തിരുവനന്തപുരം: കൊച്ചി മെട്രോ അങ്കമാലിയിലേക്കു നീട്ടുന്നത് ഇപ്പോള്‍ പരിഗണനയിലില്ലെന്നു മുഖ്യമന്ത്രി പിണറായി വിജയന്. റോജി എം. ജോണിന്റെ സബ്മിഷനു മറുപടിയായാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്.
കൊച്ചി മെട്രോയുടെ ഒന്നാം ഘട്ടത്തിലെ ആലുവ മുതല്‍ മഹാരാജാസ് വരെയുള്ള ഭാഗം പ്രവര്‍ത്തനമാരംഭിച്ചതിനുശേഷം പേട്ട വരെയുള്ള ആദ്യഘട്ടത്തിലെ രണ്ടാം ഭാഗത്തിന്റെ നിര്‍മാണ ജോലികള്‍ അടുത്ത ജൂണില്‍ പൂര്‍ത്തീകരിക്കാനാണ് ലക്ഷ്യമിട്ടിട്ടുള്ളത്. പേട്ടയില്‍നിന്നു തൃപ്പൂണിത്തുറ എസ്എന്‍ ജംഗ്ഷനില്‍ അവസാനിക്കുന്ന മെട്രോ ഘട്ടം ഒന്ന് (എ)യുടെ നിര്‍മാണത്തിനുള്ള നടപടിക്രമങ്ങളും പുരോഗമിക്കുകയാണ്.
കൂടാതെ, കലൂര്‍ ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ നിന്നാരംഭിച്ച് കാക്കനാട് വഴി ഇന്‍ഫോപാര്‍ക്കില്‍ അവസാനിക്കുന്നതാണ് രണ്ടാം ഘട്ടം. അതിന്റെ അനുമതിക്കായി പുതിയ മെട്രോ നയത്തിനനുസരിച്ച് മാറ്റങ്ങള്‍ വരുത്തിയ പദ്ധതിരേഖ സംസ്ഥാന സര്‍ക്കാരിന്റെ പരിഗണനയിലാണ്. പദ്ധതിരേഖയ്ക്ക് കേന്ദ്ര സര്‍ക്കാരിന്റെ അംഗീകാരം കൂടി ലഭ്യമായാല്‍ മാത്രമേ പ്രവൃത്തികള്‍ ആരംഭിക്കാന്‍ കഴിയൂ. ഈ സാഹചര്യത്തില്‍ അങ്കമാലിയിലേക്ക് മെട്രോ ദീര്‍ഘിപ്പിക്കുന്ന കാര്യം ഇപ്പോള്‍ പരിഗണനയിലില്ലെന്നും മുഖ്യമന്ത്രി അറിയിച്ചു.
എയര്‍പോര്‍ട്ട് അഥോറിറ്റി ചെയര്മാന് കോഴിക്കോട് വിമാനത്താവളം സന്ദര്‍ശിക്കും: മുഖ്യമന്ത്രി
തിരുവനന്തപുരം: എയര്‍പോര്‍ട്ട് അഥോറിറ്റി ചെയര്മാന് കോഴിക്കോട് വിമാനത്താവളം സന്ദര്‍ശിച്ച് അവിടുത്തെ സൗകര്യങ്ങള്‍ വിലയിരുത്തുമെന്നു മുഖ്യമന്ത്രി പിണറായി വിജയന്. കഴിഞ്ഞ ദിവസം ന്യൂഡൽഹിയില്‍ അഥോറിറ്റി ചെയര്‍മാനുമായി ഇക്കാര്യം ചര്‍ച്ച ചെയ്തതായി പി. അബ്ദുള്‍ ഹമീദിന്റെ ശ്രദ്ധക്ഷണിക്കലിനു മറുപടിയായി മുഖ്യമന്ത്രി അറിയിച്ചു.
കരിപ്പൂര്‍ വിമാനത്താവളത്തില്‍ ജംബോ വിമാനങ്ങള്‍ ഇറങ്ങുന്നതുമായി ബന്ധപ്പെട്ട് ഡിജിസിഎ പരിശോധന നടത്തിയിട്ടുണ്ട്.
ജംബോ വിമാനങ്ങള്‍ക്കായി സഞ്ചാരയോഗ്യമാക്കുന്നതിന് റണ്‍വേയുടെ നീളം 3400 മീറ്ററായും റണ്‍വേ സ്ട്രിപ്പിന്റെ വീതി 300 മീറ്ററായും വര്‍ധിപ്പിക്കേണ്ടതുണ്ട്.
കൂടാതെ സമാന്തര ടാക്സിവേ നിര്‍മാണം, റണ്‍വേ എന്‍ഡ് സേഫ്റ്റി ഏരിയ 240 മീറ്ററാക്കുന്ന ജോലി എന്നിവയും പൂര്‍ത്തിയാക്കണം. ഇതിനാവശ്യമായ 485.3 ഏക്കര്‍ സ്ഥലം ഏറ്റെടുക്കുന്നതിന് ഭരണാനുമതി നല്‍കിയിട്ടുണ്ട്. സ്ഥലം ഏറ്റെടുത്ത് കൈമാറുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചുവരുന്നു.
