തിരുവനന്തപുരം: തന്റെ വളർത്തുനായയെ കല്ലെറിഞ്ഞു പരിക്കേപ്പിച്ചെന്ന പരാതിയുമായി എഡിജിപി സുധേഷ്കുമാർ. പരാതിയിൽ പേരൂർക്കട പോലീസ് അന്വേഷണം ആരംഭിച്ചു. അമ്പലമുക്കിലെ വാടക വീട്ടിലുള്ള ജർമൻ ഷെപ്പേഡ് ഇനത്തിൽപ്പെട്ട പാന്തർ എന്ന വളർത്തു നായയെ കല്ലെറിഞ്ഞെന്നാണ് ആരോപണം. നായയുടെ ഇടതു മുൻകൈക്കു പരിക്കേറ്റു.
വീട്ടിലെ സിസിടിവി ദൃശ്യങ്ങളും പോലീസ് പരിശോധിക്കുന്നുണ്ട്. ബിഎസ്എഫ് ഐജിയായിരുന്ന സുധേഷ് കുമാർ ഡെപ്യൂട്ടേഷൻ അവസാനിപ്പിച്ച് മടങ്ങിയെത്തിയപ്പോഴാണ് വിമാനത്തിൽ വളർത്തുനായയെ കൊണ്ടുവന്നത്. നായയെ കൊണ്ടുവരാൻ ഡോഗ് സ്ക്വാഡിലെ പോലീസുകാരനെ ബിഎസ്എഫിൽ പരിശീലനത്തിനെന്ന പേരിൽ ഡൽഹിയിലേക്ക് അയച്ചിരുന്നു. പോലീസുകാരൻ ഡൽഹിയിലെത്തിയപ്പോൾ നായ അക്രമാസക്തമായി. ഇതേത്തുടർന്ന് അദ്ദേഹം മടങ്ങി. തുടർന്നാണു വിമാനത്തിൽ നായയെ കൊണ്ടുവന്നത്. ഇവിടെനിന്ന് നായയെ, സുധേഷ് കുമാർ ഒൗദ്യോഗിക വാഹനത്തിൽ കൂട്ടിക്കൊണ്ടുവന്നതു നേരത്തെ വിവാദമായിരുന്നു.
പിന്നീടു നായയെ പരിചരിക്കാൻ ഡോഗ് സ്ക്വാഡിലെ സന്തോഷ് എന്ന പോലീസുകാരനെയാണു നിയോഗിച്ചത്. നായ രണ്ടാം ദിവസം സന്തോഷിനെ കടിച്ചു പരിക്കേൽപ്പിച്ചു. ഇതിനെതിരേ പരാതിപ്പെട്ടതിനു സന്തോഷിനെ കാസർഗോടിനു സ്ഥലംമാറ്റി. വീട്ടിൽ ഇറച്ചിയും മീനും ഉപയോഗിക്കാത്ത സുധേഷ്കുമാർ പോലീസ് ക്യാമ്പിൽ നിന്നാണു വളർത്തുനായയ്ക്ക് ഇറച്ചിയും മീനും എത്തിച്ചിരുന്നത്. ദാസ്യപ്പണി വിവാദം പുറത്തായതിന് പിന്നാലെ എസ്എപി ക്യാമ്പിൽ നായയ്ക്ക് മീൻ വറുക്കാനെത്തിയ ക്യാമ്പ് ഫോളോവറെ പോലീസുകാർ തടഞ്ഞിരുന്നു.
വളർത്തുനായയെ കല്ലെറിഞ്ഞെന്ന് എഡിജിപിയുടെ പരാതി; കേസെടുത്തു
02:33 AM Jun 23, 2018 | Deepika.com