പാലക്കാട്: മുണ്ടൂരിൽ ഗൃഹനാഥനെ കൊന്ന് നാട്ടിൽ ഭീതിവിതച്ച കാട്ടാനകൾ മൂന്നാംദിനം പൊങ്ങിയത് പറളി പുഴയിൽ നീരാടിക്കൊണ്ട്. പാലക്കാട്-ഒറ്റപ്പാലം സംസ്ഥാന പാതയോരത്ത പറളി പുഴയിലാണ് ഇന്നലെ ഭീതിയും കൗതുകവും നിറച്ച് കാട്ടാനകളുടെ ജലോത്സവം നടന്നത്. ജനവാസമേഖലയിലായതുകൊണ്ട് സുരക്ഷാ മുൻകരുതലുകളുടെ ഭാഗമായി പറളി പഞ്ചായത്തിൽ ഇന്നലെ സ്കൂളുകൾക്ക് അവധി നൽകി.
ആനകളെ കാടുകയറ്റാനുള്ള ശ്രമവുമായി വനപാലകരും പോലീസും ദ്രുതകർമസേനയുമടക്കമുള്ള വൻ സന്നാഹം പുഴയോരത്ത് നിലയുറപ്പിച്ചിരിക്കുകയാണ്. രാത്രിയോടെ ആനകളെ കാടുകയറ്റാനാവുമെന്ന പ്രതീക്ഷയിലാണ് അധികൃതർ. ഇന്നലെ പുലർച്ചെ മൂന്നുമുതൽതന്നെ റെയിൽവേ സ്റ്റേഷനു സമീപമുള്ള കടവത്തുപുഴയിലാണ് കൊന്പനെയും പിടിയാനയെയും കണ്ടെത്തിയത്. വിവരമറിഞ്ഞ് നൂറുക്കണക്കിനാളുകളാണ് സ്ഥലത്തെത്തിയത്.
തിരക്കേറിയ സംസ്ഥാനപാതയിൽ ആളുകളുടെ ബാഹുല്യവും വർധിച്ചതോടെ പുഴയിൽനിന്നും കരയ്ക്കുകയറാൻ ആനകൾ കൂട്ടാക്കിയില്ല. ഇതോടെ പാലത്തിൽനിന്നും ആളുകളെ ഒഴിപ്പിക്കാനും പോലീസിന് പണിപ്പെടേണ്ടിവന്നു. പടക്കംപൊട്ടിച്ചും മറ്റു ശബ്ദമുണ്ടാക്കിയും ആനകളെ പുഴയിലൂടെ താഴേക്കിറക്കാനുള്ള വനംവകുപ്പിന്റെ ശ്രമങ്ങൾ തുടർന്നുകൊണ്ടേയിരിക്കുകയാണ്.
ആനകൾ നിലയുറപ്പിച്ച പുഴയുടെ രണ്ടുഭാഗവും ജനവാസമേഖലകളാണ്. പറളി റെയിൽവേ സ്റ്റേഷൻ, സ്കൂളുകൾ, മറ്റു സർക്കാർ സ്ഥാപനങ്ങൾ, വ്യാപാരമേഖല എന്നിവയെല്ലാം പരിസരത്താണ്.വീട്ടമ്മമാരും കുട്ടികളുമുൾപ്പടെയുള്ളവർ വീടുകളിൽതന്നെ ഭീതിയോടെ കഴിയുകയാണ്. ആനകൾ ഏതുസമയവും കരയ്ക്കുകയറി ജനവാസമേഖലയിലേക്കെത്തുമെന്ന ഭീതിയാണുള്ളത്. ഡിഎഫ്ഒ നരേന്ദ്രനാഥ് വേലൂരിയുടെ നേതൃത്വത്തിലുള്ള വനപാലകസംഘം ആനകളുടെ നീക്കങ്ങൾ നിരീക്ഷിച്ച് സ്ഥലത്തുണ്ട്.
പറളി ആനഭീതിയിൽ: കാടുകയറ്റാനുള്ള ശ്രമം തുടരുന്നു
02:38 AM Jun 23, 2018 | Deepika.com