തിരുവനന്തപുരം: കെസ്റകിന്റെ ഉപഗ്രഹ ചിത്രങ്ങൾ ഉള്ളിടത്തോളം കാലം സംസ്ഥാനത്തെ നെൽവയൽ തണ്ണീർത്തടങ്ങൾ തോന്നിയ പോലെ നികത്താനാകുമോ? അങ്ങനെയെങ്ങാനും നികത്തിയാൽ കെസ്റക്കിന്റെ ഉപഗ്രഹ ചിത്രം വഴി കണ്ടെത്തുകയും നിയമ നടപടി സ്വീകരിക്കുകയും ചെയ്യുമെന്നാണു കൃഷി മന്ത്രി വി.എസ്. സുനിൽ കുമാർ പറയുന്നത്.
ചർച്ച അവസാനിപ്പിക്കുന്ന കേരള നെൽവയൽ തണ്ണീർത്തട സംരക്ഷണ ഭേദഗതി ബില്ലുമായി ബന്ധപ്പെട്ടായിരുന്നു കെസ്റകിന്റെ ഉപഗ്രഹ ചിത്രം നിയമസഭാ ചർച്ചയിൽ നിറഞ്ഞത്. 2008നു മുൻപുള്ള നെൽവയൽ തണ്ണീർത്തടം സംബന്ധിച്ച ഡാറ്റാബാങ്ക് നിലവിൽ ഇല്ലെങ്കിൽ പകരം കണ്ടെത്താൻ എന്തു സംവിധാനമാണുള്ളതെന്ന കോണ്‍ഗ്രസിലെ വി.ഡി. സതീശന്റെ ചോദ്യത്തിനായിരുന്നു കൃഷിമന്ത്രിയുടെ മറുപടി. സംസ്ഥാനത്തെ 222 പഞ്ചായത്തുകളിൽ ഡാറ്റാബാങ്ക് നിലവിലില്ലെന്നും ഇവിടത്തെ നെൽവയലുകളും തണ്ണീർത്തടങ്ങളും കണ്ടെത്താൻ കെസ്റകിന്റെ (കേരള സ്റ്റേറ്റ് റിമോട്ട് സെൻസിംഗ് ആൻഡ് എൻവയോണ്‍മെന്റ് സെന്റർ) ഉപഗ്രഹ ചിത്രങ്ങൾ ഉപയോഗിക്കാൻ കഴിയുമെന്നായിരുന്നു മറുപടി.
സിപിഐ കൊണ്ടുവന്ന ബില്ലിൽ പാർട്ടിയുടെ എട്ട് അംഗങ്ങൾ കൊണ്ടു വന്ന ഭേദഗതി എന്തുകൊണ്ട് അംഗീകരിച്ചില്ല. പൊതു ആവശ്യങ്ങൾക്കായി നെൽവയലും തണ്ണീർത്തടവും നികത്തിക്കൊണ്ടു വരുന്ന പദ്ധതികൾ സർക്കാർ ആവശ്യങ്ങൾക്കു മാത്രമായി പരിമിതപ്പെടുത്തണമെന്ന ഭേദഗതിയാണ് 14-ാം നിയമസഭയുടെ പത്താം സമ്മേളനത്തിന്റെ അവസാന ദിനം തള്ളിയത്. ഭേദഗതി നിർദേശം മൂവ് ചെയ്യാതെ നിർദേശത്തിനെതിരേ സിപിഐ അംഗങ്ങളും വോട്ട് ചെയ്തു. നെൽവയൽ- തണ്ണീർത്തട നിയമഭേദഗതിയിൽ പ്രതിഷേധിച്ചു പ്രതിപക്ഷ അംഗങ്ങൾ ബിൽ കീറിയെറിഞ്ഞു. രാത്രിയിൽ സഭാ സമ്മേളനം അവസാനിക്കുന്നതിനു തൊട്ടു മുൻപായിരുന്നു പ്രതിപക്ഷ പ്രതിഷേധം.
