തിരുവനന്തപുരം: മാരകവിഷം കലർത്തിയ മത്സ്യം സംസ്ഥാനത്തു കൊണ്ടുവരാനുള്ള ശ്രമംവീണ്ടും തടഞ്ഞു. സംസ്ഥാന ഭക്ഷ്യസുരക്ഷാ വിഭാഗത്തിന്റെ ഓപ്പറേഷൻ സാഗർ റാണിയുടെ മൂന്നാംഘട്ട പരിശോധനയിൽ ഫോർമലിൻ കലർന്ന 6,000 കിലോഗ്രാം ചെമ്മീൻ പിടിച്ചെടുത്തു.
പാലക്കാട് വാളയാർ ചെക്ക് പോസ്റ്റിൽ നടത്തിയ പ്രാഥമിക പരിശോധനയിലാണ് ആന്ധ്രാപ്രദേശിൽ നിന്നെത്തിയ 6,000 കിലോഗ്രാം ചെമ്മീനിൽ ഫോർമലിൻ മാരകമായ അളവിൽ അടങ്ങിയിട്ടുണ്ടെന്നു കണ്ടെത്തിയത്. സംശയം തോന്നിയ 45 മത്സ്യ ലോറികളാണ് പരിശോധിച്ചത്. സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിഷറീസ് ടെക്നോളജിയുടെ പേപ്പർ സ്ട്രിപ്പ് ഉപയോഗിച്ചായിരുന്നു പ്രാഥമിക പരിശോധന. തുടർന്ന് സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിഷറീസ് ടെക്നോളജിയുടെ എറണാകുളത്തെ ലാബിൽ മത്സ്യം വിദഗ്ധ പരിശോധനയ്ക്കയച്ചു.
ഇന്നലെ അവധിയാണെങ്കിലും ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ അഭ്യർഥന പ്രകാരം ലാബ് തുറന്ന് പ്രവർത്തിച്ചു. പരിശോധനയിൽ ഫോർമലിൻ കണ്ടെത്തി. മൃതദേഹങ്ങൾ കേടുവരാതെ സൂക്ഷിക്കാൻ ഉപയോഗിക്കുന്ന രാസവസ്തുവാണു ഫോർമലിൻ. കാൻസറിനു കാരണമാകുന്ന വിഷം കലർത്തിയ മത്സ്യം കടത്തുന്നവർക്കെതിരേ നിയമ നടപടി സ്വീകരിക്കാനൊരുങ്ങുകയാണു ഭക്ഷ്യസുരക്ഷാ വിഭാഗം.
ജോയിന്റ് ഭക്ഷ്യസുരക്ഷാ കമ്മീഷണറുടെ (അഡ്മിനിസ്ട്രേഷൻ) നേതൃത്വത്തിൽ കോഴിക്കോട്, എറണാകുളം എന്നിവിടങ്ങളിലെ ഭക്ഷ്യസുരക്ഷാ വിഭാഗം ഇന്റലിജൻസും പാലക്കാട് ജില്ലാ സ്ക്വാഡും അടങ്ങിയ 15 അംഗ സംഘമാണു പരിശോധന നടത്തിയത്.
ട്രോളിംഗ് നിരോധനം നിലനിൽക്കുന്നതിനാൽ എല്ലാ ചെക്ക് പോസ്റ്റുകളും കടന്നു വരുന്ന മത്സ്യവാഹനങ്ങളെ കർശന പരിശോധയ്ക്കുശേഷമേ കടത്തിവിടാൻ പാടുള്ളൂവെന്നു ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ ചുമലയുള്ള മന്ത്രി കെ.കെ. ശൈലജ നിർദേശം നൽകിയിരുന്നു. മത്സ്യലോറികളോടൊപ്പം മറ്റു ഭക്ഷ്യവസ്തുക്കൾ കൊണ്ടുവരുന്ന ലോറികളും വാളയാർ ചെക്ക് പോസ്റ്റിൽ പരിശോധിച്ചു. ഭക്ഷ്യ എണ്ണ കൊണ്ടുവന്ന അഞ്ചു ടാങ്കറുകളും പാലുമായി വന്ന 34 വാഹനങ്ങളും പരിശോധിച്ചു. പ്രാഥമിക പരിശോധനകളിൽ ഇവയിൽ മായം കണ്ടെത്തിയിട്ടില്ല. വിശദപരിശോധനയ്ക്കായി സാമ്പിൾ ഭക്ഷ്യസുരക്ഷാ ലാബിൽ അയച്ചിട്ടുണ്ട്. സംശയം തോന്നിയവ പരിശോധിക്കാനുള്ള താത്കാലിക മൊബൈൽ ലാബ് സൗകര്യവും ഒരുക്കിയിരുന്നു.
കഴിഞ്ഞയാഴ്ച തിരുവനന്തപുരം അമരവിള ചെക്ക് പോസ്റ്റിൽ നടത്തിയ പരിശോധനയിൽ ഇതര സംസ്ഥാനങ്ങളിൽ നിന്നെത്തിയ 6,000 കിലോഗ്രാം മൽസ്യത്തിൽ ഫോർമലിൻ മാരകമായ അളവിൽ അടങ്ങിയിട്ടുണ്ടെന്ന് കണ്ടെത്തിയിരുന്നു.
പാലക്കാട് വാളയാറിൽ നിന്നു പിടിച്ചെടുത്ത 6,000 കിലോഗ്രാം മത്സ്യം ഭക്ഷ്യയോഗ്യമല്ലാത്തതിനാൽ തിരിച്ചയയ്ക്കുകയും ചെയ്തു. ഏതെങ്കിലും ഉത്പന്നത്തിൽ മായം കലർന്നതായി കണ്ടെത്തിയാൽ 24 മണിക്കൂറിനുള്ളിൽ അതു നിരോധിക്കണമെന്ന് ഭക്ഷ്യ സുരക്ഷാ കമ്മീഷണർ എം.ജി. രാജമാണിക്യം എല്ലാ ജില്ലകളിലേയും അസിസ്റ്റന്റ് ഭക്ഷ്യ സുരക്ഷാ കമ്മീഷണർമാർക്കു നിർദേശം നൽകി. മത്സ്യത്തിൽ രാസവസ്തുക്കൾ ചേർത്തിട്ടുണ്ടോയെന്ന് അറിയാൻ മാർക്കറ്റുകളിലേക്കും പരിശോധന വ്യാപിപ്പിക്കുമെന്നും രാജമാണിക്യം അറിയിച്ചു.
മത്സ്യത്തിൽ മാരകവിഷം; ഫോർമലിൻ ചേർത്ത 6,000 കിലോ ചെമ്മീൻ പിടികൂടി
01:55 AM Jun 25, 2018 | Deepika.com