ചങ്ങനാശേരി: ചങ്ങനാശേരി നഗരസഭാ ചെയർമാനായി യുഡിഎഫിലെ കേരള കോണ്‍ഗ്രസ്-എം അംഗം ലാലിച്ചൻ ആന്റണി കുന്നിപ്പറന്പിലും വൈസ് ചെയർപേഴ്സണായി കേണ്‍ഗ്രസ് അംഗം അംബികാ വിജയനും തെരഞ്ഞെടുക്കപ്പെട്ടു. ലാലിച്ചൻ കുന്നിപ്പറന്പിലിനു പത്തൊന്‍പതും എതിർസ്ഥാനാർഥിയായി മത്സരിച്ച സിപിഎം അംഗം കൃഷ്ണകുമാരി രാജശേഖരനു പന്ത്രണ്ടും ബിജെപി സ്ഥാനാർഥി എൻ.പി.കൃഷ്ണകുമാറിനു നാലും വോട്ടുകൾ ലഭിച്ചു.
വൈസ് ചെയർപേഴ്സണായി തെരഞ്ഞെടുക്കപ്പെട്ട അംബികാ വിജയനും 19 വോട്ടുകൾ ലഭിച്ചു. എതിർസ്ഥാനാർഥികളായി മത്സരിച്ച സിപിഎം അംഗം കുഞ്ഞുമോൾ സാബുവിനു പന്ത്രണ്ടും ബിജെപി സ്ഥാനാർഥി രമാദേവി മനോഹരന് നാലും വോട്ടും ലഭിച്ചു. എൽഡിഎഫ് സ്വതന്ത്രാംഗം സതീഷ് ഐക്കര രണ്ട് തെരഞ്ഞെടുപ്പ് യോഗങ്ങളിലും പങ്കെടുത്തില്ല. സ്വതന്ത്രാംഗം സന്ധ്യാ മനോജ് യോഗത്തിൽ പങ്കെടുത്തെങ്കിലും വോട്ട് ചെയ്തില്ല. ഇക്കണോമിക്കൽ ആൻഡ് സ്റ്റാറ്റിസ്റ്റിക്കൽ ഡെപ്യൂട്ടി ഡയറക്ടർ മേരി ജോണ്‍ തെരഞ്ഞെടുപ്പ് യോഗത്തിൽ വരണാധികാരിയായിരുന്നു.
യുഡിഎഫ് ധാരണപ്രകാരം കോണ്‍ഗ്രസ് അംഗം സെബാസ്റ്റ്യൻ മണമേലും വൈസ് ചെയർപേഴ്സണ്‍ സുമാ ഷൈനും രാജിവച്ച ഒഴിവിലാണു പുതിയ തെരഞ്ഞെടുപ്പ്. യുഡിഎഫ് ധാരണപ്രകാരം ഇനിയുള്ള രണ്ടരവർഷക്കാലം ചെയർമാൻസ്ഥാനം കേരളകോണ്‍ഗ്രസ്-എമ്മിനും വൈസ് ചെയർപേഴ്സണ്‍സ്ഥാനം കോണ്‍ഗ്രസിനുമാണ്.1982ൽ കേരളകോണ്‍ഗ്രസ്-എംഅംഗമായിരുന്ന ജോസഫ് ജോസഫ് കോയിപ്പള്ളി നഗരസഭാ ചെയർമാനായിരുന്നതിനുശേഷം 36 വർഷങ്ങൾക്കു ശേഷമാണ് ഇപ്പോൾ ചങ്ങനാശേരി നഗരസഭയിൽ കേരള കോണ്‍ഗ്രസ്-എമ്മിന് ചെയർമാൻസ്ഥാനം ലഭിക്കുന്നത്.
കോണ്‍ഗ്രസ്-പത്ത്, കേരളകോണ്‍ഗ്രസ്-എം-ഏഴ്, ലീഗ്-ഒന്ന്, സ്വതന്ത്രൻ-ഒന്ന്, സിപിഎം-12, എൽഡിഎഫ്-സ്വതന്ത്രൻ-ഒന്ന്, സ്വതന്ത്രൻ-ഒന്ന്, ബിജെപി-നാല് എന്നിങ്ങനെയാണ് നഗരസഭയിലെ കക്ഷിനില.
ചങ്ങനാശേരി നഗരസഭ: ലാലിച്ചൻ ചെയർമാൻ, അംബിക വൈസ്ചെയർപേഴ്സണ്‍
12:32 AM Jun 24, 2018 | Deepika.com