തൊടുപുഴ: കാണാതായ യുവാവിന്റെ മൃതദേഹം ദുരൂഹസാഹചര്യത്തിൽ റബർ തോട്ടത്തിൽ കണ്ടെത്തി. കഴിഞ്ഞ 20 മുതൽ കാണാതായ കോടിക്കുളം കോട്ട റോഡിൽ പുത്തൻപുരയ്ക്കൽ രാജന്റെ മകൻ ബോബി രാജി (38)ന്റെ മൃതദേഹമാണ് കപ്പിലാംചുവടിലെസ്വകാര്യ വ്യക്തിയുടെ റബർതോട്ടത്തിൽനിന്നു കണ്ടെത്തിയത്.
ഇന്നലെ രാവിലെ റബർ തോട്ടത്തിൽ എത്തിയ ഉടമയാണ് മൃതദേഹം കാണുന്നത്. തുടർന്ന് പോലീസിനെ വിവരമറിയിക്കുകയായിരുന്നു. ബോബിയെ കാണാതായതുമായി ബന്ധപ്പെട്ട്് ബന്ധുക്കൾ നൽകിയ പരാതിയെ തുടർന്ന് കാളിയാർ എസ്ഐ രമേഷ്കുമാറിന്റെ നേതൃത്വത്തിൽ അന്വേഷണം നടത്തിവരുന്നതിനിടയിലാണ് മൃതദേഹം കണ്ടെത്തുന്നത്. മൃതദേഹത്തിന് അഞ്ചു ദിവസത്തെ പഴക്കമുള്ളതായി പോലീസ് പറഞ്ഞു. സമീപത്തെ ഓലിയോട് ചേർന്ന് മലർന്നു കിടക്കുന്ന നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്.
ശരീരത്ത് മുറിവുകളോ ചതവുകളോ ഏറ്റതായി പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയിട്ടില്ലെന്ന് പോലീസ് അറിയിച്ചു. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി കോട്ടയം മെഡിക്കൽ കോളജിലേക്ക് അയച്ചു. കഴിഞ്ഞ 22ന് ആണ് കാളിയാർ പോലീസിൽ ഇയാളെ കാണാനില്ലെന്ന് കാണിച്ച് ഭാര്യയും ബന്ധുക്കളും പരാതി നൽകിയിയത്. കർണാടകയിൽ ടാപ്പിംഗ് തൊഴിലാളിയായ ബോബി കഴിഞ്ഞ 20ന് രാവിലെ ഭാര്യയുമൊത്ത് കാറിൽ കോടിക്കുളത്തെത്തി.
ഭാര്യയെ സമീപത്തെ സ്കൂളിനടുത്ത് ഇറക്കിവിട്ടശേഷം പടിഞ്ഞാറെ കോടിക്കുളത്തിന് പോയതായി ഭാര്യ മൊഴി നൽകിയിരുന്നു. പിന്നീട് വീട്ടിൽ തിരിച്ചെത്തിയില്ല. ഇതേതുടർന്നാണ് പോലീസിൽ പരാതി നൽകിയത്. അന്വേഷണത്തിനിടെ കഴിഞ്ഞദിവസം പടിഞ്ഞാറേ കോടിക്കുളം കപ്പിലാംചുവട്ടിൽനിന്ന് കാർ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയിരുന്നു. കാണാതായതു മുതൽ ബോബിയുടെ മൊബൈൽ ഫോണും പ്രവർത്തനരഹിതമായിരുന്നു. ഇയാൾ മുന്പ് ആത്മഹത്യക്ക് ശ്രമിച്ചിട്ടുള്ളതായി ഭാര്യയും ബന്ധുക്കളും മൊഴി നൽകിയതായി പോലീസ് പറഞ്ഞു.
കാണാതായ യുവാവിന്റെ മൃതദേഹം റബർതോട്ടത്തിൽ
12:20 AM Jun 26, 2018 | Deepika.com