തിരുവനന്തപുരം: ഡൽഹിയിൽ സിപിഎം യോഗത്തിനു പോകുമ്പോഴൊക്കെ പ്രധാനമന്ത്രിയെ കയറി കണ്ടേക്കാമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ കരുതുന്നതിനു പിന്നിൽ മറ്റു പല ഉദ്ദേശ്യങ്ങളും കാണുമെന്നു ബിജെപി നേതാവ് ഒ. രാജഗോപാൽ എംഎൽഎ. യാത്ര ഔദ്യോഗികമാക്കുന്നതു കൊണ്ട് ഗുണവും ഉണ്ടാകും. പക്ഷേ അതിന് പ്രധാനമന്ത്രി നിന്നു തരണം എന്നു ചിന്തിക്കുന്നിടത്താണു പ്രശ്നം. ഇഷ്ടമുള്ളപ്പോൾ ഓടിച്ചെന്ന് കുശലാന്വേഷണം നടത്താവുന്ന സ്ഥാനമല്ല പ്രധാനമന്ത്രിയുടേതെന്ന് അദ്ദേഹം പറഞ്ഞു.
മോദി സർക്കാരിനു കേരളത്തോട് വിരോധമാണെന്ന മുഖ്യമന്തി പിണറായി വിജയന്റെ പ്രസ്താവന അടിസ്ഥാനമില്ലാത്തതാണ്. പിണറായി വിജയന്റെ മോദി വിരോധം മാത്രമാണ് പ്രസ്താവനയ്ക്കു പിന്നിലുള്ളത്. കേരളത്തോട് എന്തു വിരോധമാണ് കേന്ദ്ര സർക്കാർ കാട്ടിയതെന്നു മുഖ്യമന്ത്രി വ്യക്തമാക്കണം . കെ.കരുണാകരൻ മുഖ്യമന്ത്രി യായിരുന്നപ്പോൾ സ്വന്തം പാർട്ടിയിലെ പ്രധാനമന്ത്രിയെ കാണാൻ മൂന്നു നാലു ദിവസം ഡൽഹിയിൽ തങ്ങേണ്ടി വന്ന അനുഭവം മുന്നിലുണ്ട്.
മുഖ്യമന്ത്രി ഉന്നയിക്കുന്ന വിഷയം വകുപ്പു മന്ത്രിക്ക് കൈകാര്യം ചെയ്യാനുള്ളതേയുള്ളൂ എന്നാണ് പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചത്. കേരളത്തിനാവശ്യമായ കാര്യം സാധിച്ചെടുക്കുകയായിരുന്നു ലക്ഷ്യമെങ്കിൽ മുഖ്യമന്ത്രി കേന്ദ്ര ഭക്ഷ്യമന്ത്രിയെ കാണണമായിരുന്നു. ചുരുങ്ങിയ പക്ഷം മുഖ്യമന്ത്രിക്കു മുൻ മുഖ്യമന്ത്രി വി.എmദന്റെ ഉപദേശമെങ്കിലും ഇക്കാര്യത്തിൽ തേടാമായിരുന്നുവെന്നും ഒ. രാജഗോപാൽ പറഞ്ഞു.
ഡൽഹിയിൽ സിപിഎം യോഗത്തിനു പോകുമ്പോൾ കയറി കാണാനുള്ളതല്ല പ്രധാനമന്ത്രി: ഒ. രാജഗോപാൽ
01:31 AM Jun 25, 2018 | Deepika.com