നിയമനിർമാണത്തിന്റെ ഏതൊക്കെ ഘട്ടത്തിൽ ക്രമപ്രശ്നം കൊണ്ടുവരാമെന്ന ക്രമപ്രശ്നവും ഒടുവിൽ സ്പീക്കറുടെ റൂളിംഗിലാണ് അവസാനിച്ചത്. ബില്ലുമായി ബന്ധപ്പെട്ടു വി.ടി. ബലറാമും വി.ഡി. സതീശനും കൊണ്ടു വന്ന ക്രമപ്രശ്നത്തെ നെൽവയൽ തണ്ണീർത്തട ഭേദഗതി ബിൽ സഭയിൽ അവതരിപ്പിച്ച മന്ത്രി ഇ. ചന്ദ്രശേഖരൻ എതിർക്കുകയും സബ്ജക്ട് കമ്മിറ്റി മടക്കി അയച്ച ബില്ലിൽ ക്രമപ്രശ്നം ഉന്നയിക്കാൻ കഴിയില്ലെന്നു മന്ത്രി പറയുകയും ചെയ്തതോടെയാണു സ്പീക്കർ പി. ശ്രീരാമകൃഷ്ണനു വീണ്ടും റൂളിംഗ് നൽകേണ്ടി വന്നത്. നിയമ നിർമാണത്തിന്റെ ഏതു ഘട്ടത്തിലും ക്രമപ്രശ്നം ഉന്നയിക്കാൻ അംഗത്തിന് അവകാശമുണ്ടെന്നു വീണ്ടും ഓർമിപ്പിക്കുന്നതായി സ്പീക്കർ അറിയിച്ചു.
കേരളത്തിലെ നെൽവയൽ തണ്ണീർത്തട സംരക്ഷണത്തിനായി 2008 ൽ രൂപീകരിച്ച സംരക്ഷണ ബിൽ 2018ലെ പത്താം വയസിൽ അകാല ചരമം അടയുകയാണെന്നു വി.ടി. ബലറാം പറഞ്ഞു. 2008 നു മുൻപു വരെ നെൽവയൽ നികത്താൻ പ്രശ്നമില്ലാതിരുന്ന സംസ്ഥാനത്ത് 2008നു മുൻപു നികത്തിയതു ക്രമപ്പെടുത്താൻ നിയമം കൊണ്ടുവരുന്നത് നിയമത്തിന്റെ മുന്നിൽ നിലനിൽക്കില്ലെന്നു വി.ഡി. സതീശൻ ഭരണഘടനയിലെ വിവിധ ആർട്ടിക്കിളുകൾ ഉദ്ധരിച്ചു പറഞ്ഞു. എന്നാൽ, ഇതു ക്രമപ്പെടുത്താൻ ഫൈൻ അല്ല, ഫീസ് ആണ് ഈടാക്കുന്നതെന്നും തെറ്റു ചെയ്തതിനുള്ള ശിക്ഷയായിട്ടില്ല നടപടിയെന്നും മന്ത്രി ഇ. ചന്ദ്രശേഖരൻ അറിയിച്ചു.
ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാളിന്റെ സമരത്തെ കളിയാക്കി രംഗത്തെത്തിയതു കോണ്‍ഗ്രസിലെ തിരുവഞ്ചൂർ രാധാകൃഷ്ണനായിരുന്നു. ചാരക്കുഴിയിൽ പട്ടി കിടക്കുന്നതു പോലെയായിരുന്നു ലഫ്റ്റനന്റ് ഗവർണറുടെ സിറ്റൗട്ടിലെ സമരമെന്നായിരുന്നു തിരുവഞ്ചൂരിന്റെ ആരോപണം. ബില്ലിന് വിയോജനക്കുറിപ്പു രേഖപ്പെടുത്തി കോണ്‍ഗ്രസിലെ അടൂർ പ്രകാശ് സംസാരിക്കുന്നതിനിടയിൽ കേജരിവാളിന്റെ സമരത്തെ എല്ലാ പ്രതിപക്ഷ പാർട്ടികളും പിന്തുണച്ചിട്ടും കോണ്‍ഗ്രസ് മാത്രം വിട്ടുനിന്നത് എന്തെന്ന സിപിഎമ്മിലെ ടി.വി. രാജേഷിന്റെ ചോദ്യത്തിനായിരുന്നു തിരുവഞ്ചൂരിന്റെ മറുപടി. കോണ്‍ഗ്രസ് ഒരിക്കലും നന്നാവില്ലെന്നും വളർത്തി വലുതാക്കാനായി ഇലക്ട്രിക് പോസ്റ്റിനു വെള്ളം ഒഴിക്കുന്നതു പോലെയാണു നടപടിയെന്നും കണ്ടെത്തിയത് ഇ.പി. ജയരാജനായിരുന്നു.
