കണ്ണൂർ: രാജ്യത്ത് കൊതുകുജന്യ രോഗങ്ങളും വൈറസ് രോഗങ്ങളും കൂടുതൽ കരുത്തോടെ പടർന്നേക്കാമെന്നു റിപ്പോർട്ട്. കേന്ദ്രസർക്കാരിനു കീഴിൽ പ്രവർത്തിക്കുന്ന പുതുച്ചേരിയിലെ വെക്ടർ കൺട്രോൾ റിസർച്ച് സെന്റർ നടത്തിയ അനൗദ്യോഗിക പഠനമാണ് ഇക്കാര്യം ചൂണ്ടിക്കാട്ടുന്നത്. ശുചിത്വപദ്ധതികളും കൊതുകുനശീകരണ പദ്ധതികളും കൂടുതൽ കാര്യക്ഷമമായ രീതിയിൽ നടപ്പാക്കിയില്ലെങ്കിൽ പകർച്ചവ്യാധികൾ നിയന്ത്രണാതീതമാകുമെന്നാണ് റിപ്പോർട്ട്.
കിഴക്കൻ തീര സംസ്ഥാനങ്ങളായ പശ്ചിമ ബംഗാൾ, ഒഡീഷ, ആന്ധ്രപ്രദേശ്, തമിഴ്നാട്, പടിഞ്ഞാറൻ സംസ്ഥാനങ്ങളായ കേരളം, കർണാടക, ഗോവ, മഹാരാഷ്ട്ര, ഡാമൻ ഡിയു, ഗുജറാത്തിന്റെ തീരമേഖലകൾ എന്നീ പ്രദേശങ്ങളാണ് കൂടുതൽ ശ്രദ്ധിക്കേണ്ടതെന്ന് റിപ്പോർട്ടിൽ പറയുന്നത്. തീരമേഖലകളിലെ ഈർപ്പം നിറഞ്ഞ അന്തരീക്ഷം രോഗാണുക്കൾ പെരുകാനുള്ള സാധ്യത വർധിപ്പിക്കുന്നു. ഇതോടൊപ്പം കാറ്റും രോഗവ്യാപന സാധ്യത വർധിപ്പിക്കുന്നു.
കാലാവസ്ഥയിലുണ്ടായ മാറ്റം വൈറസുകൾക്കും മറ്റു രോഗഹേതുവാകാവുന്ന സൂക്ഷ്മാണുക്കൾക്കും അനുകൂലമായ സാഹചര്യമാണ് സൃഷ്ടിച്ചിരിക്കുന്നത്. ഇപ്പോൾ സാധാരണമെന്നു കരുതുന്ന ഡെങ്കി വൈറസ് നാലുഘട്ടമായി കരുത്താർജിക്കുമെന്നാണ് കണ്ടെത്തിയിരിക്കുന്നത്.
ഇതിന്റെ നാലാംഘട്ടം കനത്ത ആഘാതം സൃഷ്ടിക്കും. പ്രമുഖ വൈറോളജിസ്റ്റും വെല്ലൂർ ക്രിസ്ത്യൻ മെഡിക്കൽ കോളജ് പ്രഫസറുമായ ഡോ. ജേക്കബ് ജോൺ പത്തു വർഷം മുമ്പ് വൈറസ് രോഗങ്ങളെക്കുറിച്ചു നൽകിയ മുന്നറിയിപ്പ് അവഗണിച്ചതാണ് വൈറസ് രോഗങ്ങൾ ഇത്രത്തോളം ശക്തമാകാൻ ഇടയാക്കിയതെന്ന് പഠനം വ്യക്തമാക്കി.
മഴക്കാലത്ത് വളരുന്ന പുല്ലും കുറ്റിച്ചെടികളും വെള്ളക്കെട്ടും കൊതുകുകൾ പെരുകാൻ ഇടയാക്കുന്നു. കുളങ്ങൾ ഉൾപ്പെടെയുള്ള ജലാശയങ്ങളിൽനിന്ന് അമിതമായി മീൻപിടിക്കുന്നത് കൂത്താടികൾ വളരാൻ സഹായിക്കുന്നു. ഇതുമൂലം കൊതുകുകൾ വൻതോതിൽ പെരുകുകയാണ്.
ജലാശയങ്ങളിൽ മത്സ്യസമ്പത്ത് വർധിക്കുന്നത് കൊതുകുനശീകരണത്തിന് ഉപയോഗിക്കുന്ന മറ്റേത് സംവിധാനത്തെക്കാളും ഫലപ്രദമാണ്. ഇക്കാര്യം ഉൾക്കൊണ്ട് ജലാശയങ്ങളിൽ മത്സ്യങ്ങളുടെ എണ്ണം വർധിപ്പിക്കണമെന്നും ഗവേഷകർ നിർദേശിക്കുന്നു. വ്യക്തി ശുചിത്വത്തോടൊപ്പം പരിസര ശുചിത്വവും ഉറപ്പാക്കേണ്ടതുണ്ട്. ഇക്കാര്യത്തിൽ സർക്കാർ സംവിധാനങ്ങളെക്കാൾ കൂടുതൽ ചെയ്യാൻകഴിയുക പൊതുജനങ്ങൾക്കാണെന്നും റിപ്പോർട്ട് പറയുന്നു.
നിശാന്ത് ഘോഷ്
രോഗാണുക്കൾ കരുത്തരാകുന്നു; ജനങ്ങൾ രോഗഭീഷണിയിൽ
01:08 AM Jun 25, 2018 | Deepika.com