ചേർത്തല: കോടികളുടെ സ്വത്തിന് ഉടമയായ കടക്കരപ്പള്ളി സ്വദേശിനി ബിന്ദു പത്മനാഭന്റെ തിരോധാനവുമായി ബന്ധപ്പെട്ട കേസിൽ ശാസ്ത്രീയമായ അന്വേഷണത്തിനു മറ്റൊരു സ്പെഷൽ ടീമിനെ കൂടി ജില്ലാ പോലീസ് മേധാവി നിയോഗിച്ചു. തിരോധാനം സംബന്ധിച്ചു നാർകോട്ടിക് ഡിവൈഎസ്പിയും വ്യാജരേഖ ചമയ്ക്കൽ, തട്ടിപ്പ് കേസുകൾ ചേർത്തല ഡിവൈഎസ്പിയുടെ സംഘവും അന്വേഷിക്കുന്നതിനു പുറമേയാണ് മൂന്നാമതൊരു സംഘംകൂടി എത്തുന്നത്.
അന്വേഷണത്തിന്റെ വേഗം കൂട്ടുന്നതിനാണു കൂടുതൽ സംഘങ്ങൾക്കു ചുമതല വീതിച്ചു നൽകിയതെന്ന് എസ്പി പറഞ്ഞു. ശാസ്ത്രീയ അന്വേഷണരീതി അവലംബിക്കാനും സംശയിക്കുന്നവരുടെ ഫോണ് വിവരങ്ങൾ പരിശോധിക്കാനുമാണ് തീരുമാനം. ജില്ലാ പോലീസ് മേധാവിയുടെ സാന്നിധ്യത്തിൽ ഇന്നലെ ചേർന്ന അന്വേഷണ ഉദ്യോഗസ്ഥരുടെ അവലോകന യോഗത്തിലാണ് തീരുമാനം.
ബിന്ദുവിനെ എന്നു മുതലാണ് കാണാതായതെന്നു കൃത്യമായി അറിയാൻ ഇവർ പഠിച്ചതും ജോലി നോക്കിയതുമായ സ്ഥാപനങ്ങളുമായും ബന്ധപ്പെട്ടു വിശദമായ അന്വേഷണം നടത്തും. അന്വേഷണത്തിന്റെ വ്യാപ്തി മറ്റ് അയൽ സംസ്ഥാനങ്ങളിലേക്കു വ്യാപിപ്പിക്കാനും സംശയിക്കുന്നവരുടെ പട്ടികയിൽ ഉൾപ്പെട്ടവരെ നിരീക്ഷിക്കുന്നത് ഉൾപ്പെടെയുള്ള ശക്തമായ നടപടികൾക്കും ജില്ല പോലീസ് മേധാവി നിർദേശം നൽകി.
നർകോട്ടിക് സെൽ ഡിവൈഎസ്പി എ. നസീം, ചേർത്തല ഡിവൈഎസ്പി എ.ജി. ലാൽ എന്നിവരും യോഗത്തിൽ പങ്കെടുത്തു. അതേസമയം, വ്യാജ മുക്ത്യാർ ചമച്ചു വസ്തുവിൽപ്പന നടത്തിയ കേസിലെ രണ്ടാം പ്രതി കുറുപ്പംകുളങ്ങര സ്വദേശിനി മിനിയുടെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നതു ജില്ലാ കോടതി 27ലേക്കു മാറ്റി. കേസിലെ മൂന്നും നാലും പ്രതികൾ ഇപ്പോൾ ജയിലിലാണ്. ഒന്നാം പ്രതി പള്ളിപ്പുറം സ്വദേശി സെബാസ്റ്റ്യന്റെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല.
ബിന്ദുവിനെ കണ്ടെത്താൻ മൂന്നാമതൊരു സംഘം കൂടി
12:20 AM Jun 24, 2018 | Deepika.com