വനം കൈയേറ്റവുമായി ബന്ധപ്പെട്ട് 67 കേസുകൾ രജിസ്റ്റർ ചെയ്തു
തിരുവനന്തപുരം : ഈ സർക്കാർ അധികാരത്തിലെത്തിയ ശേഷം വനം കൈയേറ്റവുമായി ബന്ധപ്പെട്ട് 67 കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നു മന്ത്രി കെ. രാജു. പാലക്കാട് ജില്ലയിലാണ് ഏറ്റവും കൂടുതൽ വനം കൈയേറ്റം കണ്ടെത്തിയിട്ടുള്ളത്.
ഇഎസ്ഐ ആശുപത്രികളിൽ റേഡിയോഗ്രഫി യൂണിറ്റുകൾ സ്ഥാപിക്കും
തിരുവനന്തപുരം: സംസ്ഥാനത്ത് ഒന്‍പത് ഇഎസ്ഐ ആശുപത്രികളിൽ കംപ്യൂട്ടറൈസ്ഡ് റേഡിയോഗ്രഫി യൂണിറ്റ് സ്ഥാപിക്കുന്ന നടപടികൾ പുരോഗമിക്കുകയാണെന്നു മന്ത്രി ടി.പി. രാമകൃഷ്ണനുവേണ്ടി മന്ത്രി കടകംപള്ളി സുരേന്ദ്രൻ നിയമസഭയിൽ അറിയിച്ചു.
കുപ്പിവെള്ളങ്ങളിൽ പലതിനും നിശ്ചിത ഗുണനിലവാരമില്ല : മന്ത്രി
തിരുവനന്തപുരം: സംസ്ഥാനത്ത് വിപണിയിൽ ലഭ്യമായ കന്പനികളുടെ കുപ്പിവെള്ളങ്ങളിൽ പലതിനും നിശ്ചിത ഗുണനിലവാരമില്ലെന്നു മന്ത്രി മാത്യു ടി. തോമസ്. ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ പരിശോധനയിലാണ് ഇത് കണ്ടെത്തിയത്.
സ്വകാര്യ കന്പനികൾ വിൽക്കുന്ന കുപ്പിവെള്ളത്തിന്റെ ഗുണനിലവാരം പരിശോധിച്ച് ഉറപ്പുവരുത്തുന്നതിനു ജലവിഭവ വകുപ്പ് നടപടികളൊന്നും സ്വീകരിച്ചിട്ടില്ല. സ്വകാര്യ കന്പനികൾ വിതരണം ചെയ്യുന്ന കുപ്പിവെള്ളത്തിന്റെ സ്രോതസിനെക്കുറിച്ച് ഭക്ഷ്യവകുപ്പ് അന്വേഷണം നടത്തുന്നുണ്ട്.
ഗുണനിലവാരമില്ലെന്ന് കണ്ടെത്തിയ കന്പനികൾക്കെതിരേ നിയമപ്രകാരമുള്ള നടപടികൾ സ്വീകരിക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
ഇറച്ചിക്കോഴി ഉത്്പാദനത്തിന് 5000 യൂണിറ്റുകൾക്കു രൂപം നല്‍കും: മന്ത്രി കെ. രാജു
തിരുവനന്തപുരം : സംസ്ഥാനത്തു കുടുംബശ്രീ, മൃഗസംരക്ഷണവകുപ്പ്, കെപ്കോ എന്നിവ സംയുക്തമായി ഈ വർഷം ഇറച്ചികോഴി ഉത്പാദനത്തിന് 5000 യൂണിറ്റുകൾക്കു രൂപം നല്കുമെന്നു മന്ത്രി കെ. രാജു നിയമസഭയിൽ അറിയിച്ചു. പ്രാരംഭഘട്ടത്തിൽ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിൽ 1000 കോഴികൾ വീതമുള്ള 41 യൂണിറ്റുകൾ ആരംഭിച്ചിട്ടുണ്ട്. എൻ. ഷംസുദിന്റെ ചോദ്യത്തിനു മറുപടിയായാണു മന്ത്രി ഇക്കാര്യം അറിയച്ചത്.
മദ്യവില്പനയിൽ 671 കോടിയുടെ വരുമാന വർധന
തിരുവനന്തപുരം: സംസ്ഥാനത്ത് മദ്യവില്പനയിൽ 2017-18 സാന്പത്തിക വർഷം 671 കോടി രൂപയുടെ വരുമാന വർധന ഉണ്ടായിട്ടുണ്ടെന്ന് മന്ത്രി ടി.പി. രാമകൃഷ്ണനു വേണ്ടി മന്ത്രി കടകംപള്ളി സുരേന്ദ്രൻ നിയമസഭയിൽ പറഞ്ഞു. 2017-18 വർഷം 11,024 കോടിരൂപയുടെ വരുമാണ് സർക്കാരിനുണ്ടായത്. 2016-17 വർഷം ഇത് 10,353 കോടിയായിരുന്നു. 2015-16ൽ ഇത് 9,787 കോടിയും 2014-15 വർഷം 8,277 കോടിയുമായിരുന്നു.
കൊച്ചി മെട്രോ അങ്കമാലിയിലേക്കു നീട്ടുന്നതു പരിഗണനയിലില്ല: മുഖ്യമന്ത്രി
12:12 AM Jun 26, 2018 | Deepika.com