ്ണീർത്തട സംരക്ഷണ ഭേദഗതി ബിൽ പാസാകുന്നതോടെ കേരളത്തിൽ അവശേഷിക്കുന്ന അഞ്ചു ശതമാനം നെൽവയലുകളും തണ്ണീർത്തടങ്ങളും കൂടി അപ്രത്യക്ഷമാകുമെന്നും വൻ പാരിസ്ഥിതിക ദുരന്തമാണ് ഇത് സൃഷ്ടിക്കുകയെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ബിൽ പാസാക്കു ന്നതിനു മുന്പ് വാക്കൗട്ട് പ്രസംഗത്തിലാണ് അദ്ദേഹം ഇതു പറഞ്ഞത്. കേരളത്തിൽ അവശേഷിക്കുന്ന പച്ചപ്പിനെയും നശിപ്പിക്കുന്ന ഈ ബിൽ നെൽവയൽ തണ്ണീർത്തട സംരക്ഷണ നിയമമല്ല, നെൽവയൽ തണ്ണീർത്തട സംഹാര നിയമമാണെന്നും അദ്ദേഹം പറഞ്ഞു.
2008ന് മുന്പുള്ള നിലംനികത്തലിന് ന്യായവിലയുടെ 50 ശതമാനം പിഴ ഈടാക്കി ക്രമപ്പെടുത്തുന്ന ബില്ലിലെ 27 മൂന്ന്-എ വകുപ്പ് ഭരണഘടനാ വിരുദ്ധമാണെന്ന് വി.ഡി. സതീശൻ തടസവാദം ഉന്നയിച്ചു. 2008ന് മുന്പ് നികത്തൽ കുറ്റമല്ല. അന്ന് നികത്തിയവർക്ക് ഇപ്പോൾ ശിക്ഷ വിധിക്കുന്നത് ഭരണഘടനയുടെ 21-ാം അനുഛേദത്തിന് വിരുദ്ധമാണെന്നും ഈ വകുപ്പ് ഹൈക്കോടതി സ്റ്റേ ചെയ്തിട്ടുണ്ടെന്നും ബിൽ പാസാക്കിയാൽ നിയമക്കുരുക്കുണ്ടാകുമെന്നും വി.ടി. ബൽറാം വാദിച്ചു.
എന്നാൽ, 2008 ൽ പാസാക്കിയ നിയമത്തിൽ കാര്യമായ മാറ്റമൊന്നും വരുത്തിയിട്ടില്ലെന്ന് ബിൽ അവതരിപ്പിച്ച റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരൻ അറിയിച്ചു. 2008 ന് മുൻപ് നികത്തിയതോ നികന്നതോ ആയ നിലങ്ങൾക്ക് നിശ്ചിത ഫീസ് ഈടാക്കിക്കൊണ്ട് ക്രമവൽക്കരിച്ചു നൽകും.
തരിശുനിലങ്ങളിൽ കൃഷിയിറക്കാൻ പഞ്ചായത്തുകൾ വഴി ഉടമസ്ഥർക്ക് നോട്ടീസ് നൽകും. നോട്ടീസ് കിട്ടി 15 ദിവസത്തിനം കൃഷി ഉടമസ്ഥൻ കൃഷിയിറക്കിയില്ലെങ്കിലോ മറുപടി തരാതിരിക്കുകയോ ചെയ്യുന്ന സാഹചര്യത്തിൽ, തദ്ദേശസ്ഥാപനങ്ങൾക്കോ പാടശേഖര സമിതികൾക്കോ കൃഷിയിറക്കാനുള്ള അനുമതി ലഭ്യമാക്കും.
നിലം നികത്തിയ ആറു സെന്റ് ഭൂമിയിൽ 120 ചതുരശ്ര മീറ്റുള്ള വീടുകൾ വയ്ക്കുന്നതിനും 40 ചതുരശ്ര മീറ്ററുള്ള വാണിജ്യ കെട്ടിടങ്ങൾ നിർമിക്കുന്നതിനും യാതൊരു തടസവുമുണ്ടാകില്ല. എന്നാൽ 50 സെന്റിനു മുകളിൽ നികത്തപ്പെട്ട ഭൂമിക്ക് ഫീസ് അടച്ചാൽ അത് ക്രമവൽക്കരിച്ചു നൽകും. നിലം നികത്തിയാലുള്ള ശിക്ഷ രണ്ടു വർഷത്തിൽ നിന്നും മൂന്നു വർഷമാക്കി ഉയർത്തി. നിലം നികത്തൽ ശ്രദ്ധയിൽപ്പെട്ടാൽ പോലീസ് സ്റ്റേഷനിൽ നേരിട്ട് പരാതിപ്പെടാനും പോലീസിന് കേസെടുക്കാനും കഴിയുന്ന തരത്തിലുള്ളതാണ് ഭേദഗതി.
ഭേദഗതിക്കു കാരണമായ മറ്റൊരു പ്രധാന വിഷയം ഗെയ്ൽ പൈപ്പ് ലൈൻ പദ്ധതി നടപ്പിലാക്കുന്നതിൽ ചിലയിടങ്ങളിലുണ്ടായ തടസങ്ങളാണ്. പദ്ധതിക്കായി ഭൂമി നൽകുക എന്ന ഉത്തരവാദിത്തം നിർവഹിക്കുക എന്നതാണ് നിയമഭേദഗതിക്കുള്ള മറ്റൊരു കാരണം. ഭേദഗതിയിലൂടെ നിയമത്തിന് പുതുജീവൻ കൈവരിച്ചിരിക്കുകയാണെന്നും മന്ത്രി പറഞ്ഞു.
804 പഞ്ചായത്തുകൾ ഡാറ്റാ ബാങ്ക് പ്രസിദ്ധീകരിച്ചതായും 227 പഞ്ചായത്തുകൾ ഉടൻ പ്രസിദ്ധീകരിക്കുമെന്നും കൃഷി മന്ത്രി വി.എസ്. സുനിൽകുമാറും നിയമസഭയെ അറിയിച്ചു.
അവശേഷിക്കുന്ന വയലും അപ്രത്യക്ഷമാകും: ചെന്നിത്തല
12:51 AM Jun 26, 2018 | Deepika.com