മൂന്നാറിൽ വീടുനിർമാണത്തിന് എൻഒസി നൽകാനുള്ള അധികാരം വില്ലേജ് ഓഫിസർമാർക്കു നൽകിയിട്ടും അനുമതി നൽകാത്ത റവന്യു വകുപ്പിന്റെ നടപടിയിലെ പ്രതിഷേധമാണു ശൂന്യവേളയിൽ അടിയന്തര പ്രമേയ നോട്ടീസായി കേരള കോണ്‍ഗ്രസിലെ കെ.എം. മാണി അവതരിപ്പിച്ചത്. മൂന്നാറിൽ നിർമാണപ്രവർത്തനങ്ങൾക്കായി പ്രത്യേക നിയമ നിർമാണം കൊണ്ടുവരുന്നതു സർക്കാരിന്റെ പരിഗണനയിലുണ്ടെന്നായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്റെ മറുപടി.
ഇടുക്കി ജില്ലയിൽ കഴിഞ്ഞ സർക്കാരിന്റെ കാലത്ത് എത്ര പട്ടയം നൽകിയെന്ന തർക്കം റവന്യു മന്ത്രി ഇ. ചന്ദ്രശേഖരനും അന്നത്തെ റവന്യു മന്ത്രി അടൂർ പ്രകാശും തമ്മിലായിരുന്നു. 45,000 പട്ടയം യുഡിഎഫ് സർക്കാർ നൽകിയെന്നും ചില നിയമക്കുരുക്കുള്ളതിനാൽ നിയമസഭാംഗമായ എസ്. രാജേന്ദ്രന്റെ പട്ടയം മാത്രം കൊടുക്കാനായില്ലെന്നും അടൂർ പ്രകാശ് പറഞ്ഞു. എന്നാൽ, പ്രത്യേകിച്ചു പട്ടയം നൽകേണ്ടതില്ലെന്നും തന്റെ വീടിനു പട്ടയം ഉള്ളതാണെന്നും എസ്. രാജേന്ദ്രനും പറഞ്ഞു. ചിലയാളുകൾ മൂന്നാറിൽ വ്യാജ പട്ടയങ്ങൽ കരസ്ഥമാക്കിയിട്ടുണ്ടെന്നു വാക്കൗട്ട് പ്രസംഗത്തിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞപ്പോൾ രാജേന്ദ്രനു പിന്നീടൊന്നും പറഞ്ഞില്ല.
തദ്ദേശ സ്ഥാപനങ്ങളിലെ മുൻ അംഗങ്ങൾക്കു പെൻഷൻ നൽകണമെന്ന സബ്മിഷനു ക്ഷേമനിധി അടക്കമുള്ള കാര്യങ്ങളിൽ തീരുമാനമെടുക്കാൻ ഉപസമിതി രൂപീകരിച്ചതായ മന്ത്രി കെ.ടി. ജലീലിന്റെ പ്രഖ്യാപനത്തെ വെട്ടി മുഖ്യമന്ത്രി പിണറായി വിജയൻ രംഗത്തെത്തി.
അനാവശ്യ പ്രതീക്ഷ നൽകി, നിരാശരാക്കരുതെന്നും ഉപസമിതിയെ നിയോഗിച്ച നടപടി നിർത്തിവയ്ക്കണമെന്നുമായിരുന്നു മുഖ്യമന്ത്രിയുടെ നിർദേശം. നയപരമായ കാര്യമായതിനാൽ ഇതു ചർച്ച ചെയ്യേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കെ. ഇന്ദ്രജിത്ത്
കെസ്റകിന്റെ ഉപഗ്രഹചിത്രവും തണ്ണീർത്തടങ്ങളും
12:04 AM Jun 26, 2018 | Deepika.com