തിരുവനന്തപുരം: കവയത്രി സുഗതകുമാരിയുടെ സഹോദരിയും എഴുത്തുകാരിയുമായിരുന്ന പ്രഫ.ബി. സുജാത ദേവി (72) അന്തരിച്ചു. വാർധക്യസഹജമായ അസുഖങ്ങളെത്തുടർന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇന്നലെ രാവിലെ 8.30 മുതൽ നന്ദാവനത്തെ സുഗതകുമാരിയുടെ വസതിയിൽ പൊതുദർശനത്തിനുവച്ച മൃതദേഹം ഉച്ചകഴിഞ്ഞു മൂന്നിനു തൈക്കാട് ശാന്തി കവാടത്തിൽ സംസ്ക്കരിച്ചു.
പട്ടാന്പി ഗവണ്മെന്റ് കോളജ്, എറണാകുളം മഹാരാജാസ് കോളജ്, തിരുവനന്തപുരം വിമൻസ് കോളജ്, തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജ് എന്നിവടങ്ങളിൽ ഇംഗ്ലീഷ് അധ്യാപികയായി സേവനമനുഷ്ഠിച്ചു. കാടിന്റെ താളം തേടി എന്ന കൃതിക്ക് കേരള സാഹിത്യ അക്കാദമിയുടെ സഞ്ചാര സാഹിത്യത്തിന്നുള്ള പുരസ്കാരം ലഭിച്ചു. ദേവി എന്ന പേരിൽ നിരവധി കവിതകളെഴുതി. മൃണ്മയി എന്ന പേരിൽ കവിതാ സമാഹാരം പ്രസിദ്ധീകരിച്ചിട്ടുണ്ട്.
പരേതനായ അഡ്വ. പി.ഗോപാലകൃഷ്ണൻ നായരാണ് ഭർത്താവ്. കവിയും സ്വാതന്ത്ര്യസമര സേനാനിയുമായിരുന്ന ബോധേശ്വരന്റെയും പ്രഫ.കാർത്ത്യായനി അമ്മയുടെയും മകളും പരേതയായ പ്രഫ.ഹൃദയകുമാരിയുടെ ഇളയ സഹോദരിയുമാണ്. മക്കൾ: പരമേശ്വരൻ, പരേതനായ ഗോവിന്ദൻ, പത്മനാഭൻ. മരുമക്കൾ: സ്വപ്ന, വിനീത, സോണാൾ.
പ്രഫ. ബി. സുജാത ദേവി അന്തരിച്ചു
12:20 AM Jun 24, 2018 | Deepika.com