തിരുവനന്തപുരം: കേരളത്തിലെ ജനങ്ങളുടെയും കർഷകരുടെയും പ്രശ്നങ്ങളെ സംബന്ധിച്ചും കേന്ദ്രം വെട്ടിക്കുറച്ച റേഷൻ സബ്സിഡി പുനഃസ്ഥാപിക്കുന്നതു സംബന്ധിച്ചും ചർച്ച ചെയ്യാൻ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ചയ്ക്കു ശ്രമിച്ച മുഖ്യമന്ത്രി പിണറായി വിജയനു സമയം അനുവദിക്കാത്തത് ശരിയായില്ലെന്ന് കേരള കോണ്ഗ്രസ്- എം ലീഡർ കെ.എം. മാണി. മുഖ്യമന്ത്രിയെ അവഗണിക്കുന്നതു കേരളത്തിലെ ജനങ്ങളെ അവഹേളിക്കുന്നതിന് തുല്യമാണെന്ന് അദ്ദേഹം പറഞ്ഞു.
ഭരണഘടന അനുശാസിക്കുന്ന കേന്ദ്ര- സംസ്ഥാന ബന്ധങ്ങളുടെ അവകാശലംഘനമാണു പ്രധാനമന്ത്രിയുടെ ഓഫീസ് ചെയ്തിരിക്കുന്നത്. ഫെഡറൽ സംവിധാനത്തിന്റെയും ജനാധിപത്യത്തിന്റെയും അന്തഃസത്ത കുടികൊള്ളുന്നതു കേന്ദ്ര- സംസ്ഥാന സർക്കാരുകളുടെ ഊഷ്മളമായ ബന്ധത്തിലൂടെയാണ്. ലോകം മുഴുവൻ ചുറ്റി നടക്കുന്ന പ്രധാനമന്ത്രി കേരളത്തോട് പ്രതികാരമാനോഭാവത്തോടു കൂടിയാണു പെരുമാറുന്നത്.
കർഷകരുടെ പ്രശ്നങ്ങൾ കേൾക്കാനോ കാർഷിക വില തകർച്ച തടയാനോ കർഷകർക്കുള്ള ക്ഷേമ പദ്ധതികൾ പ്രഖ്യാപിക്കാനോ റബറിന്റെ ഇറക്കുമതി നിയന്ത്രിക്കാനോ പ്രധാനമന്ത്രി തയാറാകാത്തതു കർഷകരോടുള്ള അവഗണനയാണെന്നും മാണി പറഞ്ഞു.
മുഖ്യമന്ത്രിയെ കേന്ദ്രം അവഗണിച്ചതു ശരിയായില്ലെന്നു കെ. എം. മാണി
01:31 AM Jun 25, 2018 | Deepika.com