കൊച്ചി: എറണാകുളം - അങ്കമാലി അതിരൂപത നേരിടുന്ന പ്രതിസന്ധി പരിഹരിക്കാൻ ഒത്തൊരുമിച്ച് പ്രവർത്തിക്കണമെന്ന് അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്റർ ബിഷപ് മാർ ജേക്കബ് മനത്തോടത്ത്. വാക്കുകളും പ്രതികരണങ്ങളും പ്രവർത്തനങ്ങളും എല്ലാം നിയന്ത്രിക്കണമെന്നും അനാവശ്യ ചർച്ചകളും സംസാരങ്ങളും ഉണ്ടാകരുതെന്നും അദ്ദേഹം നിർദേശിച്ചു.
ഇന്ന് അതിരൂപതയിലെ പള്ളികളിൽ വായിക്കാനായി അദ്ദേഹം പുറപ്പെടുവിച്ച സർക്കുലറിലാണ് ഈ ആഹ്വാനം. മാനസിക അകൽച്ച നീക്കി പരസ്പരം ക്ഷമിച്ച് അനുരഞ്ജനത്തിലാകാമെന്നും മാർ മനത്തോടത്ത് പറഞ്ഞു.
അതിരൂപതയിലെ വിശുദ്ധ കുർബാനയിലും മറ്റു പ്രാർഥനകളിലും അതിരൂപതാ മെത്രാപ്പോലീത്തയായ കർദിനാൾ മാർ ജോർജ് ആലഞ്ചേരിയുടെ പേര് തുടർന്നും ഉപയോഗിക്കണമെന്ന് അദ്ദേഹം നിർദേശിച്ചു.
നേരത്തേ ഏറ്റെടുത്ത കാര്യങ്ങൾക്കായി 25 മുതൽ പത്തുദിവസം താൻ വിദേശത്തായിരിക്കുമെന്ന് അദ്ദേഹം അറിയിച്ചു. റോമിൽ സഭാധികാരികളുമായി ഈ അവസരത്തിൽ ചർച്ച നടത്തും. ഇക്കാലയളവിൽ അതിരൂപതയിലെ അത്യാവശ്യകാര്യങ്ങളുടെ ചുമതല പ്രോ പ്രോട്ടോസിഞ്ചെല്ലൂസ് റവ. ഡോ. വർഗീസ് പൊട്ടയ്ക്കലിനാണ്.
അതിരൂപതയിലെ വിശുദ്ധ കുർബാനയിലും മറ്റു പ്രാർഥനകളിലും അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്റർ മാർ ജേക്കബ് മെത്രാനുവേണ്ടിയും എന്നു ചൊല്ലണമെന്നു മറ്റൊരു സർക്കുലറിൽ മേജർ ആർച്ച്ബിഷപ് മാർ ജോർജ് ആലഞ്ചേരി നിർദേശിച്ചു.
അനുരഞ്ജനത്തിന് ആഹ്വാനം ചെയ്ത് മാർ മനത്തോടത്ത്
01:11 AM Jun 24, 2018 | Deepika.com