തലശേരി: പിണറായിയിൽ പൂച്ചകളുടെ കാലുകളും തലയും വെട്ടിമാറ്റിയനിലയിൽ കണ്ടെത്തിയ സംഭവങ്ങളില്‍ പോലീസ് അന്വേഷണം ഊര്‍ജിതമാക്കി. രാഷ്ട്രീയ സംഘര്‍ഷങ്ങള്‍ രൂക്ഷമായ സമയങ്ങളില്‍ നായ ഉള്‍പ്പെടെയുള്ള വളര്‍ത്തുമൃഗങ്ങളെ വെട്ടിക്കൊല്ലുകയും കെട്ടിത്തൂക്കുകയും ചെയ്യുന്നത് പതിവായിരുന്നു.
എന്നാല്‍ സമാധാനാന്തരീക്ഷം നിലനില്‍ക്കുന്ന സാഹചര്യത്തിൽ കഴിഞ്ഞ ദിവസങ്ങളിൽ കാലുകള്‍ വെട്ടിനീക്കിയനിലയിലും തല ഛേദിച്ചനിലയിലും പൂച്ചകളുടെ ജഡങ്ങള്‍ കണ്ടെത്തിയത് ജനങ്ങളില്‍ അസ്വസ്ഥത സൃഷ്ടിച്ചിട്ടുണ്ട്. ആക്രമണ പരിശീലനത്തിന്റെ ഭാഗമാണോയെന്ന സംശയം ഉയർന്നിട്ടുണ്ട്.
മുഖ്യമന്ത്രി പിണറായി വിജയന്റെ വീടിന് നാനൂറു മീറ്റര്‍ അകലെയാണ് പൂച്ചകളുടെ ജഡങ്ങള്‍ കണ്ടെത്തിയത്. 24 മണിക്കൂറും പോലീസ് നിരീക്ഷണമുള്ള പ്രദേശത്താണ് ഇത്തരത്തിലുള്ള സംഭവം അരങ്ങേറിയത്. 30 ന് പിണറായിയില്‍ പോലീസ് സ്റ്റേഷന് നിലവില്‍ വരാനിരിക്കെ നിര്‍ദിഷ്ട പോലീസ് സ്റ്റേഷന്റെ തൊട്ടടുത്തായി പൂച്ചകളുടെ ജഡങ്ങള്‍ കണ്ടെത്തിയത് ദുരൂഹതയുയര്‍ത്തിയിട്ടുണ്ട്.
പിണറായി ഓലയമ്പലം പെട്രോള്‍ പമ്പിനു സമീപത്താണു വ്യാഴം പുലര്‍ച്ചെ നാലു കാലുകളും വെട്ടി മാറ്റിയനിലയില്‍ പൂച്ചയുടെ ജഡം കണ്ടെത്തിയത്. പിണറായി ആരോഗ്യകേന്ദ്രത്തിനു സമീപത്തായിട്ടാണു വെള്ളി രാവിലെ രണ്ടു കാലുകള്‍ക്കും തലയ്ക്കും വെട്ടേറ്റനിലയിൽ പൂച്ചയുടെ ജഡം കണ്ടെത്തിയത്. വിവരമറിഞ്ഞ് ധര്‍മടം പോലീസ് സ്ഥലത്തെത്തുകയും അന്വേഷണം നടത്തുകയും ചെയ്തു.
സംഭവത്തെക്കുറിച്ച് രഹസ്യാന്വേഷണ ഉദ്യോഗസ്ഥര്‍ റിപ്പോര്‍ട്ട് തേടിയിട്ടുണ്ടെന്നാണ് അറിയുന്നത്. മുമ്പു പിണറായി പ്രദേശത്ത് വെട്ടേറ്റു പരിക്കുകളോടെ നായ്ക്കളെ കണ്ടെത്തിയിരുന്നു. നായ്ക്കള്‍ക്കു വെട്ടേറ്റ സംഭവം ക്രിമിനല്‍ സംഘങ്ങളുടെ ആയുധ പരിശീലനമാണെന്ന റിപ്പോര്‍ട്ടുകളെ തുടര്‍ന്ന് പോലീസ് വ്യാപകമായ അന്വേഷണം നടത്തിയിരുന്നു. എന്നാല്‍ തുടര്‍നടപടികളുണ്ടായില്ല.
പൂച്ചയെ വെട്ടിനുറുക്കി: അന്വേഷണം ഊർജിതം
12:20 AM Jun 24, 2018 | Deepika.com