രാജകുമാരി: കഞ്ചാവുമായി ദുബായ് എയർപോർട്ടിൽ മലയാളി യുവാവ് പിടിയിലായ സംഭവം ഏജന്റിന്റെ ചതിയെന്നു മാതാപിതാക്കൾ. മൂന്നുമാസം മുന്പ് ദുബായ് എയർപോർട്ടിൽ അഞ്ചുകിലോഗ്രാം കഞ്ചാവുമായി പോലീസ് അറസ്റ്റ്ചെയ്ത രാജകുമാരി കുംഭപ്പാറ കണ്ണശേരിൽ അഖിലി(21)ന്റെ മാതാപിതാക്കളാണു ആരോപണവുമായി രംഗത്തെത്തിയത്.
ഹോട്ടൽ മാനേജ്മെന്റ് പഠനത്തിനുശേഷം എസ്എഫ്ഐ നേതാവെന്ന് സ്വയം പരിചയപ്പെടുത്തിയ എറണാകുളം സ്വദേശിയാണ് അഖിലിനു വിസയും യാത്രാ ടിക്കറ്റും നല്കിയത്. ദുബായിലേക്കു പോകാൻ കരിപ്പുർ വിമാനത്താവളത്തിലെത്താൻ അഖിലിനോട് ഏജന്റ് ആവശ്യപ്പെട്ടു. ഇവിടെ കാത്തുനിന്ന ഇയാൾ ദുബായിലെ സുഹൃത്തുക്കൾക്കുള്ള അച്ചാറും ഉപ്പേരിയുമാണെന്നുപറഞ്ഞ് ഒരു ബാഗ് അഖിലിനെ ഏൽപ്പിച്ചു. ദുബായ് എയർപോർട്ടിലെത്തുന്പോൾ തന്റെ സുഹൃത്തുക്കൾ വന്ന് കൂട്ടിക്കൊണ്ടുപോകുമെന്നും അവർക്കൊപ്പമാണ് താമസസൗകര്യമൊരുക്കിയിട്ടുള്ളതെന്നും അഖിലിനോടു പറഞ്ഞു.ദുബായ് എയർപോർട്ടിൽ പോലീസ് അഖിലിന്റെ ബാഗ് പരിശോധിക്കുകയും കഞ്ചാവ് പിടിച്ചെടുക്കുകയും ചെയ്തു.
അഖിലിന്റെ അച്ഛൻ സജീവനും അമ്മ മിനിയും മകന്റെ ദുബായ് യാത്രപോലും വൈകിയാണ് അറിയുന്നത്. ജയിലിൽനിന്നു മകൻ ഇവരെ ഫോണിൽ വിളിച്ചപ്പോഴാണ് പോലിസിന്റെ പിടിയിലായ വിവരം മാതാപിതാക്കൾ അറിയുന്നുത്. ഏജന്റിനെ ഫോണിൽ ബന്ധപ്പെട്ടപ്പോൾ മകനെ ജയിലിൽനിന്ന് ഇറക്കിത്തരാമെന്നു വാക്കുനൽകിയിരുന്നു.അതിനുശേഷം ഫോണിൽ ബന്ധപ്പെടാൻ സാധിച്ചിട്ടില്ലെന്നും അഖിലിന്റെ പിതാവ് സജീവൻ പറഞ്ഞു.
ഏജന്റ് ചതിയിൽപ്പെടുത്തിയതായി കാണിച്ച് സജീവനും മിനിയും വിദേശകാര്യ മന്ത്രാലയത്തിനും ജില്ലാ പോലീസ് മേധാവിക്കും പരാതി നൽകി. ആദ്യമായി വിദേശത്തുപോകുന്ന മകൻ കഞ്ചാവ് കടത്തുമെന്ന് വിശ്വസിക്കുന്നില്ലെന്നും ദുബായിലെ ഇന്ത്യൻ എംബസി അധികൃതരെ ഇക്കാര്യം ബോധിപ്പിച്ചിട്ടുണ്ടെന്നും സജീവൻ പറഞ്ഞു.
ദുബായിൽ കഞ്ചാവുമായി മലയാളി പിടിയിലായ സംഭവം: ഏജന്റ് ചതിച്ചെന്നു വീട്ടുകാർ
01:08 AM Jun 25, 2018 | Deepika.com