തിരുവനന്തപുരം: പരീക്ഷണാടിസ്ഥാനത്തിൽ തിരുവനന്തപുരത്തു നാലു ദിവസം സർവീസ് നടത്തിയ ഇലക്ട്രിക് ബസിനു ലഭിച്ച വരുമാനം 49,918 രൂപ. തിങ്കൾ മുതൽ വ്യാഴം വരെ നാലു ദിവസങ്ങളിലായി 845 കിലോമീറ്ററാണ് ഇ-ബസ് തലസ്ഥാനത്ത് ഓടിയത്.
ഒരു കിലോമീറ്റർ ബസ് ഓടുന്നതിന് ഒരു യൂണിറ്റ് വൈദ്യുതി വേണ്ടി വന്നു. നാലു ദിവസങ്ങളിലായി 845 യൂണിറ്റ് വൈദ്യുതി ചെലവായി. ആറു രൂപയ്ക്കാണ് കെഎസ്ഇബി കെഎസ്ആർടിസിക്കു വൈദ്യുതി നൽകുന്നത്. ഇതുപ്രകാരം 5,070 രൂപയാണ് നാലു ദിവസങ്ങളിലുമായുള്ള വൈദ്യുതിച്ചെലവ്. ഓരോ ദിവസവും സർവീസ് അവസാനിക്കുന്പോഴും 32 ശതമാനം വൈദ്യുതി മിച്ചമുണ്ടായിരുന്നു.
നാലു ദിവസങ്ങളിലായി 1,517 യാത്രക്കാരാണ് ഇലക്ട്രിക് ബസിനെ ആശ്രയിച്ചത്. ഒരു കിലോമീറ്ററിൽ ഇ-ബസിനു ലഭിച്ച വരുമാനം ശരാശരി 59.08 രൂപയായാണ് കണക്കാക്കുന്നത്. കിലോമീറ്ററിന് 20 രൂപയാണ് ഇ-ബസിലെ മിനിമം നിരക്കായി നിശ്ചയിച്ചിരുന്നത്. തുടർന്നുള്ള ഒരോ കിലോമീറ്ററിനും ഒന്നര രൂപവീതവും. ബസും ഡ്രൈവറും കന്പനി നൽകുന്നതിനാൽ വൈദ്യുതി ഇനത്തിലെയും കണ്ടക്ടർ ഡ്യൂട്ടി ഇനത്തിലെയും ചെലവു മാത്രമാണ് കെഎസ്ആർടിസിക്കുണ്ടായിരുന്നത്. നാലു ദിവസങ്ങളിലായി എട്ടു കണ്ടക്ടർ ഡ്യൂട്ടിയാണ് ഏർപ്പെടുത്തിയിരുന്നത്.
മറ്റു ബസുകളെല്ലാം നഷ്ടത്തിലോടുന്പോഴാണ് ഇലക്ട്രിക് ബസ് കെഎസ്ആർടിസിക്കു പ്രതീക്ഷയേകുന്നത്. ശരാശരി 12,479.5 രൂപ പ്രതിദിനം ലാഭമുണ്ടാക്കാനായെന്നും ഇതു ചെറിയ നേട്ടമല്ലെന്നുമാണ് വിലയിരുത്തൽ. പെർമിറ്റ്, നികുതി ഇനത്തിൽ 2,841 രൂപയാണു ചെലവായത്.
യാത്രക്കാർക്കിടയിൽ വലിയ സ്വീകാര്യതയാണ് ഇലക്ട്രിക് ബസിനു ലഭിച്ചത്. കെഎസ്ആർടിസിക്ക് ആകെയുള്ളത് 5,670 ബസുകളാണ്. ഡീസൽ ബസ് ഓടിക്കുന്നതിന്റെ മൂന്നിലൊന്നു ചെലവു പോലും ഇലക്ട്രിക് ബസിന് ഉണ്ടാകുന്നില്ല.
ലാഭം മാത്രമല്ല സാമൂഹികപ്രതിബദ്ധത കൂടി നോക്കിയാണ് ഇലക്ട്രിക് ബസ് ഓടിക്കുന്നതെന്നാണ് മാനേജ്മെന്റിന്റെ വിശദീകരണം. എറണാകുളം, തിരുവനന്തപുരം നഗരങ്ങളിൽ ഇപ്പോൾ വലിയ തോതിലുള്ള വായു മലിനീകരണം രേഖപ്പെടുത്തുന്നുണ്ട്. പ്രകൃതി സൗഹൃദ ഗതാഗതരംഗത്തേക്കുള്ള നിർണായക ചുവടുവയ്പ്പാണ് ഇലക്ട്രിക് ബസ് എന്ന് അധികൃതർ പറയുന്നു. അതേസമയം, കേരളത്തിലെ കുത്തനെയും വിലങ്ങനെയുമുള്ള റോഡുകളിൽ എത്രത്തോളം പ്രായോഗികമാണ് ഇ ബസുകളെന്ന കാര്യം എറണാകുളത്തെയും കോഴിക്കോട്ടെയും പരീക്ഷണയോട്ടം കൂടി കഴിഞ്ഞാലേ വ്യക്തമാകൂ.
ഷോക്കടിപ്പിക്കാതെ ഇലക്ട്രിക് ബസ്; വരുമാനം 49,918 രൂപ
01:11 AM Jun 24, 2018 | Deepika.com